യോഗി ആദിത്യനാഥിനെതിരെ കർണാടക കോൺഗ്രസ് അധ്യക്ഷൻ; 'ചെരിപ്പൂരി അടിക്കണം', രാജിവെച്ച് മാന്യത കാട്ടണം!
ബെംഗളൂരു: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ രൂക്ഷ വിമർശനവുമായി കർണാടക കോൺഗ്രസ് അധ്യക്ഷൻ ദിനേഷ് ഗുണ്ടു റാവു. ഉന്നാവോ ബലാത്സംഗ കേസ് ഉന്നയിച്ചാണ് യോഗിക്കെതിരെ വിമർശനം ഉന്നയിച്ചിരിക്കുന്നത്. മാന്യത ബാക്കിയുണ്ടെങ്കില്‍ യോഗി രാജി വയ്ക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. യോഗിയെ ചെരുപ്പ് കൊണ്ട് അടിക്കണമെന്നും ദിനേഷ് ഗുണ്ടു കൂട്ടിച്ചേര്‍ത്തു. ഇതോടെ കർണാടകയിൽ ബിജെപിയും കോണ്‍ഗ്രസും തമ്മിലുള്ള വാക്പോര് രൂക്ഷമായി. മെയ് 12നാണ് കർണാടകയിൽ നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്നത്.
ഇരുപാർട്ടികളും തമ്മിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ രൂക്ഷമായ രീതിയിലുള്ള വാക്ക്പോരാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. യോഗി ആദ്യത്യനാഥിനെ ചെരുപ്പ് കൊണ്ട് അടിക്കണമെന്ന ദിനേഷ് ഗുണ്ടു റാവു നടത്തിയ പരമാര്‍ശം ഹിന്ദു സമൂഹത്തെ അപമാനിക്കുന്നതിനു തുല്യമാണെന്ന് ബിജെപി പറഞ്ഞു. ഈ പരാമര്‍ശം നടത്തിയതിന് ദിനേഷ് ഗുണ്ടു റാവു മാപ്പ് പറയണമെന്ന് ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി യെദ്യൂരപ്പ ആവശ്യപ്പെട്ടു.നിങ്ങളുടെ പാര്‍ട്ടിയുടെ സംസ്‌കാരത്തെ ഓര്‍ത്ത് താന്‍ സഹതപിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കോൺഗ്രസ് മേൽക്കൈ നേടും
അതേസമയം വരാനിരിക്കുന്ന കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മേല്‍കൈ നേടുമെന്ന് ഇന്ത്യാ ടുഡേയുടെ സര്‍വ്വേഫലം. കോണ്‍ഗ്രസ് 90 മുതല്‍ 101 സീറ്റുവരെ കോണ്‍ഗ്രസ് നേടുമെന്നാണ് സര്‍വ്വേറിപ്പോര്‍ട്ടില്‍ പറയുന്നത്. ബിജെപിക്ക് 78 മുതല്‍ 86 വരെ സീറ്റുകള്‍ നേടുമെന്നും സര്‍വ്വേ പ്രവചിക്കുന്നു. ജെഡിഎസ് 34 മുതല്‍ 43 വരെ സീറ്റും മറ്റുള്ളവര്‍ 4 മുതല്‍ 7 സീറ്റുവരെ നേടുമെന്നും പറയുന്നു. ഏപ്രില്‍ 17ന് തെരഞ്ഞെടപ്പ് വിജ്ഞാപനം പുറപ്പെടുവിക്കും. പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി ഏപ്രില്‍ 24. 25നാണ് സൂക്ഷ്മപരിശോധന. പത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസം ഏപ്രില്‍ 27 ആണ്. ഒറ്റഘട്ടമായാണ് തെരഞ്ഞെടുപ്പ് നടക്കുക.
എല്ലാ മണ്ഡലങ്ങളിലും വിവി പാറ്റ്
കര്‍ണാടകത്തിലെ എല്ലാ മണ്ഡലങ്ങളിലും വിവി പാറ്റ് സംവിധാനം ഉപയോഗിക്കും. വോട്ടിങ് യന്ത്രങ്ങളില്‍ സ്ഥാനാര്‍ഥികളുടെ ചിത്രം പതിക്കും. തെരഞ്ഞെടുപ്പ് സുരക്ഷയ്ക്കായി സംസ്ഥാനത്ത് കേന്ദ്രസേനയെ വിന്യസിക്കുമെന്നാണ് റിപ്പോർട്ട്. സോഷ്യല്‍ മീഡിയ വഴി വോട്ടര്‍മാരെ സ്വാധീനിക്കാനുള്ള ശ്രമങ്ങള്‍ കര്‍ശനമായി നിരീക്ഷിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കിയിട്ടുണ്ട്. വോട്ടിങ് യന്ത്രങ്ങളില്‍ സ്ഥാനാര്‍ഥികളുടെ ചിത്രം പതിക്കും.പോളിങ് സ്റ്റേഷനുകളില്‍ സ്ത്രീകള്‍ക്ക് വോട്ട് രേഖപ്പെടുത്താന്‍ പ്രത്യേക സംവിധാനം ഒരുക്കും. 45 പോളിങ് സ്റ്റേഷനുകള്‍ വനിതാ ഉദ്യോഗസ്ഥര്‍ ആയിരിക്കും നിയന്ത്രിക്കുക. 224 നിയോജക മണ്ഡലത്തിലാണ് മെയ് 12ന് തിരഞ്ഞെടുപ്പ് നടക്കുന്നത്.
