ബീഹാര്‍ പിടിച്ചെടുക്കാന്‍ മഹാറാലിയുമായി രാഹുല്‍; ലക്ഷ്യം കോണ്‍ഗ്രസ് സഖ്യത്തിന്റെ സമ്പൂർണ്ണ വിജയം
പട്‌ന: ബിജെപിക്കെതിരായ പ്രതിപക്ഷമഹാസഖ്യം ആദ്യമായി രൂപം കൊണ്ട മണ്ണാണ് ബീഹാര്‍. പിന്നീട് തകര്‍ന്നുപോയെങ്കിലും ആര്‍ജെഡി-ജെഡിയു-കോണ്‍ഗ്രസ് സഖ്യം രാജ്യത്തിന് പുതിയൊരു മാതൃക കാട്ടികൊടുക്കുകയായിരുന്നു. ബിജെപി എന്ന പൊതുശത്രുവിനെ നേരിടാന്‍ എതിര്‍പ്പുകള്‍ മറികടന്ന് പ്രാദേശിക കക്ഷികളുമായി കൂട്ടുചേരുക എന്ന തന്ത്രത്തിന് കോണ്‍ഗ്രസ് രൂപം കൊടുത്തത് ബീഹാറിലെ വിജയത്തോടെയായിരുന്നു.
നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്താന്‍ കൂടെ നിന്ന് ജെഡിയു പിന്നീട് മറുകണ്ടം ചാടിയെങ്കിലും ലോക്‌സഭാ തിരഞ്ഞെടുപ്പിനെ നേരിടാനും ഭൂരിപക്ഷം സീറ്റുകളില്‍ വിജയിക്കാന്‍ ആര്‍ജെഡിയുമായുള്ള സഖ്യത്തിലൂടെ സാധിക്കുമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നത്. തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ക്ക് ശക്തിപകരാന്‍ ബീഹാറിനെ ഇളക്കിമറിച്ചുകൊണ്ട് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള മഹാറാലിയാണ് കോണ്‍ഗ്രസിന്റെ അടുത്ത ലക്ഷ്യം.
ബിഎസ്പി-എസ്പി
കോണ്‍ഗ്രസ്സിനെ ഒഴിവാക്കി ബിഎസ്പിയും എസ്പിയും സഖ്യം രൂപീകരിച്ചതോടെ പ്രതിപക്ഷ വിശാല സഖ്യമെന്ന സ്വപ്നം ഉത്തര്‍പ്രദേശില്‍ ലക്ഷ്യത്തില്‍ എത്തിയിരുന്നില്ല. രണ്ട് സീറ്റുകള്‍ മാത്രം വെച്ചു നീട്ടിയ ബിഎസ്പി-എസ്പി നിലപാടിനെ കോണ്‍ഗ്രസ് തള്ളികളയുകയായിരുന്നു.
ആര്‍ജെഡി സഖ്യം
ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ് കൂടി ഉള്‍പ്പെടുന്ന പ്രതിപക്ഷ ഐക്യം സാധ്യമായില്ലെങ്കിലും ബീഹാറില്‍ ആര്‍ജെഡി-കോണ്‍ഗ്രസ് സഖ്യം സീറ്റ് വിഭജന ചര്‍ച്ചകളിലേക്ക് കടന്നിരിക്കുകയാണ്. ഫെബ്രുവരി പകുതിയോടെ തന്നെ സീറ്റ് വിഭജന ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കാനാണ് ഇരുപാര്‍ട്ടികളുടേയും തീരുമാനം.
മഹാറാലി
ഇതിന് മുന്നോടിയായി സംസ്ഥാനത്തെ പാര്‍ട്ടിയുടെ ശക്തി വിളിച്ചോതികൊണ്ട് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ മഹാറാലി നടത്താന്‍ ഒരുങ്ങുകയാണ് കോണ്‍ഗ്രസ്. ഫെബ്രുവരി 3 നാണ് റാലി സംഘടിപ്പിക്കുന്നത്.
സംഘടനാ സംവിധാനം
പാര്‍ട്ടിയുടെ സര്‍വ്വ സംഘടനാ സംവിധാനവും ഉപയോഗിച്ച് റാലിയില്‍ വന്‍ ജനപങ്കാളിത്തം ഉറപ്പ് വരുത്താനാണ് കോണ്‍ഗ്രസ് തയ്യാറെടുക്കുന്നതെന്ന് സംസ്ഥാനത്തെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ ചന്ദ്രന്‍ മിശ്ര വ്യക്തമാക്കുന്നു.
അനുനയം
പാര്‍ട്ടിയുമായി ഉടക്കി നില്‍ക്കുന്ന നേതാക്കളെ അനുനയിപ്പിക്കാനുള്ള ശ്രമവും ബീഹാറില്‍ കോണ്‍ഗ്രസ് സജീവമാക്കിയിട്ടുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സംഘടനാ സംവിധാനത്തില്‍ വന്‍ അഴിച്ചുപണിക്കും കോണ്‍ഗ്രസ് ഒരുങ്ങുന്നുണ്ട്.
അഴിച്ചു പണി
മഹാറാലി കഴിയുന്നതോടെ സംഘടനയിലെ അഴിച്ചു പണിക്ക് തുടക്കം കുറിക്കാനാകുമെന്നാണ് കോണ്‍ഗ്രസ് കണക്കുകൂട്ടുന്നത്. സീറ്റ് മോഹികളായ ചിലര്‍ ഇപ്പോള്‍ തന്നെ നീക്കങ്ങള്‍ സജീവമാക്കിയിട്ടുണ്ട്. എന്നാല്‍ വിജയ സാധ്യതയുള്ളവര്‍ക്ക് മാത്രം സീറ്റ് എന്ന് രാഹുല്‍ ഗാന്ധി നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.
