'സച്ചിൻ പൈലറ്റ് ചതിയൻ, ബിജെപിയുടെ പണം വാങ്ങി, ഒരിക്കലും മുഖ്യമന്ത്രിയാക്കാൻ ആകില്ല'; വീണ്ടും ഗെഹ്ലോട്ട്
ദില്ലി: രാജസ്ഥാൻ മുൻ ഉപമുഖ്യമന്ത്രിയും യുവ നേതാവുമായ സച്ചിൻ പൈലറ്റിനെതിരെ വീണ്ടും മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്. സച്ചിൻ ചതിയനാണെന്നും അദ്ദേഹത്തെ മുഖ്യമന്ത്രിയാക്കാൻ സാധിക്കില്ലെന്നും ഗെഹ്ലോട്ട് പറഞ്ഞു. ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഗെഹ്ലോട്ടിന്റെ പ്രതികരണം.
'ഒരു ചതിയനെ എങ്ങനെ മുഖ്യമന്ത്രിയാക്കും? ഹൈക്കമാന്റിന് ഒരിക്കലും സച്ചിനെ മുഖ്യമന്ത്രിയാക്കാൻ ആകില്ല. 10 എം എൽ എമാരുടെ പോലും പിന്തുണ ഇല്ലാത്ത ആളാണ് സച്ചിൻ. നേതൃത്വത്തിനെതിരെ വിമത നീക്കം നടത്തി, പാർട്ടിയെ വഞ്ചിച്ച ചതിയനാണ് . സ്വന്തം സർക്കാരിനെ താഴെയിറക്കാൻ ശ്രമിച്ച ആദ്യത്തെ പാർട്ടി അധ്യക്ഷനായിരിക്കും സച്ചിനെന്നും ഗെഹ്ലോട്ട് കുറ്റപ്പെടുത്തി. '34 ദിവസമാണ് ഞങ്ങൾ അനുഭവിച്ചത്. സർക്കാരിനെ രക്ഷിക്കാൻ ഞങ്ങൾക്ക് വളരെ അധികം ശ്രമിക്കേണ്ടി വന്നു', ഗെഹ്ലോട്ട് പറഞ്ഞു.

ബി ജെ പിയാണ് ഇതിന് പിന്നിലെന്നും 10 കോടിയോളം രൂപ വിമത നീക്കത്തിന് ബി ജെ പി വാഗ്ദാനം ചെയ്തിരുന്നുവെന്നും
ഗെഹ്ലോട്ട് ആരോപിച്ചു. തന്റെ കൈയ്യിൽ തെളിവുണ്ടെന്നും ഗെഹ്ലോട്ട് അവകാശപ്പെട്ടു.' ആർക്കൊക്കെ പണം ലഭിച്ചെന്ന് തനിക്ക് അറിയില്ല. ചിലർക്ക് 5 കോടി ലഭിച്ചു, ചിലർക്ക് പത്ത്. പണം വാങ്ങിയവർ തന്നോട് നേരിട്ട് പറഞ്ഞിട്ടുണ്ടെന്നും ഗെഹ്ലോട്ട് പറഞ്ഞു. ലഹളയുടെ സമയം പൈലറ്റ് ഡൽഹിയിൽ വച്ച് കേന്ദ്രമന്ത്രിമാരായ ധർമേന്ദ്ര പ്രധാൻ, അമിത് ഷാ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ബി ജെ പിയുടെ ദില്ലി ഓഫീസിൽ നിന്നാണഅ പണം നൽകിയത്. കോൺഗ്രസിന്റെ ദൂതൻമാർക്ക് കൂടിക്കാഴ്ചയ്ക്ക് അവസരം നൽകാതിരുന്ന പൈലറ്റ് അന്ന് ധർമ്മേന്ദ്ര പ്രധാനുമായി കൂടിക്കാഴ്ച നടത്തിയെന്നും ഗെഹ്ലോട്ട് ആരോപിച്ചു.

