'പൈലറ്റിനെതിരെ ഒരക്ഷരം മിണ്ടരുത്'; പൈലറ്റിനെ മെരുക്കാൻ പുതിയ തന്ത്രവുമായി രാഹുൽ ഗാന്ധി!
രാജസ്ഥാനിൽ കോൺഗ്രസ് സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിക്കുന്നത് ബിജെപിയാണെന്നാണ് തുടക്കം മുതൽ കോൺഗ്രസ് ആരോപിച്ചത്. സർക്കാരിനെ താഴെയിറക്കാൻ ബിജെപി ഗൂഡാലോചന നടത്തിയെന്ന് വ്യക്തമാക്കുന്ന ഓഡിയോയും ഇപ്പോൾ കോൺഗ്രസ് പുറത്തുവിട്ടുണ്ട്. കേന്ദ്രമന്ത്രി ശെഖാവത്തും സച്ചിൻ പൈലറ്റിനൊപ്പം വിമത നീക്കം നടത്തുന്ന രണ്ട് എംഎൽഎമാരും തമ്മിൽ നടത്തുന്ന സംഭാഷണങ്ങളാണ് ഓഡിയോയിൽ ഉള്ളതെന്നാണ് കോൺഗ്രസ് പറയുന്നത്.
ഓഡിയോ പുറത്തായതിന് പിന്നാലെ രണ്ട് എംഎൽഎമാരേയും കോൺഗ്രസ് സസ്പെന്റ് ചെയ്യുകയും ചെയ്തു. എന്നാൽ സച്ചിൻ പൈലറ്റിനെതിരെ ഒരു നടപടിയും കോൺഗ്രസ് സ്വീകരിച്ചിട്ടില്ല. ഇതിന് പിന്നിൽ ദേശീയ നേതൃത്വത്തിന്റെ ഇടപെടലാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
പത്രസമ്മേളനത്തിൽ
വിമത എംഎൽഎമാരായ ബൻവർലാൽ ശർമ, വിശ്വേന്ദ സിംഗ് എന്നിവരേയാണ് കോൺഗ്രസ് സസ്പെന്റ് ചെയ്തിരിക്കുന്നത്. കേന്ദ്രമന്ത്രി ഗജേന്ദ്ര സിംഗ് ശെഖാവത്തുമായി ഇരുവരും സംസാരിച്ചുവെന്നും ഇരുവർക്കും മന്ത്രി പണം വാഗ്ദാനം ചെയ്തുവെന്നും കോൺഗ്രസ് പറഞ്ഞു. രാവിലെ വിളിച്ച് ചേർത്ത പത്രസമ്മേളനത്തിലാണ് കോൺഗ്രസ് വക്താവ് രൺദീപ് സിംഗ് സുർജേവാല ഇക്കാര്യം വ്യക്തമാക്കിയത്.
Recommended Video
നോട്ടീസ് നൽകി
എംഎൽഎമാരോട് വിശദീകരണം ആവശ്യപ്പെട്ട് കോൺഗ്രസ് നോട്ടീസ് നൽകിയിട്ടുണ്ട്. മാത്രമല്ല കേസ് അന്വേഷിക്കുന്ന സ്പെഷ്യൽ ഓപ്പറേഷൻ പോലീസ് മന്ത്രി ശെഖാവത്തിനെതിരേയും എഫ്ഐആർ രജിസ്റ്റർ ചെയ്തു. നാല് പേരെ ഇതിനോടകം തന്നെ സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇടനിലക്കാരൻ എന്ന് കണക്കാക്കുന്ന ബിജെപി നേതാവ് സഞ്ജയ് ജെയിനിനേയും പോലീസ് കസ്റ്റഡിയിൽ എടുത്തു.
മിണ്ടാതെ സുർജേവാല
അതേസമയം രാവിലെ വിളിച്ച പത്രസമ്മേളനത്തിൽ സച്ചിൻ പൈലറ്റിനെതിരെ ഒരു വാക്ക് പോലും സുർജേവാല ഉൾപ്പെടെയുള്ള നേതാക്കൾ ഉരിയാടിയിട്ടില്ലെന്നത് ശ്രദ്ധേയമാണ്. എന്തുകൊണ്ടാണ് പൈലറ്റിനെ സസ്പെന്റ് ചെയ്യാത്തതെന്ന ചോദ്യത്തിന് കുതിരകച്ചവടത്തിൽ ഉൾപ്പെട്ടതിന് തെളിവ് ഉള്ളവർക്കെതിരെയാണ് നടപടിയെടുത്തതെന്നായിരുന്നു സുർജേവാലയുടെ പ്രതികരണം.
രാഹുൽ ഗാന്ധി ഇടപെട്ടു
സച്ചിനെ കുറിച്ചുള്ള മൗനത്തിന് പിന്നിൽ രാഹുൽ ഗാന്ധിയുടെ ഇടപെടലാണെന്നാണ് റിപ്പോർട്ടുകൾ. പൈലറ്റിനെ കടന്നാക്രമിക്കുന്ന രീതിയില്‍ ഒരു പ്രസ്താവനയും കോണ്‍ഗ്രസിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകരുതെന്ന് നേതാക്കള്‍ക്ക് രാഹുൽ നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് പാർട്ടിയോട് അടുത്ത വൃത്തങ്ങൾ പറയുന്നു.
