റിപ്പോ നിരക്ക് ഉയർത്തല്‍: ഭവന, ഹോം വായ്പകളുടെ പലിശ നിരക്ക് ഉയർന്നേക്കും, എഫ്ഡിക്കാർക്ക് നേട്ടം
ദില്ലി: അപ്രതീക്ഷിത നീക്കത്തിലൂടെ റിപ്പോ നിരക്കുകള്‍ ഉയർത്തി ആർ ബി ഐ. ഇന്ന് ഉച്ചയ്ക്ക് 2 മണിയോടെ ശക്തികാന്ത ദാസാണ് ഇത് സംബന്ധിച്ച പ്രസ്തവാന പുറത്തിറക്കിയത്. രാജ്യത്തെ പണപ്പെരുപ്പം നിയന്ത്രിക്കാനാണ് ആർ ബി ഐയുടെ നടപടി. റിപ്പോ നിരക്ക് 40 ബേസിസ് പോയിന്റ് (BPS) വർദ്ധിപ്പിച്ച് 4.40 ശതമാനമായാണ് ഉയർത്തിയത്. 2020 മെയ് മാസത്തിന് ശേഷം ആർ ബി ഐ ഇതുവരെ റിപ്പോ നിരക്കില്‍ മാറ്റം വരുത്തിയിരുന്നില്ല. 4 ശതമാനമായിരുന്നു ഇതുവരേയുള്ള റിപ്പോ നിരക്ക്. പണപ്പെരുപ്പം ഉയരുന്ന സാഹചര്യത്തിൽ മോണിറ്ററി പോളിസി സമിതി അസാധാരണ യോഗം ചേർന്നാണ് റിപ്പോ നിരക്ക് ഉയത്താനുള്ള തീരുമാനം സ്വീകരിച്ചത്.
വിപണിയിലെ പണലഭ്യത കുറയ്ക്കുകയും ഇതിലൂടെ വിലക്കയറ്റം നിയന്ത്രിക്കുക എന്നതാണ് റിപ്പോ നിരക്കുകള്‍ ഉയർത്തിയതിലൂടെ ആർ ബി ഐ ലക്ഷ്യമിടുന്നത്. പുതുക്കിയ നിരക്കുകൾ ഉടനെ പ്രാബല്യത്തിൽ വരുമെന്ന് ഗവർണർ അറിയിച്ചു. പണപ്പെരുപ്പം പിടിച്ച് നിർത്താനാണ് ആർ ബി ഐ നീക്കമെങ്കിലും ഭവനവായ്പയും വാഹനവായ്പയും എടുത്തവരെ ഈ നടപടി മോശമായി ബാധിക്കും.
എന്താണ് റിപ്പോ
'REPO' എന്നാൽ 'വീണ്ടും വാങ്ങൽ ഓപ്ഷൻ' അല്ലെങ്കിൽ 'വീണ്ടും വാങ്ങൽ കരാർ' എന്നാണ് അർത്ഥമാക്കുന്നത്. അതായത് ആർ ബി ഐയിൽ നിന്ന് ബാങ്കുകൾ വായ്പയെടുക്കുന്ന നിരക്കിനെയാണ് റിപ്പോ നിരക്ക് സൂചിപ്പിക്കുന്നത്. പണപ്പെരുപ്പം നിയന്ത്രണത്തിലാക്കാനുള്ള ആർ ബി ഐയുടെ പ്രധാന ഉപകരണങ്ങളിലൊന്നായാണ് റിപ്പോ നിരക്ക് കണക്കാക്കുന്നത്.
ഭവന, വാഹന വായ്പയെ എങ്ങനെ ബാധിക്കും
ആർബിഐ റിപ്പോ നിരക്ക് കുറയ്ക്കുമ്പോൾ, വാണിജ്യ ബാങ്കുകൾക്ക് വായ്പയെടുക്കാനുള്ള ചെലവ് കുറവായിരിക്കം. അതിനാൽ, റിപ്പോ നിരക്ക് കുറയുമ്പോൾ, ബാങ്കുകൾ സാധാരണയായി ഉപഭോക്താക്കള്‍ക്ക് നല്‍കുന്ന വായ്പകൾക്ക് കുറഞ്ഞ പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. അതേസമയം, ഇപ്പോൾ റിസർവ് ബാങ്ക് റിപ്പോ നിരക്ക് വർദ്ധിപ്പിച്ചതിനാൽ, ഭവനവായ്പ, കാർ വായ്പകൾ തുടങ്ങിയവയുടെ പലിശ നിരക്കുകൾ ബാങ്കുകൾ ഉയർത്താൻ സാധ്യതയുണ്ട്. ബാങ്കുകൾ പലിശ നിരക്ക് വർധിപ്പിച്ചാൽ, തുല്യമായ പ്രതിമാസ തവണകളും (ഇഎംഐ) വർദ്ധിക്കും, ഇത് വായ്പക്കാരെയാണ് അന്തിമമായി ബാധിക്കുക.
എഫ് പലിശ നിരക്ക്
റിപ്പോ നിരക്ക് വർധിപ്പിക്കാനുള്ള ആർബിഐയുടെ നീക്കം സേവിംഗ്‌സ് അക്കൗണ്ടുകളിലും ഫിക്സഡ് ഡിപ്പോസിറ്റുകളിലും (എഫ്‌ഡി) പണം നിക്ഷേപിച്ചവർക്ക് ഗുണം ചെയ്യും. എഫ്ഡികൾക്ക് ബാങ്കുകൾ കൂടുതൽ പലിശ നൽകാനും സാധ്യതയുണ്ട്.