കോൺഗ്രസ് പഴയത് പോലെയല്ല: ബിജെപിയിൽ ചേർന്നതിന് പിന്നാലെ വിമർശനവുമായി ആർപിഎൻ സിംഗ്
ദില്ലി: ബി ജെ പിയില്‍ ചേർന്നതിന് പിന്നാലെ കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി ആർപിഎന്‍ സിംഗ്. കഴിഞ്ഞ 32 വർഷമായി ഞാൻ ഒരു പാർട്ടിക്ക് വേണ്ടിയാണ് പ്രവർത്തിച്ചത്, എന്നാൽ ഇന്ന് ആ പാർട്ടി പഴയത് പോലെയല്ലെന്ന് പറയാന്‍ ഞാന്‍ നിർബന്ധിതനായെന്നായിരുന്നു ദില്ലിയിലെ ബി ജെ പി ആസ്ഥാനത്ത് വിളിച്ച് ചേർത്ത സ്വീകരണ ചടങ്ങില്‍ ആർപിഎന്‍ സിങ് പറഞ്ഞത്. "ഇന്ന്, ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന ഒരു പാർട്ടിയുണ്ടെങ്കിൽ, രാജ്യത്തിന്റെ പുരോഗതിക്ക് വേണ്ടി പ്രവർത്തിക്കുന്നുണ്ടെങ്കിൽ അത് ബിജെപിയാണെന്ന് എല്ലാവർക്കും അറിയാം." അദ്ദേഹം കൂട്ടിച്ചേർത്തു.
ഇത് എനിക്ക് ഒരു പുതിയ തുടക്കമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, ജെപി നദ്ദ തുടങ്ങിയ ദീർഘവീക്ഷണമുള്ള നേതൃത്വത്തിന് കീഴിൽ രാഷ്ട്ര നിർമ്മാണത്തിനുള്ള എന്റെ സംഭാവനകൾ നല്‍കാം കഴിയുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നതെന്നും ആർപിഎന്‍ സിംഗ് പറയുന്നു. കേന്ദ്രമന്ത്രിയും 2020 ല്‍ കോണ്‍ഗ്രസ് വിട്ട് ബി ജെപിയിലെത്തിയ ജ്യോതിരാധിത്യ സിന്ധ്യ, അനുരാഘ് ഠാക്കൂർ തുടങ്ങിയ നേതാക്കളുടെ നേതൃത്വത്തിലായിരുന്നു ആർപിഎന്‍ സിംഗിന് നേതൃത്വം സ്വീകരണം നല്‍കിയത്.
കഴിഞ്ഞ വർഷം രാജിവച്ച ജിതിൻ പ്രസാദയ്ക്ക് ശേഷം ഉത്തർപ്രദേശിൽ കോൺഗ്രസിൽ നിന്ന് പുറത്തുപോകുന്ന രണ്ടാമത്തെ പ്രമുഖ നേതാവാണ് ആർപിഎന്‍ സിംഗ്. ഏറെ അപ്രതീക്ഷിതമായിട്ടായിരുന്നു സിംഗിന്റെ ബി ജെ പി പ്രവേശനം. കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് പുറത്തിറക്കിയ യുപി തിരഞ്ഞെടുപ്പിനുള്ള പാർട്ടിയുടെ താരപ്രചാരണ പട്ടികയില്‍ ആർപിഎന്‍ സിംഗും ഇടം പിടിച്ചിരുന്നു. എന്നാല്‍ ഇന്ന് ഉച്ചയോടെ പാർട്ടി അധ്യക്ഷ സോണിയ ഗാന്ധിക്ക് അയച്ച രാജിക്കത്തിലൂടെ താന്‍ കോണ്‍ഗ്രസ് വിടുന്നതായി അദ്ദേഹം പ്രഖ്യാപിക്കുകയായിരുന്നു.
ജാർഖണ്ഡ് മുക്തി മോർച്ചയ്‌ക്കൊപ്പം (ജെഎംഎം) പാർട്ടി അധികാരത്തിലുള്ള ജാർഖണ്ഡിലെ കോണ്‍ഗ്രസ് ചുമതലയുള്ള നേതാവായിരുന്നു മുന്‍ കേന്ദ്രമന്ത്രി കൂടിയായ ആർപിഎന്‍ സിംഗ്. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ അടുത്ത അനുയായിയായി കണക്കാക്കപ്പെട്ടിരുന്ന സിംഗ് അടുത്തിടെ കോണ്‍ഗ്രസ് നേതൃത്വവുമായി അകന്നിരുന്നു. ഇതിന് പിന്നാലെ അദ്ദേഹം ദില്ലിയിലെത്തി ബി ജെ പിയിലെ ഉന്നതരുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു.
പാർട്ടിയില്‍ ചേർന്ന സിംഗിനെ പദ്രൗണയിൽ നിന്ന് നിയമസഭ തിരഞ്ഞെടുപ്പില്‍ ബിജെപി മത്സരിപ്പിച്ചേക്കും. 1997 മുതൽ 1999 വരെ യുപിയിലെ യൂത്ത് കോൺഗ്രസ് പ്രസിഡന്റും 2003 മുതൽ 2006 വരെ എ ഐ സി സി സെക്രട്ടറിയുമായിരുന്നു. 1996 നും 2009 നും ഇടയിൽ തന്റെ പിതാവ് സി പി എൻ സിങ്ങിനെ പിന്തുടർന്ന് പദ്രൗണയിൽ നിന്നുള്ള എം എൽ എ കൂടിയായിരുന്നു ആർപിഎന്‍ സിങ്. 2009ൽ പദ്രൗണയിൽ നിന്ന് ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടെങ്കിലും 2014ൽ ബി ജെ പിയുടെ രാജേഷ് പാണ്ഡെയോട് പരാജയപ്പെട്ടു.
ബിജെപിക്ക് അത് ചെയ്യേണ്ടി വന്നത് 'പ്രിയങ്ക ഇഫക്ട്' കാരണം: അവകാശവാദവുമായി കോണ്‍ഗ്രസ്
Recommended Video