സച്ചിൻ പൈറ്റ് എ ഐ സി സി ആസ്ഥാനത്തേക്കായിരുന്നില്ല പോയത്, അങ്ങനെയായിരുന്നെങ്കിൽ സാഹചര്യം മാറിയേനെ. കഴിഞ്ഞ 50 വർഷമായി പ്രതിഷേധം ഉള്ളവർ പാർട്ടി ആസ്ഥാനത്തേക്കാണ് പോകുന്നത്. സച്ചിൻ പൈലറ്റിനെതിരെ എം എൽ എമാർ കടുത്ത അതൃപ്തിയിലാണ്. വിമത നീക്കത്തിന് ഹൈക്കമാന്റിനോടോ രാജസ്ഥാനിലെ ജനങ്ങളോടെ ഖേദം പ്രകടിപ്പിക്കാൻ സച്ചിൻ തയ്യാറായിട്ടില്ലെന്നും ഗെഹ്ലോട്ട് കുറ്റപെടുത്തി.

സച്ചിൻ ഖേദം പ്രകടിപ്പിച്ചിരുന്നെങ്കിൽ അദ്ദേഹത്തിന്റെ മുഖ്യമന്ത്രിയാകണമെന്ന ആവശ്യത്തിനെതിരെ ഒരിക്കലും എം എൽ എമാർ പ്രതിഷേധിക്കുമായിരുന്നില്ല. 90 എം എൽ എമാരാണ് സച്ചിനെതിരെ രംഗത്തെത്തിയത്. സച്ചിനെ പോലൊരു ചതിയനെ അംഗീകരിക്കാനാകില്ലെന്നാണ് എം എൽ എമാരും മന്ത്രിമാരും ഒരേ സ്വരത്തിൽ വ്യക്തമാക്കിയത്. സച്ചിന് പകരം മറ്റാരെ മുഖ്യമന്ത്രിയാക്കാനും നേതൃത്വം തയ്യാറായാൽ പാർട്ടിയുടെ തീരുമാനം താൻ അംഗീകരിക്കുമെന്നും ഗെഹ്ലോട്ട് പറഞ്ഞു. അതേസമയം അടുത്ത നിയമസഭ തിരഞ്ഞെടുപ്പിൽ സച്ചിനെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി കോണഅഗ്രസ് നേതൃത്വം ഉയർത്തിക്കാട്ടിയാലോ എന്ന ചോദ്യത്തിന് അതെങ്ങനെ സാധിക്കും, സച്ചിനെ ആരും അംഗീകരിക്കില്ലെന്നായിരുന്നു ഗെഹ്ലോട്ടിന്റെ മറുപടി.

കോൺഗ്രസിന്റെ നേതൃത്വത്തിൽ രാജസ്ഥാനിൽ സർക്കാർ അധികാരത്തിലേറി രണ്ട് വർഷങ്ങൾക്ക് പിന്നാലെയായിരുന്നു സച്ചിന്റെ നേതൃത്വത്തിൽ വിമത നീക്കം നടന്നത്. ഒന്നുകിൽ മുഖ്യമന്ത്രിയാക്കുക അല്ലെങ്കിൽ രാജി എന്നായിരുന്നു സച്ചിന്റ ഭീഷണി. സച്ചിനൊപ്പം 35 ഓളം എം എൽ എമാരായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ ഹൈക്കമാന്റ് ഇടപെട്ട് പിന്നീട് സച്ചിനെ മടക്കിയെത്തിക്കുകയായിരുന്നു. തിരിച്ചെത്തിയ സച്ചിന് പാർട്ടി അധ്യക്ഷ പദവിയും ഉപമുഖ്യമന്ത്രി സ്ഥാനവും രാജിവെയ്ക്കേണ്ടി വന്നു. അന്ന് മുതൽ യാതൊരു സ്ഥാനവും സച്ചിന് നേതൃത്വം നൽകിയിട്ടില്ല. എന്നാൽ മറ്റൊരു തിരഞ്ഞെടുപ്പിലേക്ക് സംസ്ഥാനം കടക്കുമ്പോള് വീണ്ടും സച്ചിനെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യവുമായി അദ്ദേഹത്തിന്റെ പക്ഷത്തുള്ള എം എൽ എമാർ രംഗത്തെത്തിയിട്ടുണ്ട്.












Click it and Unblock the Notifications