അതൃപ്തി രേഖപ്പെടു്തി
സച്ചിൻ പൈലറ്റിനെതിരെ രൂക്ഷ വിമർശനം ഉയർത്തിയ മുഖ്യമന്ത്രി ഗെഹ്ലോട്ടിന്റെ നടപടിയിൽ രാഹുൽ ഗാന്ധി കടുത്ത അതൃപ്തി രേഖപ്പെടുത്തിയിരുന്നു. മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ ഒരു കാരണവശാലും സച്ചിന്‍ പൈലറ്റിനെ കടന്നാക്രമിച്ച് സംസാരിക്കരുതെന്നായിരുന്നു ഗെഹ്ലോട്ടിനോട് രാഹുൽ നിർദ്ദേശിച്ചത്. ഇതിന് പിന്നാലെയാണ് വീണ്ടും രാഹുലിന്റെ ഇടപെടൽ.
മൃദുസമീപനം
സച്ചിന്‍ പൈലറ്റിന്റെ കാര്യത്തില്‍ അല്പം കൂടി മൃദുവായ സമീപനം പാര്‍ട്ടി സ്വീകരിക്കണമെന്നാണ് നേതാക്കളോട് രാഹുൽ ആവശ്യപ്പെട്ടത്. ഓഡിയോ ക്ലിപ് പുറത്തുവന്നതോടെ സച്ചിന് ഇപ്പോഴത്തെ നീക്കത്തിൽ പങ്കില്ലെന്ന തരത്തിലാണ് ദേശീയ നേതൃത്വത്തിന്റെ നിഗമനം. അതിനിടെ സച്ചിനെ തിരികെയെത്തിക്കാനുള്ള നടപടികൾ ഊർജിതമാക്കിയിരിക്കുകയാണ് ഹൈക്കമാന്റ് എന്നാണ് റിപ്പോർട്ട്.
ഫോണിൽ ബന്ധപ്പെട്ടു
മുതിർന്ന നേതാവും മുൻ കേന്ദ്രമന്ത്രിയുമായ പി ചിദംബരവും സച്ചിൻ പൈലറ്റും ഫോണിൽ ബന്ധപ്പെട്ടിരുന്നു. തന്നെയും വിമത എംഎൽഎമാരേയും പുറത്താക്കിയ കോൺഗ്രസിന്റെ നടപടിക്കെതിരെ കഴിഞ്ഞ ദിവസം സച്ചിൻ പൈലറ്റ് കോടതിയെ സമീപിച്ചിരുന്നു. ഇന്ന് ഇത് സംബന്ധിച്ച കേസ് കോടതി പരിഗണിക്കാനിരിക്കേയായിരുന്നു സച്ചിൻ ചിദംബരത്തെ ബന്ധപ്പെട്ടത്.
ചിദംബരം പറയുന്നു
സച്ചിൻ വിളിച്ചതായി ചിദംബരവും വ്യക്തമാക്കിയിട്ടുണ്ട്. നേരത്തേ പ്രിയങ്ക ഗാന്ധിയും മറ്റ് മുതിർന് നേതാക്കളും സമവായ ചർച്ചയ്ക്കായി സച്ചിനെ ബന്ധപ്പെടാൻ ശ്രമിച്ചിരുന്നെങ്കിലും അദ്ദേഹം വഴങ്ങിയിരുന്നില്ല. ആദ്യമായാണ് ഒരു മുതിർന്ന കോൺഗ്രസ് നേതാവുമായി സച്ചിൻ സംസാരിക്കുന്നത്. നിലവിലെ പ്രതിസന്ധി സംബന്ധിച്ച് സച്ചിൻ ചിദംബരത്തോട് അഭിപ്രായം തേടിയെന്നാണ് വിവരം.
ചർച്ചയ്ക്ക് വിളിച്ചു
സച്ചിൻ മടങ്ങിയെത്തണമെന്നും കോൺഗ്രസ് നേതൃത്വം ചർച്ചയ്ക്ക് വിളിക്കുമെന്നാണ് ചിദംബരം നൽകിയ ഉപദേശം എന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സച്ചിൻ പൈലറ്റിനെതിരെ പാർട്ടി സ്വീകരിച്ച നടപടി സാങ്കേതികത്വം മാത്രമാണെന്നാണ് ചിദംബരം പറഞ്ഞതെന്നും റിപ്പോർട്ടിൽ പറയു്നു.
പ്രതിസന്ധിയ്ക്ക്
അതേസമയം ഇപ്പോൾ സച്ചിന് കീഴടങ്ങുന്നത് രാജസ്ഥാനിൽ കൂടുതൽ പ്രതിസന്ധിയ്ക്ക് വഴിവെച്ചേക്കുമെന്ന ആശങ്ക ഹൈക്കമാന്റിനുണ്ട്. മുഖ്യമന്ത്രി പദം എന്ന ആവശ്യത്തിൽ ഉറച്ച് നിൽക്കുകയാണ് പൈലറ്റ്. എന്നാൽ വിട്ടുവീഴ്ച ചെയ്യാൻ ഗെഹ്ലോട്ട് പക്ഷം തയ്യാറായിട്ടില്ല.
ഗെഹ്ലോട്ടിൻെ ആവശ്യം
പാർട്ടി വരുദ്ധ പ്രവർത്തനം നടത്തിയ സച്ചിനെ പുറത്താക്കണമെന്നാണ് ഗെഹ്ലോട്ടിന്റെ ആവശ്യം. ഈ സാഹചര്യത്തിൽ സചിൻ പൈലറ്റിനെ കേന്ദ്രനേതൃത്വത്തിലേക്ക് ഉൾപ്പെടുത്തുന്നതിെൻറ സാധ്യതകൾ പരിശോധിക്കുമെന്നാണ് പാർട്ടി വൃത്തങ്ങൾ നൽകുന്ന സൂചന.