ബിജെപി കളി തുടങ്ങി; അശോക് ഗെഹ്ലോട്ടിന്റെ വിശ്വസ്തരുടെ കേന്ദ്രങ്ങളിൽ ആദായ നികുതി റെയ്ഡ്
ജയ്പൂർ; രാജസ്ഥാനിൽ കോൺഗ്രസ് സർക്കാരിന്റെ ഭാവി സംബന്ധിച്ചുള്ള അനിശ്ചിതത്വം തുടരുകയാണ്. സച്ചിൻ പൈലറ്റിനൊപ്പം 30 എംഎൽഎമാർ കോൺഗ്രസ് വിട്ട് ബിജെപിയിലേക്ക് പോയേക്കുമെന്ന അഭ്യൂഹങ്ങൾ ശക്തമായിരിക്കുകയാണ്. ബിജെപി സംസ്ഥാന അധ്യക്ഷൻ ജെപി നദ്ദയുമായി സച്ചിൻ പൈലറ്റ് കൂടിക്കാഴ്ച നടത്തിയെന്നുള്ള റിപ്പോർട്ടുകൾ ഉണ്ട്. സംസ്ഥാനത്തെ സാഹചര്യം ബിജെപി സസൂക്ഷ്മം നിരീക്ഷിക്കുകയാണ്.
തനിക്കൊപ്പം 109 എംഎൽഎമാരും ഉറച്ച് നിൽക്കുന്നുണ്ടെന്നാണ് മുഖ്യമന്ത്രി ഗെഹ്ലോട്ട് വ്യക്താമക്കുന്നത്. അതിനിടെ ശക്തിപ്രകടനം നടത്താനിരിക്കുന്ന ഗെഹ്ലോട്ടിനെതിരെ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ചുള്ള നീക്കങ്ങൾ സംസ്ഥാനത്ത് തുടങ്ങി കഴിഞ്ഞു.
ബിജെപിയിലേക്ക്?
സച്ചിൻ പൈലറ്റും അശോക് ഗെഹ്ലോട്ടും തമ്മിലുള്ള തർക്കമാണ് രാജസ്ഥാനിലെ നിലവിലെ പ്രതിസന്ധിയ്ക്ക് കാരണം. മധ്യപ്രദേശിന് സമാനമായി തനിക്കൊപ്പമുള്ള എംഎൽഎമാരുമായി സച്ചിൻ പൈലറ്റ് ബിജെപിയിലേക്ക് ചേക്കേറിയേക്കുമോയെന്നാണ് ദേശീയ രാഷ്ട്രീയം ഉറ്റുനോക്കുന്നത്. ഗെഹ്ലോട്ടും സച്ചിനും തമ്മിലുള്ള ഭിന്നത രൂക്ഷമായതോടെ കഴിഞ്ഞ ദിവസം പൈലറ്റ് തനിക്ക് ഒപ്പമുള്ള എംഎൽഎമാർക്കൊപ്പം ദില്ലിയിൽ എത്തിയിരുന്നു.
യോജിച്ച് പോകാനില്ലെന്ന്
ഗെഹ്ലോട്ടുമായി ഇനി യോജിച്ച് പോകാനാകില്ലെന്ന നിലപാടാണ് പൈലറ്റ് ദേശീയ നേതൃത്വത്തെ അറിയിച്ചിരിക്കുന്നത്. മുതിർന്ന നേതാവ് അഹമ്മദ് പട്ടേലുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഹൈക്കമാന്റിനെ സച്ചിൻ സന്ദർശിച്ചത്. തനിക്കൊപ്പം 30 എംഎൽഎമാർ ഉണ്ടെന്നും സർക്കാർ ന്യൂനപക്ഷമാണെന്നുമാണ് സച്ചിൻ വ്യക്തമാക്കിയിരിക്കുന്നത്.
109 എംഎൽഎമാർ
അതേസമയം തങ്ങൾക്കൊപ്പം 109 എംഎൽഎമാർ ഉണ്ടെന്ന് മുഖ്യമന്ത്രി ഗെഹ്ലോട്ടും അവകാശപ്പെട്ടു. പ്രതിസന്ധിയ്ക്കിടെ ഗെഹ്ലോട്ട് ഇന്ന് രാവിലെ 11 ന് കോൺഗ്രസ് നിയസഭാംഗങ്ങളുടെ യോഗം വിളിച്ച് ചേർത്തിട്ടുണ്ട്. എല്ലാ എംഎൽഎമാരും തിങ്കളാഴ്ച വിളിച്ച് ചേർത്ത യോഗത്തിൽ പങ്കെടുക്കണമെന്ന് വ്യക്തമാക്കി വിപ്പ് നൽകിയതായി കോൺഗ്രസ് അറിയിച്ചു.
ആദായ വകുപ്പ് റെയ്ഡ്
കോൺഗ്രസിലെ ഭിന്നത പുകയുന്നതിനിടെ അശോക് ഗെഹ്ലോട്ടിന്റെ വിശ്വസ്തരുടെ കേന്ദ്രങ്ങളിൽ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തുകയാണ്. ഗെലോട്ടിന്റെ വിശ്വസ്തരായ രാജീവ് അറോറ, ധര്‍മ്മേന്ദ്ര റാത്തോഡ് എന്നിവരുടെ വീടുകളിലും കേന്ദ്രങ്ങളിലുമാണ് റെയ്ഡ് നടത്തുന്നത്. രാജസ്ഥാന്‍ കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് ആണ് രാജീവ് അറോറ.
ഓപ്പറേഷൻ താമര
ഇതോടെ ഓപ്പറേഷൻ താമര രാജസ്ഥാനിലും ഫലം കാണുമോയെന്ന ചർച്ചകളും ശക്തമായിരിക്കുകയാണ്. അതിനിടെ നിയസഭാംഗങ്ങളുടെ യോഗത്തിൽ പങ്കെടുക്കാൻ ഗെഹ്ലോട്ടിന്റെ വസതിയിൽ 90 എംഎൽഎമാർ എത്തി. പൈലറ്റിന്റെ ഒപ്പമുണ്ടായിരുന്ന മൂന്ന് എംഎൽഎമാർ കൂടി ഗെഹ്ലോട്ടിന്റെ വസതിയിൽ എത്തിയിട്ടുണ്ട്.
Recommended Video
മൂന്ന് പേർ തിരിച്ചെത്തി
ഇന്നലെ രാത്രിയോടെയാണ് മൂന്ന് എംഎൽഎമാർ സച്ചിൻ ക്യാമ്പിൽ നിന്ന് തിരിച്ചെത്തിയത്. സച്ചിൻ പക്ഷത്തുള്ള മൂന്ന് എംഎൽഎമാരായ റോഹിത് ബോറ, ചേതൻ ദുതി, ഡാനിഷ് അബ്റാർ എന്നീ എംഎൽഎമാരാണ് തിരിച്ചെത്തിയത്. തങ്ങൾ ബിജെപിയിലേക്ക് പോകില്ലെന്ന് വ്യക്തമാക്കി ഇവർ ഇന്നലെ പത്രസമ്മേളനം വിളിച്ചിരുന്നു.
കോൺഗ്രസിനൊപ്പം
തങ്ങൾ സ്വകാര്യ ആവശ്യങ്ങൾക്കായാണ് ദില്ലിയിലേക്ക് പോയതെന്നായിരുന്നു നേതാക്കൾ പറഞ്ഞത്. ഇപ്പോഴത്തെ വിവാദങ്ങളിൽ പ്രതികരിക്കാനില്ല. ഞങ്ങൾ കോൺഗ്രസിന്റെ സൈന്യമാണ്. അവസാന ശ്വാസം വരെയും ഞങ്ങൾ കോൺഗ്രസിനൊപ്പമായിരിക്കുമെന്നും നേതാക്കൾ വ്യക്തമാക്കിയിരുന്നു.
നീക്കം വിജയിക്കില്ല
അതേസമയം മധ്യപ്രദേശ് മാതൃകയിൽ രാജസ്ഥാനിൽ കോൺഗ്രസ് സർക്കാരിനെ അട്ടിമറിക്കാൻ ബിജെപിക്ക് കഴിയില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്. ബിജെപിയുമായി കൂടിക്കാഴ്ച നടത്തിയെന്നുള്ള റിപ്പോർട്ടുകൾ ഗെഹ്ലോട്ട് തള്ളിയിട്ടുണ്ട്. താൻ ബിജെപിയിലേക്ക് പോകില്ലെന്നാണ് സച്ചിൻ പറഞ്ഞത്.
പുതിയ പാർട്ടിയോ?
സച്ചിൻ പൈലറ്റ് കോൺഗ്രസ് വിട്ട് പുതിയൊരു പാർട്ടി രൂപീകരിക്കുമോയെന്നുള്ള ചർച്ചകളും ഉയരുന്നുണ്ട്. അതേസമയം ഇന്ന് നിയമസഭ കക്ഷി യോഗത്തിൽ സച്ചിൻ പൈലറ്റ് പങ്കെടുത്തില്ലേങ്കിൽ അദ്ദേഹത്തിനെതിരെ കടുത്ത നടപടി സ്വീകരിച്ചേക്കുമെന്നാണ് കോൺഗ്രസ് നേതൃത്വം നൽകുന്ന മുന്നറിയിപ്പ്.
ചർച്ച നടത്തിയിട്ടില്ല
യോഗത്തിൽ പങ്കെടുക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്ന് പൈലറ്റും അറിയിച്ചു. ഈ സാഹചര്യത്തിൽ പൈലറ്റിന്റെ അടുത്ത നീക്കം എന്താകുമെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ ഉറ്റുനോക്കുന്നത്. പ്രതിസന്ധിയ്ക്കിടയിലും രാഹുൽ ഗാന്ധിയോ പ്രിയങ്ക ഗാന്ധിയോ സച്ചിനുമായി ചർച്ചയ്ക്ക് ശ്രമിച്ചിട്ടില്ലെന്നാണ് ശ്രദ്ധേയമായ മറ്റൊരു കാര്യം.