'കാലാവസ്ഥ' ചതിച്ചു! രാജ്യസഭയിൽ ഒരു വാക്ക് പോലും മിണ്ടാനാകാതെ സച്ചിൻ ടെണ്ടുൽക്കർ, പ്രസംഗം ഉപേക്ഷിച്ചു
പ്രധാനമന്ത്രി രാജ്യസഭയിൽ വരാതെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്ന നിലപാടിൽ പ്രതിപക്ഷം ഉറച്ചുനിന്നു.
ദില്ലി: പ്രതിപക്ഷ ബഹളം കാരണം സച്ചിൻ ടെണ്ടുൽക്കർക്ക് രാജ്യസഭയിൽ പ്രസംഗിക്കാനായില്ല. രാജ്യസഭയിലെ തന്റെ ആദ്യ പ്രസംഗത്തിനായി മാസ്റ്റർ ബ്ലാസ്റ്റർ സീറ്റിൽ നിന്ന് എഴുന്നേറ്റെങ്കിലും പ്രതിപക്ഷ ബഹളത്തെ തുടർന്ന് പ്രസംഗം ആരംഭിക്കാൻ കഴിഞ്ഞില്ല.
തുടർന്ന് അൽപനേരംകൂടി അദ്ദേഹം ബഹളം ശമിക്കുന്നതും കാത്തിരുന്നു. പക്ഷേ, പാകിസ്താൻ പരാമർശത്തിൽ വിശദീകരണം നൽകാൻ പ്രധാനമന്ത്രി രാജ്യസഭയിൽ എത്തണമെന്ന് പ്രതിപക്ഷം ആവർത്തിച്ചു. ഈ ആവശ്യമുന്നയിച്ച് പ്രതിപക്ഷം ബഹളം തുടരുകയും ചെയ്തു.

ബഹളം വയ്ക്കരുത്...
ഇതിനിടെ പ്രതിപക്ഷാംഗങ്ങളോട് നിശബ്ദത പാലിക്കാൻ രാജ്യസഭാദ്ധ്യക്ഷൻ പലതവണ ആവശ്യപ്പെട്ടു. എന്നാൽ പ്രധാനമന്ത്രി രാജ്യസഭയിൽ വരാതെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്ന നിലപാടിൽ പ്രതിപക്ഷം ഉറച്ചുനിന്നു.

ഒരു വാക്ക് പോലും...
രാജ്യസഭ പ്രതിപക്ഷ ബഹളത്തിൽ മുങ്ങിപ്പോയതോടെ സച്ചിൻ തന്റെ ആദ്യ പ്രസംഗവും ഉപേക്ഷിച്ചു. ഭാരതരത്ന നേടിയ ഏക കായികതാരമായ സച്ചിൻ ടെണ്ടുൽക്കറെ 2012 ഏപ്രിലിലാണ് രാജ്യസഭ എംപിയായി നോമിനേറ്റ് ചെയ്തത്.

കളിക്കാനുള്ള അവകാശം...
കളിക്കാനുള്ള അവകാശം, ഇന്ത്യയിലെ കായികമേഖലയുടെ ഭാവി എന്നീ രണ്ടു വിഷയങ്ങളിലാണ് സച്ചിൻ രാജ്യസഭയിൽ പ്രസംഗിക്കാനിരുന്നത്. അടുത്ത ഏപ്രിലിൽ എംപി സ്ഥാനമൊഴിയുന്ന സച്ചിൻ രാജ്യസഭയിൽ ഇതുവരെയും ഒരു പ്രസംഗം പോലും നടത്തിയിട്ടില്ല.

പ്രതിപക്ഷം...
മോദിയുടെ പാകിസ്താൻ പരാമർശവും, ടുജി കേസിലെ വിധി പ്രസ്താവവുമാണ് വ്യാഴാഴ്ചയിലെ പ്രതിപക്ഷ ബഹളത്തിന് കാരണമായത്. മോദിയുടെ പാകിസ്താൻ പരാമർശത്തിൽ രാവിലെ മുതൽ പ്രതിപക്ഷ ബഹളം തുടങ്ങിയിരുന്നു. ഇതിനു പിന്നാലെ ടുജി കേസിൽ ഡിഎംകെ നേതാക്കളെ കുറ്റവിമുക്തരാക്കിയതും സഭയിൽ ചർച്ചയ്ക്ക് വന്നു. ടുജി കേസിലെ ആരോപണങ്ങൾ തെറ്റായിരുന്നുവെന്നും, വിഷയം സഭയിൽ ചർച്ച ചെയ്യണമെന്നുമായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം.












Click it and Unblock the Notifications