വര്‍ഗീയ ധ്രുവീകരണം ഇനി നടക്കില്ലെന്ന് രാകേഷ് ടിക്കായത്ത്; ബിജെപി എതിരെന്ന് രാജ്‌നാഥ് സിങ്
ലഖ്‌നൗ: ഉത്തര്‍ പ്രദേശില്‍ വന്‍ ശക്തിയാണ് കര്‍ഷകര്‍. കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ ബിജെപിക്കൊപ്പം നിന്ന ഇവര്‍ ഇത്തവണ ആര്‍ക്കൊപ്പം എന്ന് വ്യക്തമല്ല. പലപ്പോഴും കര്‍ഷക സമര നേതാവ് രാകേഷ് ടിക്കായത്ത് നടത്തുന്ന പ്രതികരണം പരോക്ഷമായി ബിജെപിക്ക് എതിരാണ്. എന്നാല്‍ എല്ലാ കര്‍ഷകരും ബിജെപിക്കെതിരെ വോട്ട് ചെയ്യുമെന്ന് പറയാനുമാകില്ല. കര്‍ഷകരെ വിളകള്‍ പകുതി വിലയ്ക്ക് വില്‍ക്കാന്‍ നിര്‍ബന്ധിക്കുകയും പ്രതിഷേധിച്ചപ്പോള്‍ ലാത്തിയടിക്കുകയും ചെയ്ത കാര്യം അദ്ദേഹം ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ എടുത്തു പറഞ്ഞു. പഴയ മോഡല്‍ വര്‍ഗീയ ധ്രുവീകരണമുണ്ടാക്കുന്ന നീക്കങ്ങള്‍ ഇനി വിലപ്പോകില്ലെന്നും ഭാരതീയ കിസാന്‍ യൂണിയന്‍ വക്താവ് കൂടിയായ രാകേഷ് ടിക്കായത്ത് പറഞ്ഞു.
തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമാകില്ലെന്ന് ടിക്കായത്ത് പറഞ്ഞു. ഏത് പാര്‍ട്ടിയെ പിന്തുണയ്ക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയില്ല. എന്നാല്‍ രാജ്യത്ത് ജനകീയ പ്രസ്ഥാനങ്ങള്‍ക്ക് വലിയ റോളുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സര്‍ക്കാരുകള്‍ ശരിയായ രീതിയില്‍ ഭരിക്കുന്നില്ലെങ്കില്‍ ജനങ്ങള്‍ നിര്‍ബന്ധമായും ഇടപെടണം. ശബ്ദം ഉയര്‍ത്തണം. ജനങ്ങളും കര്‍ഷകരും സംഘടിച്ച് ശക്തരാകണം. സര്‍ക്കാര്‍ വരും പോകും. ജനങ്ങളുടെ ശക്തിയാണ് പ്രധാനമെന്നും രാകേഷ് ടിക്കായത്ത് പറഞ്ഞു.

13 മാസം നീണ്ട കര്‍ഷക സമരത്തിന് ശേഷം ആര്‍ക്ക് വോട്ട് ചെയ്യണമെന്ന് ഞാന്‍ കര്‍ഷകരോട് പറയേണ്ട ആവശ്യമില്ല. തിരഞ്ഞെടുപ്പില്‍ സജീവമായി ഇടപെടുന്നില്ല. കര്‍ഷകര്‍ അവരുടെ വിളകള്‍ പകുതി വിലയ്ക്ക് നല്‍കാന്‍ നിര്‍ബന്ധിക്കപ്പെടുന്നു. താങ്ങുവില മിക്ക വിളകള്‍ക്കും ലഭിക്കുന്നില്ല. പണപ്പെരുപ്പം വര്‍ധിച്ചു. ജോലികള്‍ ഇല്ലാത്ത അവസ്ഥയാണ്. ഉയര്‍ന്ന വില നല്‍കി ഗ്യാസ് സിലിണ്ടര്‍ വാങ്ങേണ്ട അവസ്ഥയായി. അടുപ്പ് പുകയാന്‍ വനത്തില്‍ പോയി സ്ത്രീകള്‍ വിറക് ശേഖരിക്കേണ്ട സാഹചര്യം വന്നു. ക്ഷീര കര്‍ഷകരും പ്രയാസത്തിലാണ്. ഭക്ഷ്യ വിപണിയില്‍ വലിയ കമ്പനികള്‍ ഇടപെടാന്‍ തുടങ്ങി. ജനങ്ങള്‍ക്കും കര്‍ഷകര്‍ക്കും ലാത്തിയടി കിട്ടുന്നു. അവര്‍ക്കറിയാം ആര്‍ക്ക് വോട്ട് ചെയ്യണമെന്ന്. ഞാന്‍ പ്രത്യേകം പറയേണ്ട ആവശ്യമില്ലെന്നും രാകേഷ് ടിക്കായത്ത് പറഞ്ഞു.
