'അത് ജാക്കറ്റല്ല, റെയിൻകോട്ട് '; രാഹുലിന്റെ കോട്ടിൽ കോൺഗ്രസ് വിശദീകരണം
ദില്ലി: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര അതിന്റെ അവസാന ലാപ്പിലേക്ക് കടന്നിരിക്കുകയാണ്. പഞ്ചാബിൽ നിന്നും യാത്ര കാശ്മീരിലേക്ക് പ്രവേശിച്ചു. ഇന്ന് രാവിലെ കത്വയിലെ ഹത്ലി മോറിൽ നിന്നാണ് യാത്ര തുടങ്ങിയത്. ജനവരി 30 നാണ് യാത്രയ്ക്ക് സമാപനം.
അതേസമയം കാശ്മീരിൽ നിന്നുള്ള രാഹുൽ ഗാന്ധിയുടെ യാത്രയിലെ ഒരു ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ചിത്രത്തിൽ കോട്ട് ധരിച്ചാണ് രാഹുൽ ഉളളത്. കൊടും ശൈത്യത്തിലും ടീ ഷർട്ട് മാത്രം ധരിച്ച് കണ്ടിട്ടുള്ള രാഹുൽ ഒടുവിൽ ജാക്കറ്റ് ധരിച്ചെന്നാണ് മാധ്യമങ്ങളുടെ തലക്കെട്ട്. ഇതോടെ ഇക്കാര്യത്തിൽ വിശദീകരണവുമായി കോൺഗ്രസും രംഗത്തെത്തി.

അതികഠിനമായ ശൈത്യത്തിലും വെറും ടീഷർട്ട് മാത്രം
ദില്ലിയിൽ അടക്കം അതികഠിനമായ ശൈത്യത്തിലും വെറും ടീഷർട്ട് മാത്രം ധരിച്ച് കൊണ്ട് രാഹുൽ ഗാന്ധി ഭാരത് ജോഡോ യത്രയിൽ പങ്കെടുത്തത് ഏറെ ചർച്ചയായിരുന്നു. എന്തുകൊണ്ടാണ് ജാക്കറ്റ് ധരിക്കാത്തത് എന്ന ചോദ്യത്തിന് അന്ന് രാഹുൽ ഗാന്ധി നൽകിയ മറുപടി ഇങ്ങനെയായിരുന്നു. 'യാത്ര മധ്യപ്രദേശിലേക്ക് കടന്നപ്പോൾ തണുപ്പ് അനുഭവപ്പെട്ട് തുടങ്ങിയിരുന്നു. ഒരു ദിവസം കീറി പറഞ്ഞ വസ്ത്രങ്ങൾ ധരിച്ച മൂന്ന് പെൺകുട്ടികൾ എന്റെ അരികിലേക്ക് വന്നു. ഞാൻ അവരെ ചേർത്ത് പിടിച്ചപ്പോൾ അവർ തണുത്ത് വിറയ്ക്കുന്നുണ്ടായിരുന്നു. കാരണം അവർക്ക് തണുപ്പ് അകറ്റാൻ നല്ല വസ്ത്രങ്ങൾ ഉണ്ടായിരുന്നില്ല. അന്നേ ദിവസം ഞാനൊരു തീരുമാനമെടുത്തു.തണുത്ത് വിറയ്ക്കുന്ന അവസ്ഥ വരും വരെ ഞാൻ ടി ഷർട്ട് മാത്രമേ ധരിക്കൂ',എന്നായിരുന്നു രാഹുലിന്റെ വാക്കുകൾ.

രാഹുൽ ഗാന്ധിയുടെ യാത്ര ഉത്തർപ്രദേശിലേക്ക് കടന്നപ്പോഴും എന്തുകൊണ്ട് രാഹുൽ ജാക്കറ്റ് ധരിക്കുന്നില്ലെന്ന ചോദ്യം ഉയർന്നിരുന്നു. എന്നാൽ രാജ്യത്തെ കർഷകരും പാവപ്പെട്ടവർക്കും കമ്പിളി പുതയ്ക്കാൻ കഴിയാതെ വരുന്നത് എന്തുകൊണ്ടാണെന്നായിരുന്നു ഇതിനോട് രാഹുലിന്റെ മറുചോദ്യം. അതേസമയം രാഹുൽ ജാക്കറ്റ് ധരിക്കാത്തത് വെറും പബ്ലിസിറ്റി സ്റ്റണ്ട് മാത്രമാണെന്നായിരുന്നു ബി ജെ പിയുടെ പരിഹാസം. രാഹുൽ വസ്ത്രത്തിനുള്ളിൽ തെർമൽ ധരിക്കുന്നുണ്ടെന്നും ബി ജെ പി ആരോപിച്ചിരുന്നു.

ഇത്തരത്തിൽ രാഹുലിന്റെ ജാക്കറ്റിനെ ചൊല്ലി കോൺഗ്രസും ബി ജെ പിയും ആരോപണ പ്രത്യാരോപണങ്ങൾ നടന്നതിന് പിന്നാലെയാണ് ഇപ്പോൾ കാശ്മീരിൽ വെച്ച് അദ്ദേഹം ജാക്കറ്റ് ധരിച്ചതായുള്ള ചിത്രങ്ങൾ വൈറലാകുന്നത്. എന്നാൽ രാഹുൽ ഗാന്ധി ധരിച്ചിരിക്കുന്നത് മഴക്കോട്ടാണെന്നും അല്ലാതെ ജാക്കറ്റ് അല്ലെന്നും കോൺഗ്രസ് വിശദീകരിച്ചു. രാവിലെ മുതൽ ജമ്മുവിന്റെ പല ഭാഗങ്ങളിലും ചാറ്റൽ മഴയായിരുന്നു. എന്നാൽ കുറച്ച് കഴിഞ്ഞ് ജാക്കറ്റ് ഊരി മാറ്റി വെളുത്ത ടീഷർട്ട് ധരിച്ച് രാഹുൽ ഗാന്ധി യാത്ര തുടർന്നു. ഇതിന്റെ ചിത്രങ്ങളും കോൺഗ്രസ് പങ്കുവെച്ചിട്ടുണ്ട്.

കന്യാകുമാരിയിൽ നിന്നും ആരംഭിച്ച യാത്ര 3400 കിമി ദൂരമാണ് ഇതുവരെ പിന്നിട്ടത്. ജനവരി 30 ന് ശ്രീനഗറിലാണ് യാത്ര സമാപനം കുറിക്കുക. വലിയ സുരക്ഷാ സന്നാഹമാണ് കാശ്മീരിൽ രാഹുലിനും സംഘത്തിനും ഒരുക്കിയിരിക്കുന്നത്. പോലീസിനേയും അർധസൈനിക വിഭാഗത്തിനേയും വിന്യസിച്ചിട്ടുണ്ട്. സമാപന പരിപാടിയിലേക്ക് 20 ഓളം പ്രതിപക്ഷ പാർട്ടികളെ ക്ഷണിച്ചിട്ടുണ്ട്. ശിവസേന, സി പി ഐ, നാഷ്ണൽ കോൺഫറൻസ് എന്നിവർ ഉൾപ്പെടെയുള്ള പാർട്ടികൾ പരിപാടിയിൽ പങ്കെടുക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.












Click it and Unblock the Notifications