കര്‍ണാടക നിയമസഭയുടെ കാലാവധി
കര്‍ണാടകയില്‍ ആകെ 4.96 കോടി വോട്ടര്‍മാരുണ്ട്. കര്‍ണാടക നിയമസഭയുടെ കാലാവധി മെയ് 28നാണ് അവസാനിക്കുന്നത്. 2013 നിയമസഭാ തെരഞ്ഞെടുപ്പില്‍ 224 അംഗ നിയമസഭയില്‍ 122 സീറ്റ് നേടിയാണ് കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തിലേറിയത്. ജനതാദള്‍ എസ് (ജെ.ഡി.എസ്), ബി.ജെ.പി എന്നിവ 40 വീതം സീറ്റുകള്‍ നേടി. കര്‍ണാടക ജനതപക്ഷ (കെ.ജെ.പി) ആറും ബദവാര ശ്രമികാര കോണ്‍ഗ്രസ് പാര്‍ട്ടി (ബി.എസ്.ആര്‍ കോണ്‍ഗ്രസ്) നാലും സീറ്റുകളില്‍ വിജയിച്ചപ്പോള്‍ കര്‍ണാടക മക്കള പക്ഷ (കെ.എം.പി), സമാദ് വാദി പാര്‍ട്ടി (എസ്.പി), സര്‍വോദയ കര്‍ണാടക പക്ഷ (എസ്.കെ.പി) എന്നീ ചെറുകക്ഷികള്‍ ഓരോ സീറ്റ് വീതം നേടിയിരുന്നു. കൂടാതെ ഒമ്പത് സ്വതന്ത്രരും വിജയിച്ചിരുന്നു.
പ്രധാന പ്രശനം തൊഴിലില്ലായ്മയെന്ന് സർവ്വെ
അതേസമയം ബിജെപിക്ക് 78 മുതൽ 86 വരെ സീറ്റുകൾ ലഭിക്കുമെന്നാണ്സ ഇന്ത്യാ ടുഡേ സർവ്വെ വ്യക്തമാക്കുന്നത്. ജെഡിഎസിന് 34 മുതൽ 43 വരെ സീറ്റുകൾ ലഭിക്കുമെന്നും സർവ്വെ അഭിപ്രായപ്പെടുന്നു. സിദ്ധരാമയ്യയ്ക്കും കോൺഗ്രസിനും ഒരു അവസരം കൂടി കൊടുക്കണമെന്ന് അഭിപ്രായപ്പെടുന്നവരാണ് 45 ശതമാനം പേരും. രണ്ടാമതും അവസരം കൊടുക്കണമെന്ന് പറയുന്നവരിൽ 65 ശതമാനവും മുസ്ലീം വിഭാഗക്കാരാണെന്നും സർവ്വെയിൽ വ്യക്തമാക്കുന്നു. 55 ശതമാനം കുബ്രാസും 53 ശതമാനം ദളിത് വിഭാഗക്കാരും കോൺഗ്രസിന് രണ്ടാമത് അവസരം നൽകണമെന്ന് പറയുമ്പോൾ വെറും 37 ശതമാനം ലിംഗായത്തുകളും 36 ശതമാനം ബ്രാഹ്മിൺ വിഭാഗക്കാരും മാത്രമാണ് സിദ്ധരാമയ്യയെയും കോൺഗ്രസിനെയും പിന്തുണയ്ക്കുന്നത്. കർണാടകയിലെ പ്രധാന പ്രശ്നമായി തൊഴിലില്ലായ്മയാണെന്നാണ് സർവ്വെയിൽ പങ്കെടുത്ത 22 ശതമാനം ആളുകളുടെയും അഭിപ്രായം. വില വർധനവ്, അഴിമതി, കുടിവെള്ള പ്രശ്നം എന്നിവയും മറ്റ് പ്രധാന പ്രശ്നങ്ങളാണ്. അഞ്ച് വർഷം കർണാടക ഭരിച്ച സിദ്ധരാമയ്യ തന്നെ മുഖ്യമന്ത്രിയാകണമെന്ന് ആഗ്രഹിക്കുന്നവരാണ് 38 ശതമാനം പേരും. 31 ശതമാനം ആളുകളും ആവറേജ് പെർഫോർമെൻസാണ് മുഖ്യമന്ത്രി എന്ന നിലയിൽ സിദ്ധരാമയ്യ നടത്തിയതെന്നും അഭിപ്രായപ്പെടുന്നുണ്ട്.
നീറ്റ് പരീക്ഷയിലെ ശതമാന കണക്ക് പൊല്ലാപ്പാകുന്നു; 20 ശതമാനം മാർക്കിനും എംബിബിഎസ് സീറ്റ്!
ദളിത് കലാപത്തിൽ ഉത്തർപ്രദേശിൽ ഫയൽ ചെയ്തത് 192 എഫ്ഐആർ; പോലീസ് അതിക്രമം, അനുഭവിക്കുന്നത് യാതനകൾ!