രാജസ്ഥാനിൽ വ്യാപക ആക്രമണം; വാഹനങ്ങൾ കത്തി നശിപ്പിച്ചു, വോട്ടിംഗ് മെഷിനുകളും പണിമുടക്കി
ജയ്പ്പൂർ:രാജസ്ഥാനിൽ വോട്ടെടുപ്പിനിടെ വ്യാപക ആക്രമണം. രാജസ്ഥാനിലെ സികാർ ഫത്തേപുരിലെ സുഭാഷ് സ്കൂളിലെ പോളിംഗ് ബൂത്തിന് സമീപം ചേരിതിരിഞ്ഞായിരുന്നു ആക്രമണം. നിരവധി വാഹനങ്ങൾ ആക്രമികൾ കത്തി നശിപ്പിച്ചു. 5 മണിവരെയുള്ള കണക്കനുസരിച്ച് രാജസ്ഥാനിൽ 72.2 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ തവണ 75.5 ശതമാനം പോളിംഗാണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയത്.
200 അംഗ നിയമസഭയിലെ 199 മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ് നടന്നത്. പോളിംഗ് ബൂത്തുകൾക്ക് മുമ്പിൽ ബിജെപിക്ക് വോട്ട് ചെയ്യണമെന്നാവശ്യപ്പെട്ട് പ്രവർത്തകർ ഭീഷണി മുഴക്കിയതായി പരാതി ഉയർന്നിരുന്നു. ജയ്പ്പൂർ ആദർശ് നഗർ ഈസ്റ്റ് ഡിസിപി ഇത് സംബന്ധിച്ച് മജിസ്ട്രേറ്റിന് റിപ്പോർട്ട് നൽകിയിട്ടുണ്ട്
|
അൽവാറിൽ വോട്ടെടുപ്പ് മാറ്റി
ആല്‍വാര്‍ ജില്ലയിലെ രാംഘട്ട് സീറ്റിലെ സ്ഥാനാർത്ഥി മരിച്ചതിനാൽ വോട്ടെടുപ്പ് നടന്നില്ല. കനത്ത സുരക്ഷയിലാണ് സംസ്ഥാനത്ത് വോട്ടെടുപ്പ് നടന്നത്. 110000 ഓളം സുരക്ഷാ സേനയേയാണ് വിന്യാസിച്ചിരുന്നത്. സംസ്ഥാനത്ത് ചിലയിടങ്ങളിൽ വോട്ടിംഗ് മെഷിനുകൾ തകരാറിലായത് വോട്ടർമാരുടെ പ്രതിഷേധത്തിന് ഇടയാക്കി.
|
കാത്തു നിന്ന് മന്ത്രിയും
വോട്ടിംഗ് യന്ത്രം തകരാറിലായതോടെ പലയിടത്തും മണിക്കൂറുകളോളം ക്യൂ നിന്നാണ് പലരും വോട്ട് രേഖപ്പെടുത്തിയത്. ബിക്കാനീർ ജില്ലയിൽ മുതിർന്ന ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ അർജുൻ റാം മേഗ്വാളിന് മൂന്നര മണിക്കൂറോളം ക്യൂ നിൽക്കേണ്ടി വന്നു. രാവിലെ എട്ടു മണിക്ക് പോളിംഗ് ബൂത്തിലെത്തിയ മന്ത്രി 11.30 ഓടെയാണ് വോട്ട് ചെയ്ത് മടങ്ങിയത്. മന്ത്രിയുടെ പിറന്നാൾ ദിനത്തിലാണ് പോളിംഗ് ബൂത്തിൽ മണിക്കൂറുകളോളം ക്യൂ നിൽക്കേണ്ടി വന്നത്.
|
പ്രതീക്ഷയോടെ ബിജെപി
രാജസ്ഥാനിൽ ബിജെപി തകർന്നടിയുമെന്നാണ് ഭൂരിപക്ഷം അഭിപ്രായ സർവ്വേകളും പ്രവചിച്ചിരിക്കുന്നത്. അവസാന നിമിഷത്തിലുംന പതിനെട്ടടവും പയറ്റിയാണ് ബിജെപി തിരഞ്ഞെടുപ്പിനെ നേരിട്ടത്. ബൂത്ത് തലത്തിൽ കാര്യങ്ങൾ നിയന്ത്രിക്കാനായി ഏഴു ലക്ഷം അണികളെയാണ് നിയോഗിച്ചിരുന്നത്. വോട്ടർമാരെ പോളിംഗ് ബൂത്തുകളിലെത്തിക്കാൻ പത്തുലക്ഷം പേരോളമാണ് സജീവമായി രംഗത്തിറങ്ങിയത്.
|
മുഖ്യമന്ത്രി സ്ഥാനാർത്ഥി
രാജസ്ഥാനിലെ കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥി ആരാകുമെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. സച്ചിൻ പൈലറ്റിനും അശോക് ഗെലോട്ടിനും സാധ്യത കൽപ്പിക്കുന്നുണ്ട്. തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം പ്രഖ്യാപനം നടത്താമെന്നാണ് കോൺഗ്രസ് നേതൃത്വം പറയുന്നത്. ബിജെപി സർക്കാർ നേരിടുന്ന ശക്തമായ ഭരണ വിരുദ്ധ വികാരവും ഒരു പാർട്ടിക്കും ഭരണത്തുടർച്ച നൽകാത്ത രാജസ്ഥാന്റെ ചരിത്രവും രാജസ്ഥാനിൽ അനായാസ വിജയം നേടിത്തരുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ്.
|
ശ്രദ്ധേയ മണ്ഡലങ്ങൾ
മുഖ്യമന്ത്രി വസുന്ധര രാജെയും രജപുത്ര നേതാവ് മാനവേന്ദ്ര സിംഗും ഏറ്റമുട്ടിയ ഝാൽറാപാഠനും , പിസിസി അധ്യക്ഷൻ സച്ചിൻ പൈലറ്റും മന്ത്രി യൂനുസ് ഖാനും ഏറ്റുമുട്ടിയ ടോങ്ക് മണ്ഡലവുമായിരുന്നു ഏറ്റവും ശ്രദ്ധനേടിയത്. ബിജെപി വിട്ട് കോൺഗ്രസിലെത്തിയ മാനവേന്ദ്ര സിംഗ് ഇവിടെ സ്ഥാനാർത്ഥിയായപ്പോൾ പോരാട്ടവും കനത്തു. മുൻപ് ബിജെപിക്കൊപ്പമായിരുന്ന രജ്പുത്തുകളുടെ ബിജെപി വിരുദ്ധ വികാരവും തിരിച്ചടിയാകുന്നുണ്ട്.
ബിജെപിക്ക് എട്ടിന്റെ പണി! കൊല്ക്കത്ത രഥയാത്രയ്ക്ക് കോടതിയുടെ സ്റ്റേ