ബിജെപിയുടെ ദേശീയ സഹകരണ സെല്‍ അംഗം കോണ്‍ഗ്രസിലേക്ക്; പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചു
റായ്പൂര്‍: സമീപ കാലത്ത് കോണ്‍ഗ്രസിന് അഭിമാനകരമായ നേട്ടങ്ങള്‍ നല്‍കിയ ഏതാനും ചില സംസ്ഥാനങ്ങളുടെ പട്ടികയെടുത്താല്‍ അതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന സംസ്ഥാനമാണ് ഛത്തീസ്ഗഢ്. 2018 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ആകെയുള്ള 90 ല്‍ 68 സീറ്റും നേടിയായിരുന്നു സംസ്ഥാനത്ത് കോണ്‍ഗ്രസ് അധികാരത്തിലെത്തിയത്.
തിരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന ഭൂരിപക്ഷം സര്‍വ്വേകളിലും ബിജെപിക്ക് മുന്‍തൂക്കം പ്രവചിച്ചപ്പഴായിരുന്നു കോണ്‍ഗ്രസിന്‍റെ അഭിമാനകരമായ വിജയം. മുഖ്യമന്ത്രി ഭൂപേഷ് ഭാഗലിന്‍റെ നേതൃത്വത്തില്‍ മികച്ച ഭരണവുമാണ് സംസ്ഥാനത്ത് നടക്കുന്നത്. ഇപ്പോഴിതാ സംസ്ഥാനത്ത് ബിജെപിക്ക് തിരിച്ചടി നല്‍കുന്ന മറ്റൊരു നേട്ടവും സ്വന്തമാക്കുകയാണ് കോണ്‍ഗ്രസ്. കൂടുതല്‍ വിശദാംശങ്ങള്‍ ഇങ്ങനെ..

കോണ്‍ഗ്രസിലേക്ക്
അന്തരിച്ച മുന്‍ മുഖ്യമന്ത്രി അജിത് ജോഗിയുടെ പാര്‍ട്ടി കോണ്‍ഗ്രസില്‍ ലയിക്കാന്‍ അടുത്തിടെ തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മുതിര്‍ന്ന ബിജെപി നേതാവും കോണ്‍ഗ്രസില്‍ ചേരാന്‍ ഒരുങ്ങുന്നുവെന്ന വാര്‍ത്തകള്‍ പുറത്തുവരുന്നത്. സംസ്ഥാനത്ത് നിന്നുള്ള സഹകര്‍ ഭാരതി നേതാവ് കൂടിയായ പ്രിത്പാല്‍ ബെല്‍ചന്ദന്‍ ആണ് കോണ്‍ഗ്രസില്‍ ചേരാന്‍ ഒരുങ്ങുന്നത്.

സഹകരണ സെല്‍ അംഗം
ബിജെപിയുടെ ദേശീയ സഹകരണ സെല്ലിലെ അംഗ കൂടിയായ പ്രിത്പാല്‍ ബെല്‍ചന്ദന്‍ ഇതിനോടകം തന്നെ സംസ്ഥാന സഹകര്‍ ഭാരതിയില്‍ നിന്നും രാജിവെച്ചിട്ടുണ്ട്. ഇദ്ദേഹം അധികം താമസിയാതെ മുഖ്യമന്ത്രി ഭൂപേഷ് ഭാഗല്‍ അടക്കമുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുടെ സാന്നിധ്യത്തില്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കുമെന്നാണ് റായ്പൂരില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

വിശദീകരണം
എന്തുകൊണ്ടാണ് താൻ ബിജെപിയിൽ നിന്ന് രാജിവച്ചതെന്ന് വിശദീകരിച്ചുകൊണ്ട് ദുർഗ് ഡിസിസിബി ചെയർമാന്‍ കൂടിയായ ബെൽചന്ദൻ പത്രസമ്മേളനം നടത്തി. സംസ്ഥാനത്തെ ബിജെപി ഭരണകാലത്ത് സഹകരണ പ്രസ്ഥാനത്തെ ദുർബലപ്പെടുത്തുകയായിരുന്നു. പ്രത്യേകിച്ച് സഹകരണ നിയമം ഭേദഗതി ചെയ്തത് സഹകരമേഖലയില്‍ വലിയ പ്രതസന്ധിയാണ് സൃഷ്ടിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ഗൗരവമായി എടുത്തില്ല
സംസ്ഥാനത്ത് ബിജെപി അധികാരത്തിലിരുന്നപ്പോൾ എന്തുകൊണ്ട് ഇതിനെതിരെ പ്രതികരിച്ചില്ല എന്നതിന് അദ്ദേഹം വിശദീകരണം നല്‍കി. സംസ്ഥാനത്ത് ബിജെപി സർക്കാർ അധികാരത്തിലിരുന്നപ്പോൾ, സഹകരണ പ്രസ്ഥാനത്തെ ശക്തിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് ഞങ്ങൾ പാർട്ടിക്ക് നിർദ്ദേശങ്ങൾ നൽകിയിരുന്നുവെങ്കിലും ബിജെപി നേതാക്കൾ ഈ നിർദ്ദേശങ്ങൾ ഗൗരവമായി എടുത്തില്ല.

