ശമ്പളം ഗണ്യമായി വർധിക്കും, ലഭിക്കുക ഇത്ര; പ്രതീക്ഷയോടെ ജീവനക്കാർ; ടേംസ് ഓഫ് റഫറൻസ് ഓഗസ്റ്റിൽ ?
എട്ടാം ശമ്പള കമ്മീഷൻ എന്ന് രൂപീകരിക്കുമെന്ന കാത്തിരിപ്പിലാണ്
ഒരു കോടിയിലധികം വരുന്ന കേന്ദ്രസർക്കാർ ജീവനക്കാരും പെൻഷൻകാരും. കമ്മീഷന്റെ പ്രവർത്തനത്തിനുള്ള ടേംസ് ഓഫ് റെഫറൻസ് കേന്ദ്രം ഉടൻ അംഗീകരിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. സാധാരണനിലയിൽ ശമ്പള കമ്മീഷനുകൾ ശുപാർശകൾ സമർപ്പിക്കാൻ 18 മാസത്തിൽ കൂടുതൽ എടുക്കാറുണ്ട്. സർക്കാർ അവലോകനത്തിനായി 3 മുതൽ 9 മാസം വരേയും എടുത്തേക്കും.
വൈകാതെ തന്നെ ടേം ഓഫ് റെഫറൻസിൽ കേന്ദ്രസർക്കാർ നടപടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് നാഷണൽ കൗൺസിൽ-ജോയിന്റ് കൺസൾട്ടേറ്റീവ് മെഷിനറി സ്റ്റാഫ് സൈഡ് സെക്രട്ടറി ശിവ് ഗോപാൽ മിശ്ര പറഞ്ഞതായി എൻഡിടിവി പ്രോഫിറ്റ് റിപ്പോർട്ട് ചെയ്തു. കേന്ദ്രസർക്കാരും ജീവനക്കാരും തമ്മിലുള്ള തർക്കങ്ങൾ ചർച്ചകളിലൂടെ പരിഹരിക്കുന്നതിനുള്ള ഒരു പ്രധാന വേദിയാണ് എൻസി-ജെസിഎം. ഉദ്യോഗസ്ഥരും ജീവനക്കാരുടെ യൂണിയൻ പ്രതിനിധികളും ഉൾപ്പെടുന്ന ഒരു സമിതിയാണിത്.

വരാനിരിക്കുന്ന ടേംസ് ഓഫ് റഫറൻസ് എട്ടാം ശമ്പള കമ്മീഷന്റെ വിശാലമായ ചട്ടക്കൂട് രൂപീകരിക്കും. ശമ്പള പരിഷ്കരണത്തിനായുള്ള ഫിറ്റ്മെന്റ് ഫാക്ടറും മറ്റ് വ്യവസ്ഥകളും ശുപാർശ ചെയ്യുന്നതിന് മുൻപ് എല്ലാ പങ്കാളികളുമായും കമ്മീഷൻ വിശദമായ കൂടിയാലോചനകൾ നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
എട്ടാം ശമ്പള കമ്മീഷൻ രൂപീകരണത്തിന് കേന്ദ്ര കാബിനറ്റ് അനുമതി നൽകിയതിന് തൊട്ടുപിന്നാലെ ജനുവരിയിൽ കേന്ദ്രസർക്കാർ എൻസി-ജെസിഎമ്മിന്റെ അഭിപ്രായങ്ങൾ തേടിയിരുന്നു. തുടർന്ന് ഫോറം അതേ മാസം തന്നെ കരട് ടേംസ് ഓഫ് റഫറൻസ് സർക്കാരിന് സമർപ്പിച്ചു.കുറഞ്ഞ വേതനം നിർണ്ണയിക്കുന്നതിനുള്ള മാനദണ്ഡങ്ങളിൽ മാറ്റം വരുത്താൻ സമിതി ശുപാർശ ചെയ്യുന്നുണ്ട്.നിലവിലുള്ള മൂന്ന് ഘടകങ്ങൾക്കു പകരം അഞ്ച് ഘടകങ്ങളെ അടിസ്ഥാനമാക്കിയായിരിക്കണം മിനിമം ശമ്പളം നിശ്ചയിക്കേണ്ടതെന്നാണ് കരട് നിർദേശത്തിൽ പറയുന്നത്.
