രാജസ്ഥാനിൽ അടവുകൾ മാറ്റി കോൺഗ്രസ്! സുപ്രീം കോടതിയിലെ ഹർജി പിൻവലിച്ചു, ഇനി പുതിയ നീക്കം!
ദില്ലി: രാജസ്ഥാനില്‍ അടവുകള്‍ മാറ്റി മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടും കോണ്‍ഗ്രസും. സച്ചിന്‍ പൈലറ്റ് അടക്കമുളള വിമതര്‍ക്കെതിരെയുളള സുപ്രീം കോടതി പോരാട്ടത്തില്‍ നിന്നും കോണ്‍ഗ്രസ് പിന്‍മാറിയിരിക്കുകയാണ്.
Recommended Video
സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി സ്പീക്കര്‍ സിപി ജോഷി പിന്‍വലിച്ചു. വിഷയം സുപ്രീം കോടതിയില്‍ എത്തിച്ചതില്‍ കോണ്‍ഗ്രസിനുളളില്‍ നിന്ന് തന്നെ എതിര്‍പ്പുകള്‍ ഉയര്‍ന്നിരുന്നു. കോടതിക്ക് പുറത്ത് പുതിയ രാഷ്ട്രീയ നീക്കങ്ങള്‍ക്കാണ് ഗെഹ്ലോട്ടും കോണ്‍ഗ്രസും കളമൊരുക്കുന്നത്.
അയോഗ്യതാ നീക്കത്തിലേക്ക്
രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ നിലനില്‍പ്പിനെ തന്നെ വെല്ലുവിളിച്ച് കൊണ്ടാണ് സച്ചിന്‍ പൈലറ്റ് അടക്കമുളള 19 പേര്‍ വിമത നീക്കം നടത്തിയത്. കോണ്‍ഗ്രസ് നിയമസഭാ കക്ഷി യോഗത്തില്‍ നിന്നും വിമതര്‍ വിട്ട് നിന്നതോടെയാണ് പാര്‍ട്ടി അയോഗ്യതാ നീക്കത്തിലേക്ക് കടന്നത്. ചീഫ് വിപ്പ് മഹേഷ് ജോഷി വിമതര്‍ക്കെതിരെ സ്പീക്കര്‍ സിപി ജോഷിക്ക് പരാതി നല്‍കി.
കോടതി കയറി വിവാദം
തുടര്‍ന്നാണ് അയോഗ്യരാക്കാതിരിക്കാന്‍ കാരണം ബോധിപ്പിക്കാന്‍ ആവശ്യപ്പെട്ട് സ്പീക്കര്‍ വിമതര്‍ക്ക് നോട്ടീസ് അയച്ചത്. മൂന്ന് ദിവസം മാത്രമായിരുന്നു അനുവദിച്ച സമയം. ഇതോടെ വിമതര്‍ സ്പീക്കറുടെ നോട്ടീസിനെതിരെ ഹൈക്കോടതി കയറി. പാര്‍ട്ടി വിട്ടിട്ടില്ലെന്നും എതിരഭിപ്രായം പറയുന്നത് കൂറുമാറ്റ നിരോധന നിയമത്തിന്റെ പരിധിയില്‍ വരില്ലെന്നുമാണ് വിമതര്‍ ബാധിച്ചത്.
ഹർജി പിൻവലിച്ച് സ്പീക്കർ
വിധി പറയും വരെ വിമതര്‍ക്കെതിരെ നടപടിയെടുക്കുന്നത് ഹൈക്കോടതി തടഞ്ഞു. ഇതോടെയാണ് സുപ്രീം കോടതിയിലേക്ക് സ്പീക്കര്‍ ഹര്‍ജിയുമായി പോയത്. എന്നാല്‍ വിധി പറയാന്‍ ഹൈക്കോടതിയെ സുപ്രീം കോടതി അനുവദിച്ചത് കോണ്‍ഗ്രസിന് തിരിച്ചടിയായി. ഇന്ന് കേസില്‍ വാദം കേള്‍ക്കാനിരിക്കെയാണ് സ്പീക്കര്‍ ഹര്‍ജി പിന്‍വലിച്ചത്.
നിയമസഭാ സമ്മേളനം വിളിച്ച് ചേര്‍ക്കണം
സ്പീക്കര്‍ സുപ്രീം കോടതിയെ സമീപിച്ചതില്‍ കോണ്‍ഗ്രസിന് അകത്ത് നിന്ന് തന്നെ അതൃപ്തി ഉയര്‍ന്നിരുന്നു. അടിയന്തരമായി നിയമസഭാ സമ്മേളനം വിളിച്ച് ചേര്‍ക്കണം എന്നാണ് ദിവസങ്ങളായി കോണ്‍ഗ്രസ് ഗവര്‍ണറോട് ആവശ്യപ്പെടുന്നത്. എന്നാല്‍ കേസ് സുപ്രീം കോടതിയുടെ പരിഗണനയിലാണ് എന്നത് നിയമസഭാ സമ്മേളനം വിളിച്ച് ചേര്‍ക്കാന്‍ കാരണമായി പറയുമോ എന്ന ആശങ്കയും ഉയര്‍ന്നിരുന്നു.
രാഷ്ട്രീയമായി തന്നെ നേരിടണം
മാത്രമല്ല സുപ്രീം കോടതി കേസ് പരിഗണിച്ചപ്പോള്‍ നടത്തിയ പരാമര്‍ശങ്ങള്‍ വിധി എതിരാകും എന്നുളള പ്രതീതിയുണ്ടാക്കിയിരുന്നു. എതിര്‍ശബ്ദങ്ങളെ അടിച്ചമര്‍ത്തുന്നതിന് എതിരെയായിരുന്നു ജസ്റ്റിസ് അരുണ്‍ മിശ്ര നടത്തിയ പരാമര്‍ശങ്ങള്‍. ഇതും സുപ്രീം കോടതിയിലെ ഹര്‍ജി പിന്‍വലിക്കാനുളള കാരണമായിട്ടുണ്ട്. വിമതരുടെ പ്രശ്‌നത്തെ രാഷ്ട്രീയമായി തന്നെ നേരിടണം എന്നാണ് പാര്‍ട്ടിയിലെ ഒരു വിഭാഗം അഭിപ്രായപ്പെടുന്നത്.
പച്ചക്കൊടി കാണിച്ചിട്ടില്ല
ഇതോടെ ഇനി വിമതരെ രാഷ്ട്രീയമായി തന്നെ നേരിടാനാണ് കോൺഗ്രസ് നീക്കം. കോണ്‍ഗ്രസിന്റെ അനുനയ നീക്കങ്ങളോട് ഇതുവരെ സച്ചിന്‍ പൈലറ്റും വിമതരും പച്ചക്കൊടി കാണിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ വിമതരോട് കോണ്‍ഗ്രസ് സംസ്ഥാനത്ത് തുറന്ന യുദ്ധം തന്നെ പ്രഖ്യാപിച്ചിരിക്കുകയാണ്. വിമത നീക്കത്തിന് പിന്നില്‍ കളിക്കുന്നത് ബിജെപി ആണെന്നാണ് കോണ്‍ഗ്രസും അശോക് ഗെഹ്ലോട്ടും ആവര്‍ത്തിച്ച് ആരോപിക്കുന്നത്.
ബിജെപിക്കെതിരെ പ്രക്ഷോഭത്തിലേക്ക്
രാജസ്ഥാനിലും രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളിലും ബിജെപിക്കെതിരെ പ്രക്ഷോഭത്തിലേക്കും കോണ്‍ഗ്രസ് കടന്നിരിക്കുകയാണ്. ഈ കൊവിഡ് കാലത്ത് പോലും തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകളെ അട്ടിമറിക്കാന്‍ ബിജെപി ശ്രമിക്കുകയാണ് എന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. രാജസ്ഥാനില്‍ ഗവര്‍ണര്‍ ബിജെപിയ്ക്ക് വഴങ്ങി പ്രവര്‍ത്തിക്കുന്നുവെന്നാണ് ആരോപണം.
തയ്യാറാകാതെ ഗവർണർ
നിയമസഭാ സമ്മേളനം വിളിച്ച് ചേര്‍ക്കണം എന്നതാണ് സര്‍ക്കാര്‍ ഗവര്‍ണറോട് ആവശ്യപ്പെട്ട് കൊണ്ടിരിക്കുന്നത്. എന്നാല്‍ ഗവര്‍ണര്‍ കല്‍രാജ് മിശ്ര ഇതുവരെ അതിന് തയ്യാറായിട്ടില്ല. രാജ്ഭവന് മുന്നില്‍ പ്രതിഷേധിക്കാന്‍ കോണ്‍ഗ്രസ് പദ്ധതിയിട്ടിരുന്നുവെങ്കിലും അതില്‍ നിന്ന് പിന്നീട് പിന്‍മാറി. ഏത് വിധത്തിലും ഗവര്‍ണറില്‍ സമ്മര്‍ദ്ദം ചെലുത്തി നിയമസഭാ സമ്മേളനം വിളിച്ച് ചേര്‍ത്ത് കരുത്ത് തെളിയിക്കുക എന്ന തന്ത്രമാണ് ഗെഹ്ലോട്ട് പയറ്റുന്നത്.