മതത്തിന്റെ പേരിലുള്ള രാഷ്ട്രീയം ഏറെ കാലം നിലനില്‍ക്കില്ല. അതെല്ലാം പഴയ മോഡലാണ്. ഒന്നോ രണ്ടോ തവണയേ ഹിന്ദു-മുസ്ലിം ഘടകങ്ങള്‍ക്ക് പ്രഥമ പരിഗണന ലഭിക്കൂ. എന്നാല്‍ ഇപ്പോള്‍ മറ്റുചില കാര്യങ്ങളാണ് ചര്‍ച്ചയാകുന്നത്. വികസനം, വിദ്യാഭ്യാസം എന്നിവയെല്ലാമാണ് പുതിയ ചര്‍ച്ചകള്‍. വര്‍ഗീയ ധ്രുവീകരണം ഏറെ വിലപ്പോകില്ലെന്നും രാകേഷ് ടിക്കായത്ത് പറഞ്ഞു. 2014ലും 2017ലും യുപിയില്‍ ബിജെപിയെ ഞാന്‍ പിന്തുണച്ചിരുന്നു. അന്ന് രാജ്യം മൊത്തം അവര്‍ക്കൊപ്പമായിരുന്നു. ഇത്തവണ ഞാന്‍ എന്റെ വോട്ട് മാത്രം ചെയ്യും. ജനങ്ങളോട് കര്‍ഷക മുന്നേറ്റത്തെ കുറിച്ച് പറയും. കര്‍ഷക സമരത്തിന് ശേഷമാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ കര്‍ഷകരോടും സാധാരണക്കാരോടും ആദിവാസികളോടും സംസാരിക്കാന്‍ തുടങ്ങിയത്. അവര്‍ വിദ്യാഭ്യാസത്തെ കുറിച്ചൊക്കെ പറയാന്‍ തുടങ്ങിയിരിക്കുന്നുവെന്നും രാകേഷ് ടിക്കായത്ത് പറഞ്ഞു.
അതേസമയം, വര്‍ഗീയ ധ്രുവീകരണത്തിന് ബിജെപി എതിരാണെന്ന് കേന്ദ്രനമന്ത്രി രാജ്‌നാഥ് സിങ് പറഞ്ഞു. എസ്പിയും ബിഎസ്പിയും ധ്രുവീകരണ രാഷ്ട്രീയമാണ് കളിക്കുന്നത്. പ്രത്യേക മതക്കാരുടെ വോട്ട് കിട്ടാന്‍ അവര്‍ എല്ലാ പരിധിയും ലംഘിക്കുകയാണ്. ഇത്തരം രാഷ്ട്രീയം ബിജെപി അംഗീകരിക്കില്ല. നീതിയും മനുഷ്യത്വവുമാണ് ബിജെപി മുന്നോട്ട് വെക്കുന്നതെന്നും മതം-ജാതി അടിസ്ഥാനമാക്കിയുള്ള രാഷ്ട്രീയം ബിജെപിക്കില്ലെന്നും രാജ്‌നാഥ് സിങ് പറഞ്ഞു. സമാജ്‌വാദി പാര്‍ട്ടിക്കെതിരായ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് അയോധ്യ വിഷയം തുടര്‍ച്ചയായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉന്നയിക്കവെയാണ് യുപിയിലെ കസ്ഗഞ്ചിലെ പരിപാടിയില്‍ രാജ്‌നാഥ് സിങിന്റെ പ്രസംഗം.












Click it and Unblock the Notifications