പ്രതിപക്ഷ ഐക്യം ഊട്ടിയുറപ്പിച്ച് കോൺഗ്രസ് തേരോട്ടം; നിലപാട് മയപ്പെടുത്തി എസ്പിയും ബിഎസ്പിയും
ദില്ലി: 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയെ ഭരണത്തിൽ നിന്നും പുറത്താക്കാൻ ബിജെപി വിരുദ്ധ പാർട്ടികൾ ഒന്നിച്ചിരിക്കുകയാണ്. 21 പ്രതിപക്ഷ പാർട്ടികളാണ് നിലവിൽ വിശാല പ്രതിപക്ഷ ഐക്യത്തിനൊപ്പം ചേർന്നിരിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിൽ ഹിന്ദി ഹൃദയഭൂമിയിൽ കോൺഗ്രസ് നടത്തിയ തേരോട്ടം പ്രതിപക്ഷ ഐക്യനിരയ്ക്ക് ശക്തി പകരുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
തിരഞ്ഞെടുപ്പ് വിജയത്തോടെ പ്രതിപക്ഷ ഐക്യനിരയുടെ നേതൃനിരയിലേക്ക് കോൺഗ്രസ് ഉയർന്ന് വരും. സമാജ് വാദി പാർട്ടിക്കും ബിഎസ്പിക്കും വിശാല സഖ്യത്തിൽ ചേരേണ്ടി വരും.
2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ പ്രതിപക്ഷ കൂട്ടായ്മ ബിജെപിക്ക് ശക്തമായ വെല്ലുവിളി ഉയർത്തുമെന്ന കാര്യത്തിൽ സംശയമില്ല.

ബിഎസ്പിയേയും എസ്പിയേയും സഖ്യത്തോട് അടുപ്പിക്കാനുള്ള ശ്രമങ്ങൾ കോൺഗ്രസ് തുടങ്ങിക്കഴിഞ്ഞു. ഇരുവരു പാർട്ടികളുടെയും ആശയങ്ങൾ കോൺഗ്രസിന്റേതിന് സമാനമാണെന്നാണ് കഴിഞ്ഞ ദിവസം രാഹുൽ ഗാന്ധി പറഞ്ഞത്. മധ്യപ്രദേശിൽ കോൺഗ്രസിന് പിന്തുണ നൽകാൻ എസ്പിയും ബിഎസ്പിയും തയാറായത് ഇരുപാർട്ടികളും പ്രതിപക്ഷ ഐക്യനിരയോട് അടുക്കുന്നുവെന്ന സൂചനയായണ് വിലയിരുത്തപ്പെടുന്നത്.
മധ്യപ്രദേശിൽ ബിഎസ്പിയുമായി സഖ്യത്തിലേർപ്പെട്ടിരുന്നുവെങ്കിൽ കോൺഗ്രസിന് വിജയം അനായാസമായിരുന്നേക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ പറയുന്നത്. സീറ്റ് വിഭജനത്തെത്തുടർന്ന് ഇരുപാർട്ടികളും തമ്മിൽ തെറ്റിപ്പിരിയുകയായിരുന്നു.
പ്രതിപക്ഷം ഐക്യം ഏറ്റവും കൂടുതൽ വെല്ലുവിളി നേരിടുന്നത് ഉത്തർപ്രദേശിലാണ്. സംസ്ഥാനത്തെ 80 ലോക്സഭാ സീറ്റുകളിൽ 73 എണ്ണത്തിലും എൻഡിഎയാണ്. നിയമസഭയിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷവും ഇവർക്കാണ്. നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രദേശിക പാർട്ടികൾക്ക് കോൺഗ്രസ് വലിയ പ്രധാന്യം നൽകിയിരുന്നില്ല.
എന്നാൽ പ്രാദേശിക പാർട്ടികളുടെ പങ്ക് നിർണായകമാണെന്നാണ് നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്. ഉത്തർപ്രദേശിൽ എസ്പിയുടേും ബിഎസ്പിയുടേയും പിന്തുണ കോൺഗ്രസിന് കൂടീയെ തീരു. അരവിന്ദ് കെജ്രിവാളിന്റെ ആംആദ്മി, മമതാ ബാനർജി തുടങ്ങി രാജ്യത്തെ പ്രധാന പാർട്ടികളെല്ലാം ഒരുകുടക്കീഴിൽ അണിനിരക്കാൻ ഒരുങ്ങുകയാണ്. ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവാണ് പ്രതിപക്ഷ പാർട്ടികളുടെ സഖ്യം രൂപികരിക്കാൻ മുൻനിരയിൽ നിന്നത്.












Click it and Unblock the Notifications