നിർണായക വിധികൾക്ക് കാതോർത്ത് രാജ്യം; ശബരിമല പുന:പരിശോധനാ ഹർജികളിലും റഫേൽ ഇടപാടിലും ഇന്ന് വിധി
ദില്ലി: രാജ്യം ആകാംഷയോടെ ഉറ്റുനോക്കുന്ന സുപ്രധാനമായ രണ്ട് കേസുകളിലാണ് സുപ്രീം കോടതി ഇന്ന് വിധി പറയുന്നത്. ശബരിമലയിൽ സ്ത്രീ പ്രവേശനം അനുവദിച്ചതിനെതിരെ സമർപ്പിച്ച പുന: പരിശോധനാ ഹർജികളിൽ കോടതി ഇന്ന് വിധി പറയും. 56 പുന: പരിശോധന ഹർജികളാണ് കോടതി മുമ്പിലുള്ളത്. 2018 സെപ്റ്റംബർ 28നാണ് ശബരിമലയിൽ പ്രായഭേദമന്യേ സ്ത്രീകൾക്ക് പ്രവേശിക്കാൻ അനുമതി നൽകിക്കൊണ്ടുള്ള വിധി സുപ്രീം കോടതി പുറപ്പെടുവിച്ചത്. ഫെബ്രുവരി ആറിന് പുന:പരിശോധനാ ഹർജികളിൽ മൂന്നര മണിക്കൂർ വാദം കേട്ട ശേഷമാണ് കോടതി വിധി പറയാൻ മാറ്റിവെച്ചത്.
ശബരിമലയിൽ സ്ത്രീ പ്രവേശനം നിഷേധിക്കുന്നത് തുല്യാവകാശങ്ങളുടെ ലംഘനമാണെന്നാണ് സുപ്രീം കോടതി നിരീക്ഷിച്ചത്. അതേ സമയം പൊതുസ്ഥലത്തെ തുല്യതാ അവകാശം ആരാധനാലയങ്ങൾക്ക് ബാധകമല്ലെന്നാണ് ഹർജിക്കാരുടെ വാദം. പുന: പരിശോധനാ ഹർജികൾക്കൊപ്പം ക്ഷേത്രം തന്ത്രി ഉൾപ്പെടെയുള്ളവർക്കെതിരെ നൽകിയ കോടതിയലക്ഷ്യ ഹർജികളിലും ഭരണഘടനാ ബെഞ്ച് ഇന്ന് വിധി പറയും. സുപ്രീം കോടതി വിധി പറയാനിരിക്കെ സംസ്ഥാനത്ത് കനത്ത ജാഗ്രതയിലാണ് പോലീസ്.

ശബരിമല കേസിനൊപ്പം കേന്ദ്ര സർക്കാരിന് നിർണായകമാകുന്ന റാഫേൽ ഇടപാടിലും സുപ്രീം കോടതി ഇന്ന് അന്തിമ വിധി പറയും. റഫേൽ ഇടപാടിൽ കേന്ദ്ര സർക്കാരിന് ക്ലീൻ ചിറ്റ് നൽകിയത് പുന: പരിശോധിക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിലാണ് ഇന്ന് കോടതി വിധി പറയുക. കഴിഞ്ഞ ഡിസംബർ 14ന് വന്ന വിധിയിൽ റഫേൽ കേസിൽ പുനരന്വേഷണം നടത്തുന്നത് സുപ്രീം കോടത തടഞ്ഞിരുന്നു. ഇതിനെതിരെയാണ് ഹർജികൾ സമർപ്പിച്ചിരിക്കുന്നത്.
അതേസമയം റഫാൽ ഇടപാടുമായി ബന്ധപ്പെട്ട് രാഹുൽ ഗാന്ധി നടത്തിയ ചൗക്കിദാർ ചോർ ഹേ പരാമർശത്തിനെതിരെ സമർപ്പിച്ച കോടതിയലക്ഷ്യ ഹർജിയിലും സുപ്രീം കോടതി ഇന്ന് വിധി പറയും. ബിജെപി നേതാവ് മീനീക്ഷി ലേഖിയാണ് ഹർജി നൽകിയിരിക്കുന്നത്. കാവൽക്കാരൻ കള്ളനാണെന്ന് സുപ്രീം കോടതി കണ്ടെത്തി എന്ന രാഹുൽ ഗാന്ധിയുടെ പരാമർശമാണ് വിവാദമായത്.












Click it and Unblock the Notifications