ആയിരത്തിന്റെ 99 ശതമാനം നോട്ടുകളും തിരിച്ചെത്തി! കണക്കുകൾ പുറത്തുവിട്ട് ആർബിഐ, അപ്പോൾ കള്ളപ്പണം?
2016 നവംബർ എട്ടിന് ശേഷം 2017 മാർച്ച് 31 വരെ വിപണിയിലുണ്ടായിരുന്ന ആയിരത്തിന്റെ നോട്ടുകളിൽ 1.3% മാത്രമാണ് തിരിച്ചെത്താത്തത്.
ദില്ലി: നോട്ട് നിരോധനത്തിന് ശേഷം ആയിരം രൂപയുടെ 89 മില്യൺ കറൻസികൾ തിരിച്ചെത്തിയില്ലെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ആഗസ്റ്റ് 30 ബുധനാഴ്ച വൈകീട്ടാണ് തിരിച്ചെത്തിയ കറൻസികൾ സംബന്ധിച്ച കണക്കുകൾ ആർബിഐ ഔദ്യോഗികമായി പുറത്തുവിട്ടത്.
2016 നവംബർ എട്ടിന് ശേഷം 2017 മാർച്ച് 31 വരെ വിപണിയിലുണ്ടായിരുന്ന ആയിരത്തിന്റെ നോട്ടുകളിൽ 1.3% മാത്രമാണ് തിരിച്ചെത്താത്തത്. ആയിരത്തിന്റെ 6700 മില്യൺ കറൻസികളാണ് നവംബർ 8 വരെ വിപണിയിലുണ്ടായിരുന്നത്. ഇതിൽ 98.7 ശതമാനവും തിരിച്ചെത്തി. 89 മില്യൺ കറൻസികൾ മാത്രമാണ് ഇതുവരെ തിരിച്ചെത്താത്തത്.

2016 നവംബർ എട്ടിന് രാത്രിയിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി നോട്ട് നിരോധനം പ്രഖ്യാപിച്ചത്. രാജ്യത്തെ കള്ളപ്പണം കണ്ടെത്താനായിരുന്നു പ്രധാനമന്ത്രിയുടെ നോട്ട് നിരോധന പ്രഖ്യാപനം. ആയിരത്തിന്റെയും, അഞ്ഞൂറിന്റെയും കറൻസികൾ പിൻവലിച്ചതിന് പിന്നാലെ അത് തിരികെ ബാങ്കുകളിൽ ഏൽപ്പിക്കാൻ ഡിസംബർ 30 വരെ സമയവും നൽകിയിരുന്നു.
നോട്ട് നിരോധനത്തിന് ശേഷം ആദ്യമായാണ് റിസർവ് ബാങ്ക് തിരിച്ചെത്തിയ നോട്ടുകൾ സംബന്ധിച്ച കണക്കുകൾ പുറത്തുവിടുന്നത്. റിസർവ് ബാങ്കിന്റെ കണക്കുകൾ പ്രകാരം ആയിരത്തിന്റെ 99 ശതമാനം നോട്ടുകളും ബാങ്കുകളിൽ തിരിച്ചെത്തിയിട്ടുണ്ട്. അങ്ങനെയാണെങ്കിൽ അഞ്ഞൂറിന്റെ സ്ഥിതിയും സമാനമായിരിക്കുമെന്നാണ് സാമ്പത്തിക വിദഗ്ദരുടെ വിലയിരുത്തൽ.












Click it and Unblock the Notifications