കേന്ദ്രത്തോട് നേരിട്ട് ഏറ്റുമുട്ടി ഗെഹ്ലോട്ട്; രാജസ്ഥാനിൽ സിബിഐയെ പറപ്പിച്ച് പുതിയ ഉത്തരവ്!
ജയ്പൂർ; രാജസ്ഥാനിൽ രാഷ്ട്രീയ പ്രതിസന്ധി പുതിയ തലത്തിലേക്ക്. കേന്ദ്രസർക്കാരിനോട് നേരിട്ട് ഏറ്റുമുട്ടാനാണ് കോൺഗ്രസ് സർക്കാർ ഒരുങ്ങുന്നത്. സംസ്ഥാനത്ത് സർക്കാരിനെ താഴെയിറക്കാനുള്ള നീക്കങ്ങൾക്ക് പിന്നിൽ ബിജെപിയാണെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്. മധ്യപ്രദേശിന് സമാനമായ രീതിയിൽ എംഎൽഎമാരെ അടർത്തിയെടുത്ത് അധികാരം പിടിക്കാനുള്ള ഓപ്പറേഷൻ താമര ബിജെപി പുറത്തെടുത്തിട്ടുണ്ടെന്നാണ് കോൺഗ്രസ് ആരോപണം. ബിജെപിയുടെ കുതിരക്കച്ചവട നീക്കം വെളിപ്പെടുത്തികൊണ്ടുള്ള ഓഡിയോ ടേപ്പും കോൺഗ്രസ് കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു.
ഇതിന് പിന്നാലെ സംഭവത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി രംഗത്തെത്തി. ഇതിന് കേന്ദ്രം അനുമതി നൽകുകയും ചെയ്തു. എന്നാൽ സംസ്ഥാനത്ത് സിബിഐയ്ക്ക് വിലക്ക് ഏർപ്പെടുത്തി തിരിച്ചടിച്ചിരിക്കുകയാണ് ഗെഹ്ലോട്ട്. വിശദാംശങ്ങൾ ഇങ്ങനെ

ബിജെപി ഒത്താശയോടെ
ഉപമുഖ്യമന്ത്രിയായിരുന്ന സച്ചിൻ പൈലറ്റിന്റെ നേതൃത്വത്തിൽ ഇപ്പോൾ നടക്കുന്ന വിമത നീക്കത്തിന് പിന്നിൽ ബിജെപിയാണെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്. സച്ചിൻ ഉൾപ്പെടെയുള്ള എംഎൽഎമാർ ഹരിയാനയിൽ റിസോർട്ടിൽ കഴിയുന്നത് ബിജെപിയുടെ ഒത്താശയോടെയാണെന്നും കോൺഗ്രസ് പറയുന്നു. കോടികൾ വീശിയാണ് എംഎൽഎമാരെ ബിജെപി വശത്താക്കിയിരിക്കുന്നതെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്.

ശബ്ദ രേഖ പുറത്തുവിട്ടു
ഇതിന് തെളിവായി കഴിഞ്ഞ ദിവസം ഒരു ഓഡിയോ ക്ലിപ്പും കോൺഗ്രസ് പുറത്തുവിട്ടു. കേന്ദ്ര മന്ത്രി ഗജേന്ദ്ര സിംഗ് ശെഖാവത്തും ബിജെപി നേതാവ് സഞ്ജയ് ജെയ്നും ചേർന്ന് വിമത എംഎൽഎമാർക്ക് കോഴ വാഗ്ദാനം ചെയ്യുന്നതിന്റെ ശബ്ദരേഖയായിരുന്നു കോൺഗ്രസ് പുറത്തുവിട്ടത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് വിമത എംഎൽഎമാരെ കോൺഗ്രസ് പുറത്താക്കിയിട്ടുണ്ട്.

കേന്ദ്രമന്ത്രിക്കെതിരേയും
മാത്രമല്ല മന്ത്രി ഗജേന്ദ്ര സിംഗിനെതിരെ സംഭവത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യുകയും ചെയ്തു. എന്നാൽ ശബ്ദ രേഖ ബിജെപി കെട്ടിച്ചമച്ചതാണെന്നായിരുന്നു ബിജെപി ഇതിനോട് പ്രതികരിച്ചത്. കേന്ദ്രമന്ത്രിയുടെ ഫോൺ സംഭാഷണം റെക്കോഡ് ചെയ്ത സംഭവത്തിലും ഓഡിയോ പുറത്ത് വിട്ട സംഭവത്തിലും സിബിഐ അന്വേഷണം വേണമെന്ന് വ്യക്തമാക്കി ബിജെപി കേന്ദ്രത്തെ സമീപിക്കുകയും ചെയ്തു.

