പള്ളികളില്‍ പാടില്ല, റംസാനിലെ പ്രാര്‍ത്ഥനകള്‍ വീട്ടില്‍ തന്നെ നടത്തണമെന്ന് കേന്ദ്ര സര്‍ക്കാര്‍
ദില്ലി: റംസാന്‍ കടന്നു വരുന്ന സാഹചര്യത്തില്‍ മുസ്ലിം വിശ്വാസികള്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്ര സര്‍ക്കാര്‍. റംസാന്‍ മാസത്തിലെ പ്രത്യേക പ്രാര്‍ത്ഥനകള്‍ അടക്കമുള്ള എല്ലാ ചടങ്ങുകളും വീട്ടില്‍ നിന്ന് തന്നെ നടത്തണം. ഇക്കാര്യങ്ങള്‍ എല്ലാ മതനേതാക്കളും തങ്ങളുടെ സമുദായ അംഗങ്ങളോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇത് എല്ലാവരും പാലിക്കണമെന്നും കേന്ദ്ര മന്ത്രി മുക്താര്‍ അബ്ബാസ് നഖ്വി പറഞ്ഞു. ഏപ്രില്‍ 24 ന് റംസാന്‍ ആരംഭിക്കാനിരിക്കെയാണ് മന്ത്രിയുടെ അഭ്യര്‍ത്ഥന.
'വീട്ടില്‍ നിന്ന് തന്നെ പ്രാര്‍ത്ഥനകള്‍ നിര്‍വ്വഹിക്കണമെന്ന് എല്ലാ മതനേതാക്കളും സാമൂഹിക സംഘടനകളും മുസ്ലിം സമുദായത്തോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ഇഫ്താറിനും മറ്റ് പ്രാര്‍ത്ഥനകള്‍ക്കുമൊക്കെ ഈ നിര്‍ദ്ദേശങ്ങള്‍ ബാധകമാണ്. സാമൂഹ്യ അകലവും മറ്റ് നിര്‍ദ്ദേശങ്ങളും പാലിക്കാന്‍ എല്ലാവരും തയ്യാറാവണം'- മുക്താര്‍ അബ്ബാസ് നഖ്വി പറഞ്ഞു.

റംസാന്‍ മാസത്തിലും സാമൂഹിക അകലവും ലോക്ക് ഡൗണ്‍ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും കൃത്യമായി പാലിക്കുന്നുവെന്ന് ഉറപ്പു വരുത്താന്‍ സമുദായ നേതാക്കളോടും മത, സാമൂഹിക സംഘടനാ പ്രതിനിധികളോടും സംസ്ഥാന വഖഫ് ബോര്‍ഡ് ഭാരവാഹികളോടും മന്ത്രി കഴിഞ്ഞയാഴ്ച അഭ്യര്‍ത്ഥിച്ചിരുന്നു. വീഡിയോ കോണ്‍ഫറന്‍സ് വഴി നടന്ന യോഗത്തിലായിരുന്നു മന്ത്രി ഇത്തരമൊരു ആവശ്യം മുന്നോട്ടുവെച്ചത്.
ആരോഗ്യ പ്രവർത്തകർ, സുരക്ഷാ സേന, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർമാർ, ശുചിത്വ പ്രവർത്തകർ എന്നിവരുമായി നാം സഹകരിക്കണം. കൊറോണ വൈറസ് പടര്‍ന്നു പിടിച്ചു കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തില്‍ സ്വന്തം ജീവന്‍ പോവും അപകടത്തിലാക്കികൊണ്ടാണ് അവര്‍ നമ്മുടെ ആരോഗ്യത്തിനും ക്ഷേമത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ തന്നെ അവര്‍ പറയുന്നത് അനുസരിക്കാന്‍ നാം ബാധ്യസ്ഥരാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
പ്രചരിച്ചുകൊണ്ടിരിക്കുന്ന അഭ്യൂഹങ്ങളും വ്യാജവാര്‍ത്തകളും നാം അവഗണിക്കണിക്കണം. ആരോഗ്യ വകുപ്പും ബന്ധപ്പെട്ട അധികൃതരും നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ മാത്രമാണ് അനുസരിക്കേണ്ടത്. ഏത് തരത്തിലുള്ള കിംവദന്തികളെയും തെറ്റായ വിവരങ്ങളെയും ഗൂഡാലോചനകളേയും പരാജയപ്പെടുത്തി കൊറോണയ്‌ക്കെതിരായ ഈ പോരാട്ടത്തിൽ വിജയിക്കാൻ നാം ഐക്യത്തോടെ പ്രവർത്തിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications