ഉത്തര്‍ പ്രദേശില്‍ വെടിവച്ചുകൊന്നത് 50 പേരെ; മുസ്ലിംകളും ദളിതരും!! എഫ്‌ഐആറില്‍ ഈച്ചക്കോപ്പി
ലഖ്‌നൗ: ഉത്തര്‍ പ്രദേശില്‍ സംശയകരമായ രീതിയില്‍ 50 പേരെ വെടിവച്ച് കൊന്നത് വിവാദമാകുന്നു. ക്രിമിനലുകള്‍ എന്ന പേരില്‍ പോലീസ് വിവിധ ഘട്ടങ്ങളിലായി കൊലപ്പെടുത്തിയ ഇവരില്‍ കൂടുതലും മുസ്ലിംകളും ദളിതരുമാണ്. മാത്രമല്ല, കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ വിവരം ധരിപ്പിച്ചിട്ടില്ല. കൊലപ്പെടുത്തിയ കേസിലെ എഫ്‌ഐആറുകളില്‍ ഒരേ വാക്കുകളാണ് ഉപയോഗിച്ചിരിക്കുന്നത്.
കൊല്ലപ്പെട്ടവരുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും പോലീസ് വാദവും പൊരുത്തപ്പെടുന്നില്ല. ഒട്ടേറെ സംശയങ്ങളാണ് മനുഷ്യാവകാശ സംഘടനകള്‍ പുറത്തുവിട്ട റിപ്പോര്‍ട്ടിലുള്ളത്. യോഗി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം യുപിയില്‍ 1700 ഏറ്റുമുട്ടലുകളാണ് പോലീസ് നടത്തിയത്. ഉത്തര്‍ പ്രദേശ് ബിജെപിയെയും യോഗി സര്‍ക്കാരിനെയും വെട്ടിലാക്കുന്ന വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്...
പോലീസ് നീക്കം ദുരൂഹം
പോലീസ് വെടിവച്ച് കൊന്നവരുടെ ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ച് രംഗത്തെത്തിയിട്ടുണ്ട്. ക്രിമിനലുകള്‍ എന്ന പേരിലാണ് പോലീസ് ഇത്രയും പേരെ വെടിവച്ച് കൊന്നത്. എന്നാല്‍ പലരും ഒരു കേസിലും ഉള്‍പ്പെടാത്ത സാധാരണ ജീവിതം നയിക്കുന്നവരും വര്‍ഷങ്ങള്‍ക്ക് മുമ്പ് ചില കേസുകളില്‍ പ്രതിയായിരുന്നവരുമാണ്.
പരാതി സമര്‍പ്പിച്ചു
പോലീസ് നടത്തിയ ചില കൊലപാതകങ്ങളില്‍ സംശയം പ്രകടിപ്പിച്ച് മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന് പരാതി സമര്‍പ്പിച്ചു. ബിജെപി അധികാരത്തിലെത്തിയ ശേഷമാണ് 50 പേരെ പോലീസ് വെടിവച്ചുകൊന്നത്. ഇക്കാര്യത്തില്‍ നടത്തിയ അന്വേഷണ റിപ്പോര്‍ട്ട് പ്രശാന്ത് ഭൂഷണ്‍ പുറത്തുവിട്ടു.
മുഖ്യമന്ത്രിയുടെ തണലില്‍
സിറ്റിസണ്‍ എഗൈന്‍സ്റ്റ് ഹേറ്റ് എന്ന സന്നദ്ധ സംഘടന എക്‌സ്ട്രാ ജുഡീഷ്യല്‍ കില്ലിങ് എന്ന തലക്കെട്ടില്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് ഉത്തര്‍ പ്രദേശ് പോലീസിന്റെ ദുരൂഹനീക്കങ്ങള്‍ വ്യക്തമാക്കുന്നത്. ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സംരക്ഷണത്തിലാണ് പോലീസ് ഇത്തരം കൊലപാതകങ്ങള്‍ നടത്തുന്നതെന്നും പ്രശാന്ത് ഭൂഷണ്‍ ആരോപിച്ചു.
മന്‍സൂറിനെ കൊന്നത്
മന്‍സൂര്‍ എന്ന 35കാരനെ കഴിഞ്ഞ സപ്തംബര്‍ 27നാണ് പോലീസ് വെടിവച്ചുകൊന്നത്. സഹാറന്‍പൂരിലെ പത്താന്‍പുര ജസ്‌മോര്‍ ഗ്രാമത്തില്‍ നിന്ന് ഇന്‍സ്‌പെക്ടര്‍ പ്രശാന്ത് കപിലും സംഘവും പിടിച്ചുകൊണ്ടുപോയതാണ് മന്‍സൂറിനെ. പിന്നീട് വെടിവച്ച് കൊന്നതായി ടെവിവിഷന്‍ ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു.
പോലീസ് ഇന്‍ഫോര്‍മര്‍
നേരത്തെ ഒരു കേസുമായി ബന്ധപ്പെട്ട് മന്‍സൂറിനെ പോലീസ് പിടികൂടിയിരുന്നു. 2013ലാണ് പോലീസ് അറസ്റ്റ് ചെയ്തത്. രണ്ടു വര്‍ഷത്തിന് ശേഷം വിട്ടയക്കുമ്പോള്‍ മാനസികാമായി തീര്‍ത്തും തളര്‍ന്നിരുന്നു മന്‍സൂര്‍. പുറത്തിറങ്ങിയ ഇയാളെ പിന്നീട് ഇന്‍സ്‌പെക്ടര്‍ പ്രശാന്ത് കപില്‍ ഇന്‍ഫോര്‍മറായി ഉപയോഗിച്ചിരുന്നുവെന്നും സഹോദരന്‍ വസീം പറയുന്നു.
കാര്‍ മോഷണവും കൊലപാതകവും
ഒടുവില്‍ ഇന്‍സ്‌പെക്ടര്‍ കഴിഞ്ഞ സപ്തംബറില്‍ പിടികൂടി കൊണ്ടുപോയി മണിക്കൂറുകള്‍ പിന്നിടവെ ചാനലുകളില്‍ വാര്‍ത്ത വരാന്‍ തുടങ്ങി. മന്‍സൂറിനെ പോലീസ് വെടിവച്ചു കൊന്നുവെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. കാര്‍ മോഷ്ടിക്കാന്‍ ശ്രമിക്കവെയാണ് ഇയാളെ വെടിവച്ചതെന്ന പോലീസ് വിശദീകരണവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നുവെന്ന് വസീം പറയുന്നു.
വെടിയേറ്റത് നെഞ്ചിന്
എന്നാല്‍ പോസ്റ്റമോര്‍ട്ടം റിപ്പോര്‍ട്ടിലെ വിശദീകരണങ്ങള്‍ പോലീസ് ഭാഷ്യത്തിന് വിരുദ്ധമായിരുന്നു. തൊട്ടടുത്ത് നിന്ന് നെഞ്ചിനാണ് വെടിയേറ്റിരിക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. പോലീസ് ഇതുമായി ബന്ധപ്പെട്ട കാര്യങ്ങളൊന്നും മന്‍സൂറിന്റെ കുടുംബത്തെ അറിയിച്ചില്ല. ഇത്തരം കൊലപാതകങ്ങളില്‍ കുടുംബത്തെ വിവരം ധരിപ്പിക്കണമെന്ന ചട്ടവും പോലീസ് ലംഘിച്ചു.
ഫോറന്‍സിക് പരിശോധനയില്ല
മന്‍സൂറില്‍ നിന്ന ആയുധങ്ങള്‍ പോലീസ് കണ്ടെത്തിയെന്നായിരുന്നു വാര്‍ത്തകള്‍. എന്നാല്‍ ആയുധങ്ങള്‍, വെടിയുണ്ടകള്‍, വെടിയേറ്റ് വീണ സ്ഥലം എന്നിവയുടെ ഫോറന്‍സിക് പരിശോധനയും നടന്നില്ല. ഇക്കാര്യത്തില്‍ പോലീസ് സമര്‍പ്പിച്ച റിപ്പോര്‍ട്ട് മജിസ്‌ട്രേറ്റ് കോടതി തള്ളണമായിരുന്നു. വിശദമായ അന്വേഷണത്തിന് ഉത്തരവിടുകയാണ് ചെയ്യേണ്ടിയിരുന്നതെന്നും മനുഷ്യാവകാശ സംഘടനയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
എല്ലാ പോലീസ് കഥകളും സാമ്യം
മിക്ക ഏറ്റുമുട്ടല്‍ കൊലപാതകങ്ങളിലും ക്രിമിനലുകള്‍ ഇങ്ങോട്ട് വെടിവച്ചപ്പോള്‍ തിരിച്ചു വെടിയുതിര്‍ക്കുകയായിരുന്നു. അപ്പോഴാണ് ക്രിമിനലുകള്‍ കൊല്ലപ്പെട്ടത് എന്നാണ് പോലീസ് പറയുന്നത്. എന്നാല്‍ ഭൂരിഭാഗം ഏറ്റുമുട്ടലുകളിലും പോലീസിന് യാതൊരു പരിക്കുമില്ല. ഒരു സംഭവത്തില്‍ റാഷിദ് അലി എന്ന പോലീസുകാരന് പരിക്കേറ്റുവെന്ന് പോലീസ് അറിയിച്ചിരുന്നു. അവിടെയും സംശയം ബാക്കിയാണ്.
