നല്ല ലക്ഷ്യം, ശരിയായ വികസനം.. മോദി സർക്കാർ നാല് വർഷം പൂർത്തിയാക്കുമ്പോൾ അറിയണം ഈ നേട്ടങ്ങൾ
ദില്ലി: ഭരണത്തിലേറി നാല് വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുമ്പോള്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ മുന്നോട്ട് വെയ്ക്കുന്നത് സാഫ് നിയത് സാഫ് വികാസ്( നല്ല ലക്ഷ്യം, ശരിയായ വികസനം) എന്ന മുദ്രാവാക്യമാണ്. കഴിഞ്ഞ 48 മാസങ്ങള്‍ക്കിടെ മോദി സര്‍ക്കാര്‍ രാജ്യത്ത് തുടക്കമിട്ട പദ്ധതികളും നേട്ടങ്ങളും ഉയര്‍ത്തിക്കാട്ടികൊണ്ടാണ് നാലാം വാര്‍ഷികം ബിജെപി സര്‍ക്കാര്‍ ആഘോഷിക്കുന്നത്. സര്‍ക്കാരിന്റെ ആ നേട്ടങ്ങളിലേക്ക് ഒന്ന് കണ്ണോടിക്കാം:

രാജ്യത്തെ കാര്‍ഷിക രംഗത്തെ വികസനത്തിന് മോദി സര്‍ക്കാരിന്റെ ബജറ്റ് വലിയ പ്രാധാന്യമാണ് നല്‍കിയത്. ഭക്ഷ്യ സംസ്‌ക്കരണ മേഖലയ്ക്ക് ഊര്‍ജം പകരാന്‍ ഇത്തവണ ബജറ്റ് വിഹിതത്തില്‍ വര്‍ധനവ് വരുത്തുകയുണ്ടായി. ഭക്ഷ്യ വിതരണ രംഗത്തെ മെച്ചപ്പെടുത്തുന്നതിന് വേണ്ടിയുള്ള പ്രധാന്‍മന്ത്രി കിസാന്‍ സംമ്പത് യോജന പോലുള്ള പദ്ധതികള്‍ എടുത്ത് പറയേണ്ടതാണ്.
അഴിമതിക്കും കള്ളപ്പണത്തിനുമെതിരെ ശക്തമായ നടപടികളാണ് മോദി സര്‍ക്കാര്‍ കൈക്കൊണ്ടത്. ആദ്യ മന്ത്രിസഭാ യോഗത്തില്‍ തന്നെ അഴിമതിക്കും കള്ളപ്പണത്തിനുമെതിരെ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. നോട്ട് നിരോധനം വഴി അനധികൃത നിക്ഷേപങ്ങളും ഇടപാടുകളും ഇല്ലാതാക്കി. മൂന്ന് ലക്ഷത്തോളം കടലാസ് കമ്പനികള്‍ക്കെതിരെ നടപടിയെടുത്തു.

മോദി സര്‍ക്കാരിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്ക് ഭീകരവാദത്തെ തുരത്തുന്നതിന്റെ ഭാഗമായുള്ള വലിയ മുന്നേറ്റമായിരുന്നു. രാജ്യത്തെ സേനയുടെ ആധുനികവത്ക്കരണം പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്നു. സൈനികരുടെ ഏറെക്കാലമായുള്ള ആവശ്യമായിരുന്നു ഒറ്റ റാങ്ക് ഒറ്റ പെന്‍ഷന്‍ പ്രാവര്‍ത്തികമാക്കാനും മോദി സര്‍ക്കാരിന് സാധിച്ചു.
സ്ത്രീശാക്തീകരണം മോദി സര്‍ക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളിലൊന്നാണ്. മുത്തലാഖ് നിര്‍ത്തലാക്കുന്ന നിയമം പാസ്സാക്കാന്‍ സര്‍ക്കാരിന് സാധിച്ചു. പ്രധാന്‍മന്ത്രി ആവാസ് യോജനയില്‍ സ്ത്രീകള്‍ക്ക് മുന്‍ഗണന നല്‍കി. ഭര്‍ത്താവില്ലാത്ത അമ്മമാര്‍ക്ക് പാസ്‌പോര്‍ട്ട് നിയമങ്ങളില്‍ ഇളവ് നല്‍കി.

പിന്നോക്ക സമുദായങ്ങളുടെ ഉന്നമനത്തിന് മുദ്ര, സ്റ്റാന്‍ഡ് അപ് ഇന്ത്യ പോലുള്ള പദ്ധതികള്‍ക്ക് മോദി സര്‍ക്കാര്‍ തുടക്കം കുറിച്ചു. എസ് സി, എസ്ടി വിഭാഗങ്ങള്‍ക്കും സ്ത്രീകള്‍ക്കുമായി 54, 733 ലോണുകളാണ് നല്‍കിയത്. എസ് സി വിഭാഗത്തിലെ വ്യവസായങ്ങള്‍ക്ക് 239.12 കോടി രൂപയാണ് സര്‍ക്കാര്‍ അനുവദിച്ചത്. എല്ലാ ഗ്രാമങ്ങളും വൈദ്യുതീകരിക്കാന്‍ സര്‍ക്കാരിനായി. റോഡ്, ഹൈവേ വികസനത്തിന് വേണ്ടി മുന്‍പ് ഇല്ലാത്ത വിധത്തിലാണ് സര്‍ക്കാര്‍ നടപടിയെടുത്തത്.
ആരോഗ്യ രംഗത്തും അഭിനന്ദനാര്‍ഹമായ നേട്ടങ്ങളുണ്ടാക്കാന്‍ മോദി സര്‍ക്കാരിന് സാധിച്ചു. എയിംസ് അടക്കമുള്ള 20 പുതിയ സൂപ്പര്‍സ്‌പെഷ്യാലിറ്റി ആശുപത്രികള്‍ക്ക് തുടക്കമിട്ടു. ഗുജറാത്തിലും ജാര്‍ഖണ്ഡിലും എയിംസ് പ്രഖ്യാപിച്ചു. 73 മെഡിക്കല്‍ കോളേജുകളില്‍ കൂടുതല്‍ സൗക്യങ്ങളേര്‍പ്പെടുത്തി. മറ്റൊരു എടുത്ത് പറയേണ്ട നേട്ടമാണ് വ്യവസായ സൗഹൃദ രാജ്യങ്ങളുടെ പട്ടികയില്‍ 42ാം സ്ഥാനത്തേക്ക് ഇന്ത്യയ്ക്ക് കുതിപ്പ് നടത്താന്‍ സാധിച്ചുവെന്നത്.

ബേട്ടി ബച്ചാവോ ബേട്ടി പഠാവോ മോദി സര്‍ക്കാര്‍ മുന്നോട്ട് വെച്ച ഏറ്റവും ശ്രദ്ധേയമായ മുദ്രാവാക്യമാണ്. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന് എണ്ണമറ്റ സ്‌കോളര്‍ഷിപ്പുകള്‍ സര്‍ക്കാര്‍ നല്‍കുന്നു. പെണ്‍കുട്ടികളുടെ ജനന നിരക്ക് മോദി സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം ഉയര്‍ന്നിരിക്കുന്നു. എല്ലാവര്‍ക്കും തൊഴിലെന്ന പ്രഖ്യാപനത്തിന്റെ ഭാഗ്മായി വൊക്കേഷണല്‍ വിദ്യാഭ്യാസ രംഗത്ത് ഒരു കോടിയിലേറെ വിദ്യാര്‍ത്ഥികളാണ് തൊഴില്‍ പരിശീലനം നേടുന്നത്.












Click it and Unblock the Notifications