തിരക്കഥാകൃത്തിനെതിരെ മീ ടു ആരോപണവുമായി പ്രത്യുഷാ ബാനർജിയുടെ കാമുകൻ
മുംബൈ: മീ ടു വെളിപ്പെടുത്തലുകളുടെ ഞെട്ടലിലാണ് രാജ്യം. സിനിമാ മേഖലയിൽ നിന്നുമാണ് കൂടുതൽ പേർ തങ്ങൾക്കുണ്ടായ ദുരനുഭവങ്ങൾ തുറന്ന് പറഞ്ഞ് രംഗത്തെത്തുന്നത്. സ്ത്രീകൾ മാത്രമല്ല ആരോപണങ്ങൾ ഉന്നയിച്ച് രംഗത്ത് വരുന്നത്, പീഡനത്തിന്റെ ആരോപണവുമായി നിരവധി നടന്മാരും രംഗത്തെത്തിയിരിക്കുന്നു. ടെലിവിഷൻ താരം രാഹുൽ രാജ് സിംങാണ് ഏറ്റവും ഒടുവിലായി ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്.
ആത്മഹത്യ ചെയ്ത ഹിന്ദി സീരിയിൽ താരം പ്രത്യുഷ ബാനർജിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് വാർത്തകളിൽ നിറഞ്ഞ താരമാണ് പ്രത്യുഷയുടെ കാമുകൻ കൂടിയായിരുന്ന രാഹുൽ. നിർമാതാവും തിരക്കഥാകൃത്തുമായ മുഷ്താഖ് ഷെയ്ഖിനെതിരെയാണ് രാഹുൽ ആരോപണങ്ങൾ ഉന്നയിച്ചിരിക്കുന്നത്

കരിയറിന്റെ തുടക്കത്തിൽ
തന്റെ കരിയറിന്റെ തുടക്കത്തിൽ തനിക്ക് നേരെയുണ്ടായ ലൈംഗികാതിക്രമത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങളാണ് രാഹുൽ തുറന്ന് പറയുന്നത്. 2006ലാണ് മുഷ്താഖിനെ ആദ്യമായി കാണുന്നത്. 2004ൽ ഗ്രാസിം മിസ്റ്റർ ഇന്ത്യ മോഡലായിരുന്നു താൻ. പത്തൊൻപത് വയസാണ് അന്ന് പ്രായം. അന്നയാൾ ബോളിവുഡിലെ ശക്തനായിരുന്നു. ഷാരുഖ് ഖാൻ, സൽമാൻ ഖാൻ, ഫറാ ഖാൻ, എക്താ കപൂർ തുടങ്ങിയവരുമായി നല്ല അടുപ്പമുള്ളയാൾ. അയാൾക്കെന്നെ ഇഷ്ടമായതുപോലെ തോന്നി. അവസരങ്ങൾ കിട്ടുമെന്ന് ഞാൻ പ്രതീക്ഷിച്ചു.

പാതിരാത്രി വിളിച്ചു വരുത്തി
ഒരു ദിവസം രാത്രി 11 മണിയോടുകൂടി അയാളുടെ വീടിനടുത്തേയ്ക്ക് എന്നെ വിളിച്ചുവരുത്തി. അയാളെന്നെ വീടിനകത്തേയ്ക്ക് കൂട്ടിക്കൊണ്ടു പോയി. ഒറ്റ മുറി മാത്രമുള്ളൊരു വീടായിരുന്നു അത്. വീട് നിറയെ സിനിമാ പോസ്റ്ററുകളും പേപ്പറുകളുമായിരുന്നു. നിനക്ക് ആസ്വദിക്കാൻ കഴിയുന്ന ഒരു കാര്യം ഞാൻ നിന്നെ ചെയ്യാൻ പോവുകയാണെന്ന് അയാളെന്നോട് പറഞ്ഞു. ഞാൻ ഭയന്നുപോയി.

