ദില്ലിയിലും കലാപം; റാം റഹീം സിങിന്റെ അനുയായികൾ ട്രെയിനും ബസും കത്തിച്ചു..തലസ്ഥാനത്ത് കനത്ത സുരക്ഷ
ദില്ലിയിൽ ഏഴിടത്ത് തീവെയ്പ്പുണ്ടായെന്നാണ് റിപ്പോർട്ട്. ദില്ലി ആനന്ദ് വിഹാറിൽ രേവ എക്സ്പ്രസ് ട്രെയിനിന്റെ കോച്ചുകൾ തീവെച്ചു നശിപ്പിച്ചു.
ദില്ലി: ബലാത്സംഗക്കേസിൽ റാം റഹീം സിങ് കുറ്റക്കാരനെന്ന കോടതി വിധിക്ക് പിന്നാലെ പൊട്ടിപുറപ്പെട്ട കലാപം കൂടുതൽ സംസ്ഥാനങ്ങളിലേക്ക് പടരുന്നു. രാജ്യതലസ്ഥാനമായ ദില്ലിയിലും റാം റഹീം സിങിന്റെ അനുനായികൾ വ്യാപകമായ അക്രമമാണ് അഴിച്ചുവിട്ടത്.
ദില്ലിയിൽ ഏഴിടത്ത് തീവെയ്പ്പുണ്ടായെന്നാണ് റിപ്പോർട്ട്. ദില്ലി ആനന്ദ് വിഹാറിൽ രേവ എക്സ്പ്രസ് ട്രെയിനിന്റെ കോച്ചുകൾ തീവെച്ചു നശിപ്പിച്ചു. ഉത്തർപ്രദേശ്-ദില്ലി അതിർത്തിയായ ഗാസിയാബാദിൽ ദില്ലി ട്രാൻസ്പോർട്ട്
കോർപ്പറേഷന്റെ ബസ് അഗ്നിക്കിരയാക്കി.

മംഗൽപൂരിലും വ്യാപകമായ അക്രമസംഭവങ്ങൾ അരങ്ങേറി. ദില്ലിയിലെ വിവിധ സർക്കാർ ഓഫീസുകൾക്ക് നേരെയും അക്രമമുണ്ടായി. റാം റഹീം സിങിനെ അനുകൂലിക്കുന്ന നിരവധിപേരാണ് കോടതി വിധിയിൽ പ്രതിഷേധിച്ച് തെരുവിലിറങ്ങിയിരിക്കുന്നത്. അതേസമയം, ജനങ്ങൾ സംയമനം പാലിക്കണമെന്നും സമാധാനാന്തരീക്ഷം തകർക്കരുതെന്നും ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ അഭ്യർത്ഥിച്ചു.
ദില്ലിയിലെ പ്രധാന കേന്ദ്രങ്ങളിലെല്ലാം പോലീസ് സുരക്ഷ വർദ്ധിപ്പിച്ചിട്ടുണ്ട്. അക്രമികളെ നേരിടാനായി സൈന്യത്തെയും വിന്യസിച്ചിട്ടുണ്ട്. റാം റഹീം സിങ് കുറ്റക്കാരനെന്ന് കോടതി വിധിച്ചതോടെ ഹരിയാനയിലെ പഞ്ചകുലയിലാണ് ആദ്യം അക്രമസംഭവങ്ങൾ അരങ്ങേറിയത്. പഞ്ചകുലയിൽ നിരവധി വാഹനങ്ങൾ കത്തിച്ച അക്രമികൾ മാധ്യമപ്രവർത്തകരെയും അക്രമിച്ചു. ഹരിയാനയിൽ റെയിൽവേ സ്റ്റേഷനുകളും പെട്രോൾ പമ്പുകളും അഗ്നിക്കിരയാക്കിയെന്നും റിപ്പോർട്ടുകളുണ്ട്.












Click it and Unblock the Notifications