കേരളത്തിൽ ആർഎസ്എസിൻറെ രഥയാത്ര; ഫ്ലാഗ് ഓഫ് ചെയ്യുന്നത് യോഗി ആദിത്യനാഥ്, സുരക്ഷയൊരുക്കാൻ നിർദേശം!
ദില്ലി: കേരളത്തിലും ആർഎസ്എസിന്റെ രഥയാത്ര. കേരളം അടക്കമുള്ള ആറ് സംസ്ഥാനങ്ങളിലാണ് ആർഎസ്എസ് രഥയാത്ര നടത്തുന്നത്. മഹാരാഷ്ട്രയിലെ ശ്രീം രാംദാസ് മിഷന്‍ യൂണിവേഴ്‌സല്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന യാത്ര ഫെബ്രുവരി 13ന് ആരംഭിക്കും.
നാലുസംസ്ഥാനങ്ങിലൂടെ ഫെബ്രുവരി 13 മുതല്‍ മാര്‍ച്ച് 23 വരെ 39 ദിവസത്തെ യാത്രയാണ് സംഘടിപ്പിച്ചിരിക്കുന്നത്. യുപിക്കു പുറമേ തമിഴ്നാട്, മഹാരാഷ്ട്ര, കര്‍ണാടക, കേരളം, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലൂടെയാണ് രഥയാത്ര കടന്നുപോകുക. ബാബറി മസ്ജിദുമായി ബന്ധപ്പെട്ട കേസില്‍ സുപ്രീം കോടതിയില്‍ വ്യാഴാഴ്ച വാദം ആരംഭിക്കാനിരിക്കെയാണ് ആര്‍ എസ് എസ് രഥയാത്ര പ്രഖ്യാപിച്ചിരിക്കുന്നത്.

സുരക്ഷ ഒരുക്കാൻ നിർദേശം
ഉത്തര്‍ പ്രദേശിലെ അയോധ്യ മുതല്‍ തമിഴ്നാട്ടിലെ രാമേശ്വരം വരെയാണ് രഥയാത്ര. രഥയാത്ര കടന്നുപോകുന്ന വഴിയില്‍ വന്‍സുരക്ഷയൊരുക്കാന്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം രേഖാമൂലം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ഫ്ലാഗ് ഓഫ് ചെയ്യുന്നത് ആദിത്യനാഥ്
ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് രഥയാത്ര ഫ്ലാഗ് ഓഫ് ചെയ്യുക. ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി ബിജെപിയുടെ ശക്തി കേന്ദ്രങ്ങളില്‍ രാമക്ഷേത്ര വിഷയം ഉയര്‍ത്തിക്കൊണ്ടുവരാന്‍ ലക്ഷ്യമിട്ടാണ് യാത്ര സംഘടിപ്പിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.

അദ്വാനിയുടെ രഥയാത്ര
27 കൊല്ലങ്ങള്‍ക്കു മുമ്പ് അദ്വാനിയായിരുന്നു സോമനാഥ് ക്ഷേത്രത്തിനു മുന്നില്‍നിന്നു രഥയാത്ര തുടങ്ങിയത്. അയോദ്ധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണമായിരുന്നു പ്രഖ്യാപിത അജണ്ട. ചെങ്കോട്ടയിലേക്കുള്ള പടപ്പുറപ്പാടിന് അസ്തിവാരം തീര്‍ക്കുകയായിരുന്നു യഥാര്‍ത്ഥ ലക്ഷ്യം. ഇന്നിപ്പോള്‍ രാഷ്രടപതിഭവനിലേക്കെത്തി നില്‍ക്കുന്ന ബിജെപിയുടെ വളര്‍ച്ചയുടെ തുടക്കവും അദ്വാനിയുടെ രഥയാത്രയിലായിരുന്നു.

യാത്രയുടെ അനന്തര ഫലം
1990 സെപ്തംബർ 25ന് തുടങ്ങി ഒക്ടോബർ 30ന് അയോധ്യയിൽ അവസാനിക്കുക എന്ന ലക്ഷ്യവുമായാണ് അദ്വാനിയുടെ ആദ്യ രഥ യാത്ര ആസൂത്രണം ചെയ്യപ്പെട്ടത്. ഒക്റ്റോബർ 23-ന് ബിഹാറിൽ സമസ്തിപൂർ എന്ന സ്ഥലത്തുവച്ച് വച്ച് എൽ.കെ. അഡ്വാണി അറസ്റ്റ് ചെയ്യപ്പെട്ടതോടെയാണ് യാത്ര അവസാനിച്ചത്. 1992 സെപ്റ്റംബർ 6-ന് അയോദ്ധ്യയിലെ തർക്കഭൂമിയിലുണ്ടായിരുന്ന ബാബറി മസ്ജിദ് പൊളിക്കപ്പെട്ടത് ഈ യാത്രയുടെ അനന്തരഫലങ്ങളിലൊന്നായിരുന്നു.

വർഗീയ കലാപങ്ങൾ
യാത്രയോടൊപ്പം രാജ്യത്തിന്റെ പല ഭാഗത്തും വർഗീയകലാപങ്ങളുണ്ടായി. ഗുജറാത്ത്, കർണാടക, ഉത്തർ പ്രദേശ്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ യാത്രയോടനുബന്ധിച്ച് വർഗ്ഗീയകലാപങ്ങൾ നടന്നിരുന്നു. 564 ആൾക്കാരെങ്കിലും ഇതോടനുബന്ധിച്ചുനടന്ന വർഗ്ഗീയകലാപങ്ങളിൽ മരിക്കുകയുണ്ടായെന്നാണ് റിപ്പോർട്ട്. ഇനി കേരളത്തിലും തമിഴ്നാട്ടിലും ഉൾപ്പെടെ ആർഎസ്എസിന്റെ അടിത്തറ ശക്തിപ്പെടുത്താനുള്ള ശ്രമമാണ് രഥയാത്രയ്ക്ക് പിന്നിലെന്ന് അനുമാനിക്കേണ്ടിയിരിക്കുന്നു.












Click it and Unblock the Notifications