മറ്റ് മാർഗമില്ല
പാർട്ടി നേതാക്കളുമായുള്ള ഗുരുതരമായ അഭിപ്രായവ്യത്യാസത്തെത്തുടർന്ന് രാജിവയ്ക്കുകയല്ലാതെ എനിക്ക് മറ്റ് മാർഗമില്ല. വിശ്വസ്തരായ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ബിജെപി പ്രാധാന്യം നൽകുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. തങ്ങളുടെ നേതാവ് കോൺഗ്രസിൽ ചേരാൻ ഒരുങ്ങുകയാണെന്ന് ബെൽചന്ദന്റെ അനുയായികളും വ്യക്തമാക്കുന്നുണ്ട്.

ഞാൻ കുറ്റക്കാരനല്ല
ബിജെപി ഭരണകാലത്ത് എനിക്കെതിരെ നിരവധി അന്വേഷണങ്ങൾ ആരംഭിച്ചെങ്കിലും ഒരു കേസിലും ഞാൻ കുറ്റക്കാരനാണെന്ന് കണ്ടെത്തിയിട്ടില്ലെന്നും ബെൽചന്ദൻ പറഞ്ഞു. എനിക്ക് ക്ലീൻ ചിറ്റ് ലഭിച്ചു. അതിനാൽ അന്വേഷണത്തെ ഭയന്ന് ഞാൻ പാർട്ടിയിൽ നിന്ന് രാജിവച്ചതായി പറയുന്നത് തെറ്റാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കോണ്‍ഗ്രസില്‍ ചേരും
ബെൽചന്ദിനോടൊപ്പം നിരവധി പ്രവര്‍ത്തകരും കോണ്‍ഗ്രസില്‍ ചേരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കഴിഞ്ഞ 23 വർഷമായി ബെൽചന്ദൻ ബിജെപി അംഗമാണ്, തുടർച്ചയായി നാല് തവണ ഡർഗ് ഡിസിസിബി ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം ബിജെപി ദേശീയ സഹകരണ സെല്ലിലെ അംഗം കൂടിയായാണ്.

ബിജെപി ആസ്ഥാനത്ത്
ദില്ലിയിലെ ബിജെപി ആസ്ഥാനത്ത് നടക്കുന്ന യോഗങ്ങളിലും ബെല്‍ചന്ദ് പങ്കെടുക്കാറുണ്ട്. ബെൽചന്ദന് ബിജെപിയില്‍ നിരവധി തവണ അവഗണന നേരിട്ടുവെന്നും അദ്ദേഹത്തിനെതിരായി പാര്‍ട്ടിയില്‍ നിന്ന് നത്നെ നിരവധി പരാതികൾ ഉയര്‍ന്നതിനാല്‍ അദ്ദേഹം പാര്‍ട്ടിയുമായി അകന്ന് നില്‍ക്കുകായിരുന്നെന്നും അദ്ദേഹത്തിന്‍റെ അനുയായികള്‍ അഭിപ്രായപ്പെടുന്നു.

അഭയം തേടാന്‍
അതേസമയം, തന്നെ അന്വേഷണങ്ങളില്‍ നിന്ന് അഭയം തേടാനാണ് ബെല്‍ചന്ദ് കോണ്‍ഗ്രസിലേക്ക് അഭയം തേടുന്നതെന്നാണ് ബിജെപി നേതാക്കള്‍ ആരോപിക്കുന്നത്. ' അദ്ദേഹം അന്വേഷണത്തെ ഭയപ്പെടുന്നു, അതിനാലാണ് സംസ്ഥാനത്ത് അധികാരത്തിലിരിക്കുന്ന കോണ്‍ഗ്രസിനോടൊപ്പം ചേരാന്‍ ബെല്‍ചന്ദ് ഒരുങ്ങുന്നത്'-സംസ്ഥാനത്തെ ഒരു ബിജെപി നേതാവ് പറഞ്ഞു.

ലയനം
അതേസമയം, അന്തരിച്ച മുന്‍ മുഖ്യമന്ത്രി അജിത് ജോഗിയുടെ ജനത കോണ്‍ഗ്രസ് ഛത്തീസ്ഗഡ് (ജെസിസി) പാര്‍ട്ടി കോണ്‍ഗ്രസില്‍ ലയിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. കോണ്‍ഗ്രസിന്‍റെ ദേശീയ നേതാക്കളും ലയനത്തിന് അനുകൂല നിലപാട് സ്വീകരിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

നേരത്തെ
2018 ലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നപ്പോള്‍ തന്നെ കോണ്‍ഗ്രസുമായി ലയിക്കാന്‍ ജെസിസിയുടെ നേതാക്കള്‍ ആലോചിച്ചിരുന്നു. ഒറ്റപ്പെട്ട ചര്‍ച്ചകളും നടന്നു. എന്നാല്‍ അന്ന് അത് നടന്നില്ല. അജിത് ജോഗി മരിച്ചതോടെ ഈ ചര്‍ച്ചകള്‍ വീണ്ടും ആരംഭിക്കുകയായിരുന്നു. നാല് എംഎല്‍എമാരാണ് സഭയില്‍ ജെസിസിക്കുള്ളത്.












Click it and Unblock the Notifications