അടുത്ത തവണ
എനിക്ക് നിങ്ങളുടെ കുടുംബത്തെ അറിയും. ഞാൻ നിങ്ങളുടെ സുഹൃത്താണ്. ഉപദ്രവിക്കരുതെന്ന് പറഞ്ഞു. സാരമില്ല, അടുത്ത തവണ കാണുമ്പോൾ നീ ഇതിന് തയാറാകുമെന്ന് പറഞ്ഞ് മുഷ്താഖ് തന്നെ വിട്ടയച്ചുവെന്ന് രാഹുൽ ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തുന്നു.

അവസരങ്ങൾ നഷ്ടമായി
മുഷ്താഖിന്റെ ഇംഗിതത്തിന് വഴങ്ങാത്തതിനെ തുടർന്ന് തനിക്ക് അവസരങ്ങൾ നഷ്ടമായിയെന്ന് രാഹുൽ പറയുന്നു. നിരവധി പേർ ഓഫറുകൾ നൽകുകയും പിന്നീട് ഒരു വാക്ക് പോലും പറയാതെ പിൻവാങ്ങുകയും ചെയ്തു. ഒരിക്കൽ വളരെ പ്രചാരമുള്ള ഒരു സീരിയലിലേക്ക് തനിക്ക് അവസരം ലഭിച്ചു. പിന്നീട് മുഷ്താഖ് തന്നെ വിളിച്ച് ഞാനാണ് നിന്നെ ഈ വേഷത്തിലേക്ക് തിരഞ്ഞെടുത്തത് എന്ന് പറഞ്ഞു. അതോടെ എന്റെ ആത്മവിശ്വാസം നഷ്ടപ്പെട്ടു- രാഹുൽ പറയുന്നു.

വീണ്ടും വഴങ്ങാൻ ആവശ്യം
മാതാ കി ചൗകി എന്ന ഷോയിൽ എനിക്ക് അവസരം വന്നു. അയാൾ വീണ്ടും കൂടെക്കിടക്കണമെന്ന് എന്നോട് ആവശ്യപ്പെട്ടു. അതോടുകൂടി ആ അവസരവും നഷ്ടമായി രാഹുൽ പറയുന്നു. പിന്നീടൊരിക്കൽ മുഷ്താഖിനൊപ്പം എനിക്ക് യാത്ര ചെയ്യേണ്ടി വന്നു. ഇടയ്ക്ക് വെച്ച് അയാളെന്റെ തലയിൽ അമർത്തിപ്പടിച്ചുകൊണ്ട് വസ്ത്രങ്ങൾ ഊരിമാറ്റാൻ ശ്രമിച്ചു. സമ്മതിച്ചില്ലെങ്കിൽ കാടിനുള്ളിൽ ഇറക്കി വിടുമെന്ന് ഭീഷണി മുഴക്കി.

ടെലിവിഷൻ ഉപേക്ഷിച്ചു
മാസം മൂന്ന് നാല് ലക്ഷം രൂപ വരുമാനമുണ്ടായിരുന്നിട്ടും മുഷ്താഖ് കാരണം താൻ ടെലിവിഷൻ രംഗം ഉപേക്ഷിക്കുകായിരുന്നുവെന്ന് രാഹുൽ പറയുന്നു. മുഷ്താഖാണ് അതിന് കാരണക്കാരനെന്ന് എന്റെ സുഹൃത്തുക്കൾക്കും ആരാധകർക്കും അറിയാം. കുടുംബത്തോടും തുറന്ന് സംസാരിച്ചിട്ടുണ്ട്. ആരോപങ്ങളോട് പ്രതികരിക്കാൻ മുഷ്താഖ് ഇതുവരെ തയാറായിട്ടില്ല.

പ്രത്യുഷ ബാനർജി
ബാലികാ വധു എന്ന ഹിന്ദി സീരിയലിലൂടെ ശ്രദ്ധേയയിരുന്നു പ്രത്യുഷ. പ്രത്യുഷയുടെ കാമുകനായിരുന്ന രാഹുൽ സിംഗുമായുള്ള പ്രശ്നങ്ങളെ തുടർന്നായിരുന്നു ആത്മഹത്യ. പ്രത്യുഷയുടെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ രാഹുൽ പിന്നീട് ജാമ്യത്തിലിറങ്ങുകയായിരുന്നു.












Click it and Unblock the Notifications