അസ്വാസ്വരങ്ങള്‍
സംസ്ഥാനത്ത് സജീവമായിരുന്ന ഗ്രൂപ്പ് പോര് ഒരു പരിധിവരെ ഒതുക്കാന്‍ സാധിച്ചിരിക്കുന്നത് ഗുണപരമായിട്ടാണ് കോണ്‍ഗ്രസ് കാണുന്നത്. എങ്കിലും ചില നേതാക്കള്‍ ഇപ്പോഴും അസ്വാസ്വരങ്ങള്‍ വെച്ചു പുലര്‍ത്തുന്നുണ്ട്. ഫെബ്രുവരി 3 സംസ്ഥാനത്ത് എത്തുന്ന രാഹുല്‍ ഗാന്ധി ഈ നേതാക്കളുമായും ചര്‍ച്ചനടത്തും.
തര്‍ക്കം
അതേസമയം ചില ലോക്‌സഭാ സീറ്റുകളുടെ കാര്യത്തില്‍ ആര്‍ജെഡിയും കോണ്‍ഗ്രസും തമ്മില്‍ ഇപ്പോഴും തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. കോണ്‍ഗ്രസിനും ആര്‍ജെഡിക്കും ശക്തിയുള്ള ഈ മണ്ഡലങ്ങളില്‍ ആര് മത്സരിക്കും എന്ന കാര്യത്തിലാണ് തര്‍ക്കം നിലനില്‍ക്കുന്നത്.
സീറ്റ് വിതരണം
ഇക്കാര്യത്തില്‍ ഉടന്‍ തന്നെ തീരുമാനം എടുത്ത് ഫെബ്രുവരി 15 നകം തന്നെ സീറ്റ് വിതരണം പൂര്‍ത്തിയാക്കാനാണ് സഖ്യത്തിന്റെ തീരുമാനം. 40 ലോക്‌സഭാ സീറ്റുകള്‍ 20-20 എന്ന ഫോര്‍മുലയില്‍ മത്സരിക്കാനായിരുന്നു നേരത്തെ ആര്‍ജെഡിയും കോണ്‍ഗ്രസും തീരുമാനം എടുത്തിരുന്നത്.
ആര്‍എല്‍എസ്പി കൂടി
എന്നാല്‍ എന്‍ഡിഎ ബന്ധം ഉപേക്ഷിച്ച ഉപേന്ദ്ര കുശ്വാഹയുടെ ആര്‍എല്‍എസ്പികൂടി മുന്നണിയുടെ ഭാഗമായതോടെ പഴയ ഫോര്‍മുലയില്‍ മാറ്റം വരുത്തേണ്ടത് അത്യാവശ്യമായി വന്നു. അഞ്ചില്‍ കുറയാത്ത സീറ്റുകളാണ് ആര്‍എല്‍എസ്പി ആവശ്യപ്പെടുന്നത്.
പ്രതീക്ഷിക്കുന്നത്
കോണ്‍ഗ്രസുമായുള്ള സഖ്യം തിരഞ്ഞെടുപ്പില്‍ ഗുണം ചെയ്യുമെന്നാണ് ആര്‍ജെഡിയും പ്രതീക്ഷിക്കുന്നത്. ബിജെപിയെ പരാജയപ്പെടുത്തുക എന്നതാണ് പ്രധാന ലക്ഷ്യം. ദില്ലിയില്‍ ആര് അധികാരത്തില്‍ എത്തണമെന്ന് തീരുമാനിക്കുന്നത് ബീഹാറിലെയും യുപിയിലെയും രാഷ്ട്രീയ പാര്‍ട്ടികളായിരിക്കുമെന്നും തേജസ്വി അഭിപ്രായപ്പെട്ടിരുന്നു.
സമ്പൂര്‍ണ്ണ പരാജയമായിരിക്കും
ഇത്തവണത്തെ പൊതുതിരഞ്ഞെടുപ്പില്‍ ബീഹാറിലും ഉത്തര്‍പ്രദേശിലും ബിജെപിക്ക് നേരിടേണ്ടി വരിക സമ്പൂര്‍ണ്ണ പരാജയമായിരിക്കും. കഴിഞ്ഞ തവണ 80 ല്‍ 73 സീറ്റുകള്‍ നേടിയ ഉത്തര്‍പ്രദേശില്‍ ബിജെപി ഇത്തവണ ഒരു സീറ്റൂം നേടില്ല. പ്രതിപക്ഷ സഖ്യം 120 ഓളം സീറ്റുകള്‍ നേടും.
തൂത്തുവാരും
ഉത്തര്‍പ്രദേശിലേയും ബീഹാറിലേയും രാഷ്ട്രീയ സാഹചര്യങ്ങള്‍ വ്യത്യസ്തമാണ്. യുപിയില്‍ ബിജെപിയെ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസില്ലാതെയും സാധ്യമാകും. ബിഹാറില്‍ കോണ്‍ഗ്രസ് സഖ്യം അത്യാവശ്യമാണ്. ബീഹാര്‍ ആര്‍ജെഡി-കോണ്‍ഗ്രസ് സഖ്യം തൂത്തുവാരും. തിരഞ്ഞെടുപ്പ് അടുക്കുംതോറും ബിജെപി കേന്ദ്രങ്ങളില്‍ നെഞ്ചിടിപ്പേറിരിക്കുകയാണെന്നും തേജസ്വി പറഞ്ഞു.