എംജെ അക്ബറിനെതിരായ വെളിപ്പെടുത്തല്‍; ആര്‍എസ്എസിലും ഭിന്നത, നിലപാടെടുക്കാനാകാതെ നേതൃത്വം
ദില്ലി: വിദേശകാര്യ സഹമന്ത്രി എംജെ അക്ബറിനെതിരെ മാധ്യപ്രവര്‍ത്തക ലൈംഗിക ആരോപണം ഉന്നയിച്ച സംഭവത്തില്‍ ബിജെപിയിലും ആര്‍എസ്എസിലും ഭിന്നത. ഒരു വിഭാഗം ആരോപണം കാര്യമാക്കേണ്ടതില്ല എന്ന് അഭിപ്രായപ്പെടുമ്പോള്‍, അക്ബര്‍ മന്ത്രി സ്ഥാനത്ത് തുടരാന്‍ പാടില്ല എന്ന നിലപാടിലാണ് മറു വിഭാഗം.
സര്‍ക്കാരും ബിജെപിയിലെ ഒരു വിഭാഗവും അക്ബറിന് പിന്തുണ നല്‍കിയതിനെ തുടര്‍ന്നാണ് അക്ബര്‍ മന്ത്രി പദവി രാജിവെക്കാതിരുന്നത്. എന്നാല്‍ പൊതുപ്രവര്‍ത്തകന്‍ എന്ന നിലയില്‍ മാതൃകയാകേണ്ട വ്യക്തികള്‍ക്കെതിരെ ഇത്തരം ആരോപണം ഉയരുന്നത് ഒരിക്കലും അംഗീകരിക്കാന്‍ സാധിക്കില്ലെന്നാണ് ആര്‍എസ്എസിലെ ഒരു വിഭാഗത്തിന്റെ നിലപാട്.
നിലവില്‍ മന്ത്രി പദവി അക്ബര്‍ രാജിവച്ചിട്ടില്ല. മാത്രമല്ല, ആരോപണം ഉന്നയിച്ചിരിക്കുന്ന മാധ്യമപ്രവര്‍ത്തകയ്‌ക്കെതിരെ അദ്ദേഹം അപകീര്‍ത്തി കേസ് ഫയല്‍ ചെയ്യുകയുമുണ്ടായി. കേസ് നേരിടുമെന്നാണ് മാധ്യമപ്രവര്‍ത്തക പറയുന്നത്.
15 വര്‍ഷം മുമ്പുള്ള ഒരു സംഭവം ഇത്രകാലം പറയാതെ മൂടിവച്ചതില്‍ സംശയമുണ്ടെന്നാണ് ആര്‍എസ്എസ് നേതാവ് ഇന്ദ്രേഷ് കുമാര്‍ ഉള്‍പ്പെടെയുള്ള നേതാക്കളുടെ നിലപാട്. മന്ത്രി പദവയില്‍ ഇരിക്കുമ്പോഴുള്ള സംഭവമല്ല മാധ്യമപ്രവര്‍ത്തക ആരോപിക്കുന്നത്. എഡിറ്ററായിരുന്ന വേളയില്‍ പീഡിപ്പിച്ചുവെന്നാണ് ആരോപണം. അതുകൊണ്ട് മന്ത്രിപദവിയില്‍ തുടരുന്നതില്‍ കുഴപ്പമില്ലെന്നും ഒരു വിഭാഗം വാദിക്കുന്നു.
ആര്‍എസ്എസ് ജോയിന്റ് സെക്രട്ടറി ദത്താത്രേയ ഹൊസബലെ മന്ത്രി രാജിവയ്ക്കണമെന്ന നിലപാടാണ് സ്വീകരിക്കുന്നത്. ഇക്കാര്യം ആവശ്യപ്പെടുന്ന ഒരു ഫേസ്ബുക്ക് പോസ്റ്റ് അദ്ദേഹം ഷെയര്‍ ചെയ്തു. രാഷ്ട്രീയ നേതാക്കള്‍ക്ക് ധാര്‍മികത വേണമെന്നാണ് ആര്‍എസ്എസിന്റെ മിക്ക നേതാക്കളും നിലപാടെടുത്തത്. ഹവാല കേസില്‍ ആരോപണം നേരിട്ട കാരണത്താലാണ് മുതിര്‍ന്ന നേതാവ് എല്‍കെ അദ്വാനിക്ക് ലോക്‌സഭാ സീറ്റില്‍ ടിക്കറ്റ് നിഷേധിച്ചത് എന്ന കാര്യവും ഈ വാദക്കാര്‍ ഓര്‍മിപ്പിക്കുന്നു. ചെറിയ ആരോപണം പോലും നേതാക്കള്‍ നേരിടാന്‍ പാടില്ലെന്നാണ് അക്ബറിനെതിരെ നിലപാടെടുത്ത ആര്‍എസ്എസ് നേതാക്കളുടെ അഭിപ്രായം.