രാജസ്ഥാനിൽ ഭരണം കിട്ടിയാൽ സച്ചിൻ അടുത്ത മുഖ്യമന്ത്രി?; കെസി വേണുഗോപാലിന്റെ മറുപടി ഇങ്ങനെ
ഡൽഹി: രാജസ്ഥാൻ കോൺഗ്രസിനുള്ളിൽ ആഭ്യന്തര തർക്കങ്ങൾ എന്നത് മാധ്യമ സൃഷ്ടി മാത്രമാണെന്ന് പാർട്ടി സംഘടന ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. സ്ഥാനാർത്ഥി നിർണയം അടക്കം ഇത്തവണ തർക്കങ്ങൾ ഇല്ലാതെയാണ് പൂർത്തിയാക്കിയത്. കഴിഞ്ഞ തവണ അതല്ലായിരുന്നു സ്ഥിതി. ഇത്തവണ ഒറ്റക്കെട്ടായാണ് പാർട്ടി തിരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും വേണുഗോപാൽ പറഞ്ഞു.
സ്ക്രീനിംഗ് കമ്മിറ്റിയിൽ 144 സീറ്റുകളിലെ സ്ഥാനാർത്ഥിത്വം സംബന്ധിച്ച് യാതൊരു എതിർപ്പും ഉണ്ടായിട്ടില്ല. 20 ഓളം സീറ്റുകളിൽ തർക്കം ഉണ്ടായിരുന്നുവെന്നത് യാഥാർത്ഥ്യമാണ്. എന്നാൽ അതെല്ലാം ചർച്ചയിലൂടെ രമ്യമായി പരിഹരിച്ചു. ഒരു സീറ്റിനെ ചൊല്ലിയായിരുന്നു എ ഐ സി സി ആസ്ഥാനത്ത് പ്രതിഷേധം ഉണ്ടായത്. എന്നാൽ മാധ്യമങ്ങൾ അത് പർവ്വതീകരിച്ച് വലിയ തർക്കം ഉണ്ടായെന്ന് വരുത്തി തീർക്കാൻ ശ്രമിച്ചു. ബി ജെ പിയിലുണ്ടാകുന്ന ആഭ്യന്തര പ്രശ്നങ്ങളൊന്നും മാധ്യമങ്ങളിൽ കാണുന്നേയില്ല', മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിൽ വേണുഗോപാൽ പറഞ്ഞു.

സച്ചിൻ പൈലറ്റിന് കോൺഗ്രസ് വേണ്ടതെല്ലാം നൽകിയിട്ടുണ്ടെന്നും അദ്ദേഹം അർബതയുള്ള നേതാവാണെന്നും വേണുഗോപാൽ വ്യക്തമാക്കി. 'സച്ചിൻ കഴിവുള്ളയാളാണ്, അർഹതയുള്ളവൻ, ചെറുപ്പക്കാരൻ, ഒരു സംശയവുമില്ല. അതുകൊണ്ട് തന്നെ സച്ചിന്റെ കഴിവുകളെ മനസ്സിലാക്കി, അർഹത മനസ്സിലാക്കി കോൺഗ്രസ് അദ്ദേഹത്തിന് അവസരങ്ങൾ എല്ലാം കൊടുത്തിട്ടുണ്ട്. അത് സച്ചിനും സമ്മതിക്കുന്നുണ്ട്. സച്ചിന് ഇനിയും ഒരുപാട് അവസരങ്ങൾ ലഭിക്കും. അദ്ദേഹത്തിന് 44 വയസേ ആയിട്ടുള്ളൂ. അതിലൊരു സംശയവുമില്ല' , അദ്ദേഹം പറഞ്ഞു.
രാജസ്ഥാനിൽ കോൺഗ്രസിന് തുടർഭരണം ലഭിച്ചാൽ സച്ചിൻ മുഖ്യമന്ത്രിയാകുമോ എന്ന ചോദ്യത്തിന് മറുപടി ഇങ്ങനെ-' മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ ഉയർത്തിക്കാണിച്ചിട്ടല്ല കോൺഗ്രസ് ഒരു തിരഞ്ഞെടുപ്പിനേയും നേരിടാറുള്ളത്. കർണാടകത്തിലും മുൻകൂട്ടി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിരുന്നില്ല. പാർട്ടിയിൽ ഒരു സംവിധാനം ഉണ്ട്. തിരഞ്ഞെടുപ്പിൽ വിജയിച്ച് കഴിഞ്ഞാൽ പാർട്ടിയിലെ എം എൽ എമാരുമായി ആലോചിച്ച് ഹൈക്കമാന്റ് ഒരു തീരുമാനം കൈക്കൊള്ളും. അത് തന്നെയാണ് രാജസ്ഥാനിലും നടപ്പാക്കുക.
രാജസ്ഥാനിൽ കേരള മോഡലാണ്. ഒരു തവണ കോൺഗ്രസ് എങ്കിൽ അടുത്ത തവണ ബി ജെ പിയാണ്. അത് മാറ്റിയെടുക്കാനുള്ള നീക്കമാണ് അശോക് ഗെഹ്ലോട്ടും സച്ചിൻ പൈലറ്റുമെല്ലാം ചേർന്ന് നടത്തുന്നത്. അവർ ഒറ്റക്കെട്ടായാണ് മുന്നോട്ട് പോകുന്നത്', കെ സി വേണുഗോപാൽ പറഞ്ഞു.












Click it and Unblock the Notifications