ജഡ്ജിമാര്‍ വിശ്വസിക്കാന്‍ കൊള്ളാത്തവര്‍, പുറത്താക്കണമെന്ന് ആര്‍എസ്എസ്
കടുത്ത നടപടി വേണമെന്ന് ആര്‍എസ്എസ് ആവശ്യപ്പെട്ടു
തിരുവനന്തപുരം: സുപ്രീംകോടതി വിവാദത്തില്‍ ചീഫ് ജസ്റ്റിസിനെ പിന്തുണച്ചും നാല് ജഡ്ജിമാരെ കുറ്റക്കാരെന്നും വിശേഷിപ്പിച്ച് ആര്‍എസ്എസ് രംഗത്ത്. വിഷയത്തില്‍ മൗനം പാലിച്ചിരുന്ന ആര്‍എസ്എസ് വിഷയം അവസാനിക്കാറായപ്പോഴാണ് പ്രസ്താവനയുമായി എത്തിയിരിക്കുന്നത്. ജഡ്ജിമാര്‍ വിശ്വസിക്കാന്‍ കൊള്ളാത്തവരാണെന്ന് ആര്‍എസ്എസിന്റെ അഭിപ്രായം.
കുടിവെള്ളത്തില്‍ വിഷയം കലര്‍ത്തുന്ന ഒരു രാജ്യത്തെ നിയമവ്യവസ്ഥയെ തന്നെ ഇല്ലാതാക്കുന്ന ഭീകര പ്രവര്‍ത്തനമാണ് ജഡ്ജിമാര്‍ കാണിച്ചതെന്ന് ആര്‍എസ്എസ് പ്രജ്ഞാപ്രവാഹിന്റെ ദേശീയ തലവന്‍ ജെ നന്ദകുമാര്‍ പറഞ്ഞു. ജഡ്ജിമാരുടെ പ്രവര്‍ത്തനത്തില്‍ സംശയാസ്പദമായ കാര്യങ്ങള്‍ ഉണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു. ചീഫ് ജസ്റ്റിസ് ഒറ്റപ്പെടുത്തുന്നുവെന്ന തോന്നലിനിടെയാണ് സര്‍ക്കാരിനെ നയിക്കുന്ന പ്രമുഖ സംഘടന അഭിപ്രായം വ്യക്തമാക്കിയിരിക്കുന്നത്.
നടപടി വേണം
ചീഫ് ജസ്റ്റിസിനെതിരേ വാര്‍ത്താസമ്മേളനം വിളിച്ച നടപടി നിയമവ്യവസ്ഥയ്ക്ക് നാണക്കേടുണ്ടാക്കി. ഗുരുതരമായ അച്ചടക്കലംഘനമാണ്. സുപ്രീം കോടതിയിലെ എല്ലാ ജഡ്ജിമാര്‍ക്കും ഒരേ അധികാരമാണെങ്കിലും ഭരണപരമായ കാര്യങ്ങളില്‍ ചീഫ് ജസ്റ്റിസിനായിരുന്നു അധികാരം കൂടുതല്‍. ഇത് ചെലമേശ്വറടക്കമുള്ളവര്‍ ഓര്‍ക്കണമായിരുന്നു. ഇവര്‍ക്കെതിരേ കടുത്ത നടപടിയാണ് വേണ്ടത്. അത് തന്നെയാണ് പ്രതീക്ഷുന്നതെന്നും ആര്‍എസ്എസ് നേതൃത്വം പറഞ്ഞു.
നേരത്തെ തയ്യാറാക്കിയ തിരക്കഥ
നേരത്തെ തീരുമാനിച്ച പോലെയാണ് കാര്യങ്ങള്‍ പ്രതിഷേധദിവസം അരങ്ങേറിയത്. പ്രതിപക്ഷ കക്ഷികള്‍ക്ക് ഇതില്‍ പങ്കുണ്ടോ എന്ന് സംശയിക്കുന്നുണ്ട്. കമ്മ്യൂണിസ്റ്റ് നേതാവ് ഡി രാജ ചെലമേശ്വറിനെ കണ്ടത് ഗൂഢാലോചനയുടെ ഭാഗമായിട്ടാണ്. നീതിന്യായ വ്യവസ്ഥയെ ട്രേഡ് യൂണിയന്‍ പോലെയാക്കാനാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ശ്രമിക്കുന്നത്. ഇതിന് ജഡ്ജികളുടെ കൂട്ടുനിന്നെന്നും നന്ദകുമാര്‍ പറഞ്ഞു.
രാമജന്മഭൂമി കേസുമായും ബന്ധം
രാമജന്മഭൂമി കേസില്‍ കപില്‍ സിബലിന്റെ ആവശ്യം ജസ്റ്റിസ് ദീപക് മിശ്ര നിരസിച്ച ശേഷമാണ് ജഡ്ജിമാര്‍ അദ്ദേഹത്തിനെതിരെ തിരിഞ്ഞത്. കേസില്‍ വിധി പറയുന്നത് 2019 ജൂലായിക്ക് ശേഷമാകണമെന്ന് കപില്‍ സിബല്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ദീപക് മിശ്ര അദ്ദേഹത്തെ ശാസിച്ചിരുന്നു. ഈ വിഷയത്തിലുള്ള അഭിപ്രായ വ്യത്യാസമാണ് ഇപ്പോഴത്തെ സംഭവത്തിന് പിന്നിലെന്ന് ആര്‍എസ്എസ് ആരോപിക്കുന്നു. അതോടൊപ്പം സിഖ് വിരുദ്ധ കലാപത്തിന്റെ പുനരന്വേഷണം വേണമെന്ന ജസ്റ്റിസ് മിശ്രയുടെ വിധിയും ചെലമേശ്വറടക്കമുള്ളവരെ ചൊടിപ്പിച്ചിരുന്നു.
നിയമം അട്ടിമറിച്ചു
ന്യായാധിപര്‍ വാര്‍ത്താസമ്മേളനം നടത്താനോ അഭിപ്രായ പ്രകടനങ്ങള്‍ പരസ്യമാക്കാനോ പാടില്ലെന്നാണ് രാജ്യത്തെ നിയമം. എന്നാല്‍ നാല് ജഡ്ജിമാരും തീരുമാനത്തെ അട്ടിമറിച്ചു. സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ പൊതുമധ്യത്തില്‍ നാണംകെടുത്തുക എന്നതായിരുന്നു ചെലമേശ്വറടക്കമുള്ളവരുടെ ലക്ഷ്യം. ജസ്റ്റിസ് കര്‍ണന്‍ കോടതിയെ വിമര്‍ശിച്ചപ്പോള്‍ തടവ് ശിക്ഷ ലഭിച്ചു. എന്തുകൊണ്ട് ഈ നാല് ന്യായാധിപര്‍ക്കും ഇത് നിയമം ബാധകമാവുന്നില്ലെന്നും ആര്‍എസ്എസ് ചോദിക്കുന്നു.