താഴ്ന്ന ജാതിയില്‍പെട്ടവരും ദരിദ്രരും
റാഷിദ് അലി ധരിച്ചിരുന്ന ബുള്ളറ്റ് പ്രൂഫ് ജാക്കറ്റിന് കേടുപാടുകള്‍ സംഭവിച്ചുവെന്നായിരുന്നു പോലീസ് നല്‍കിയ വിവരം. എന്നാല്‍ ജാക്കറ്റ് പിടിച്ചെടുക്കാനും വിദഗ്ധ പരിശോധന നടത്താനും പോലീസ് തയ്യാറായില്ല. യുപിയിലും ഹരിയാനയിലുമുണ്ടായ ഏറ്റുമുട്ടല്‍ കൊലപാതകങ്ങളില്‍ ഒട്ടേറെ സംശയങ്ങള്‍ ബാക്കിയാണ്. രണ്ടിടത്തുമായി കൊല്ലപ്പെട്ട 28 പേര്‍ താഴ്ന്ന് ജാതിയില്‍ പെട്ടവരും ദരിദ്ര്യരുമാണ്.
മുസ്ലിംകളും ദളിതരും
കൊല്ലപ്പെട്ടവരില്‍ കൂടുതല്‍ പേരും മുസ്ലിംകളും ദളിതരുമാണ്. ക്രിമിനലുകള്‍ എന്ന പേരിലാണ് ഇവരെയെല്ലാം വെടിവച്ചുകൊന്നത്. മാത്രമല്ല, യുപിയില്‍ നടന്ന ഏറ്റുമുട്ടല്‍ കൊലകളില്‍ മിക്കതും സാമ്യമുള്ളതാണ്. എല്ലാ സംഭവങ്ങളിലും പോലീസിന് നേരെ ആദ്യം ക്രിമിനലുകള്‍ വെടിവയ്ക്കും. പോലീസ് തിരിച്ചുവെടിവെയ്ക്കും. പോലീസിന് പരിക്കുണ്ടാകില്ല. ക്രിമിനലുകള്‍ കൊല്ലപ്പെടുകയും ചെയ്യും.
എഫ്‌ഐആറിലെ സാമ്യതകള്‍
കൊലപാതകങ്ങളുമായി ബന്ധപ്പെട്ട എഫ്‌ഐആറുകളിലും സാമ്യമുണ്ട്. ഒരേ വാചകങ്ങളാണ് മിക്ക എഫ്‌ഐആറുകളിലുമുള്ളത്. അക്രമികളില്‍ നിന്ന് പിടിച്ചെടുത്ത ആയുധങ്ങളുടെ എണ്ണം ഉള്‍പ്പെടെ ഭൂരിഭാഗം എഫ്‌ഐആറുകളിലും ഒരേ കണക്കാണുള്ളത്. എഫ്‌ഐആറും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും മിക്കതും യോജിക്കുന്നില്ല. വെടിവയ്പ്പിലല്ല, പിടിച്ചുനിര്‍ത്തി തൊട്ടടുത്ത് നിന്ന് വെടിവെച്ച പോലെയാണ് മിക്ക ഏറ്റുമുട്ടല്‍ കൊലപാതകങ്ങളും നടന്നിട്ടുള്ളതെന്നും ക്വില്‍ ഫൗണ്ടേഷന്‍ ഉള്‍പ്പെടെയുള്ള മനുഷ്യാവകാശ സംഘടനകള്‍ നടത്തിയ പഠനത്തില്‍ വ്യക്തമാക്കുന്നു.