ഏഴാം ശമ്പള കമ്മീഷന്റെ കീഴിൽ, ഏറ്റവും കുറഞ്ഞ വേതനം കണക്കാക്കിയിരുന്നത് മൂന്ന് യൂണിറ്റുകളുടെ ഉപഭോഗ ആവശ്യങ്ങളെ അടിസ്ഥാനമാക്കിയാണ്-വരുമാനം നേടുന്ന ഭർത്താവ് (1 യൂണിറ്റ്), ഭാര്യ (0.8 യൂണിറ്റ്), രണ്ട് കുട്ടികൾ (ഓരോന്നിനും 0.6 യൂണിറ്റ്). ഈ രീതി 15-ാമത് ഇന്ത്യൻ ലേബർ കോൺഫറൻസ് (1957) മാനദണ്ഡങ്ങൾക്ക് അനുസൃതമായിരുന്നു. എന്നാൽ പ്രായമായ മാതാപിതാക്കളുടെ ഉപഭോഗ ആവശ്യങ്ങൾ പരിഗണിക്കാത്തതിനാൽ ഈ സമീപനം തെറ്റാണെന്നാണ് സമിതി ചൂണ്ടിക്കാട്ടുന്നത്.. മാതാപിതാക്കളെ പരിപാലിക്കുന്നത് ഒരു ധാർമ്മിക കടമ മാത്രമല്ല, മെയിന്റനൻസ് ആൻഡ് വെൽഫെയർ ഓഫ് പേരന്റ്‌സ് ആൻഡ് സീനിയർ സിറ്റിസൺ ആക്റ്റ്, 2022 പ്രകാരം നിയമപരമായ ഉത്തരവാദിത്തം കൂടിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
12 വർഷത്തിനു ശേഷം പെൻഷന്റെ കമ്മ്യൂട്ടഡ് ഭാഗം പുനഃസ്ഥാപിക്കണമെന്നും, കൂടാതെ എല്ലാ അഞ്ച് വർഷത്തിലും പെൻഷൻ വർദ്ധിപ്പിക്കുന്നതിനുള്ള പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റിയുടെ നിർദ്ദേശം നടപ്പിലാക്കണമെന്നും എൻസി-ജെസിഎം ആവശ്യപ്പെട്ടു. കേന്ദ്രത്തിന്റെ ടേംസ് ഓഫ് റഫറൻസ് അന്തിമമാക്കുന്നതോടെ എട്ടാം ശമ്പള കമ്മീഷന്റെ ഔപചാരിക രൂപീകരണത്തിന് വഴിയൊരുക്കും.
ശമ്പളം എത്ര വർധിക്കും?
എട്ടാം ശമ്പളക്കമ്മീഷൻ നടപ്പാകുന്നതോടെ 50,000-നും 55,000-നും ഇടയിൽ ശമ്പളം വാങ്ങുന്ന കേന്ദ്ര സർക്കാർ ജീവനക്കാരുടെ ശമ്പളം ഗണ്യമായി വർദ്ധിക്കും. ഫിറ്റ്മെന്റ് ഫാക്ടർ ആണ് ശമ്പള വർധന കണക്കാക്കാൻ ഉപയോഗിക്കുന്നത്.ഏഴാം ശമ്പള കമ്മീഷനിൽ ഇത് 2.57x ആയിരുന്നു. എട്ടാം ശമ്പള കമ്മീഷൻ്റെ കാര്യത്തിൽ ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും ഇതുവരെ വന്നിട്ടില്ല.എന്നാൽ ഫിറ്റ്മെൻ്റ് ഫാക്ടർ ഏകദേശം 1.92x ആയിരിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അതായത് എട്ടാം ശമ്പള കമ്മീഷൻ നടപ്പിലാക്കുന്നതോടെ പ്രതിമാസം 54,384 രൂപ മൊത്ത ശമ്പളം വാങ്ങുന്ന ഒരു ജീവനക്കാരന് 75,383 രൂപയായി വർധനവ് ലഭിക്കാൻ സാധ്യതയുണ്ട്.ഏകദേശം 21,000 രൂപയുടെ വർധനവ്.
പുതിയ ശമ്പള കമ്മീഷൻ വരുമ്പോൾ നിലവിലുള്ള ക്ഷാമബത്ത (DA) പുതുക്കിയ അടിസ്ഥാന ശമ്പളവുമായി ലയിപ്പിക്കും. ക്ഷാമബത്ത കണക്കാക്കാനായി പുതിയ രീതിയായിരിക്കും ശേഷം അവലംബിക്കുക.ഇത് ഏറ്റവും പുതിയ ഉപഭോക്തൃ വില സൂചികയെ ആശ്രയിച്ചിരിക്കും.












Click it and Unblock the Notifications