കേന്ദ്രാനുമതി
ഇതോടെ സിബിഐ അന്വേഷണത്തിന് കേന്ദ്രം അനുമതി നൽകിയിരിക്കുകയാണ്. എന്നാൽ സിബിഐയെ സംസ്ഥാനത്ത് കാല് കുത്തിക്കില്ലെന്നാണ് രാജസ്ഥാൻ സർക്കാർ ഇപ്പോൾ വ്യക്തമാക്കിയിരിക്കുന്നത്. സംസ്ഥാന സർക്കാരിന്റെ അനുമതി ഇല്ലാതെ പരിശോധനകളോ അന്വേഷങ്ങളോ നടത്താൻ സിബിഐക്ക് സാധിക്കില്ലെന്ന് സംസ്ഥാന ആഭ്യന്തര മന്ത്രാലയം ഇറക്കിയ ഉത്തരവിൽ പറയുന്നു.

പ്രത്യേകം അനുമതി
ഇനി സിബിഐയ്ക്ക് അന്വേഷണം നടത്തണമെങ്കിൽ ഓരോ കേസുകളിലും പ്രത്യേകം അനുമതി തേടേണ്ടി വരും. 30 വർഷം പഴക്കമുള്ള നിയമത്തിലെ പഴുതുകൾ ഉപയോഗപ്പെടുത്തിക്കൊണ്ടാണ് അശോക് ഗെഹ്ലോട്ട് സർക്കാർ സിബിഐയ്ക്ക് തടയിടാൻ ഒരുങ്ങുന്നത്. 1990 ജൂണിലും അന്നത്തെ രാജസ്ഥാൻ സർക്കാർ സമാന രീതിയിൽ സിബിഐയെ തടഞ്ഞിരുന്നു.
Recommended Video

മുൻപും തടഞ്ഞു
കേന്ദ്രസർക്കാർ ജീവനക്കാർക്കെതിരായ സിബിഐ അന്വേഷണത്തിന് പൊതു അനുമതി വേണമെന്നായിരുന്നു അന്ന് കേന്ദ്രത്തിന്റെ ആവശ്യം. െന്നാൽ ഇതിനെ സംസ്ഥാന സർക്കാർ തടഞ്ഞു. ഓരോ കേസിലും പ്രത്യേക അനുമതി ഉണ്ടെങ്കിൽ മാത്രമേ അന്വേഷണം നടത്താനാകൂവെന്നും അന്ന് സർക്കാർ വ്യക്തമാ്കി.

ചോദ്യം ചെയ്യാൻ
അതിനിടെ, മുഖ്യമന്ത്രി ഗെലോട്ടിന്റെ ഒഎസ്ഡി ദേവറാം സേനിയോട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സിബിഐ ആവശ്യപ്പെട്ടിട്ടുണ്ട്.പോലിസ് ഓഫീസര്‍ വിഷ്ണുദത്ത് വിഷ്‌ണോയിയുടെ മരണവുമായി ബന്ധപ്പെട്ടാണ് ഹാജരാകാൻ ആവശ്യപ്പെട്ടത്. എന്നാല്‍ രാഷ്ട്രീയപ്രതിസന്ധിക്കിടെ മുഖ്യമന്ത്രിയുടെ ഒഎസ്ഡിയെ ചോദ്യം ചെയ്യുന്നത് മറ്റുലക്ഷ്യങ്ങളോടെയാണെന്നാണ് ഗെഹ്‌ലോട്ട് പക്ഷം ആരോപിക്കുന്നു.

വിമർശിച്ച് ബിജെപി
അതേസമയം സിബിഐയ്ക്ക് തടയിടാനുള്ള സർക്കാർ നീക്കത്തിനെിരെ ബിജെപി രംഗത്തെത്തി. ഗെഹ്ലോട്ട് സർക്കാർ പലതും ഒളിക്കാൻ ശ്രമിക്കുന്നുവെന്നതിന്റെ തെളിവാണിതെന്ന് ബിജെപി പറഞ്ഞു. സംസ്ഥാത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥയാണെന്നും ബിജെപി കുറ്റപ്പെടുത്തി.

മുഖ്യമന്ത്രി ഒളിക്കുന്നു
എസ്ഒജിയേയും എസിബിയേയും സംസ്ഥാന സർക്കാർ ദുരുപയോഗം ചെയ്തു. ഇപ്പോൾ സിബിഐ അന്വേഷണത്തെ ഭയക്കുന്നു. ഗൂഡമായതെന്തോ പിന്നിലുണ്ടെന്നതാണ് ഇത് വ്യക്തമാക്കുന്നത്. മുഖ്യമന്ത്രി എന്തോ മറയ്ക്കാൻ ശ്രമിക്കുകയാണെന്നും ബിജെപി പറഞ്ഞു.












Click it and Unblock the Notifications