എസ് സി ഒ ഉച്ചകോടി ചൊവ്വാഴ്ച; പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷത വഹിക്കും
ഡൽഹി: ഷാങ്ഹായ് സഹകരണസഖ്യം (എസ്.സി.ഒ.) രാഷ്ട്രത്തലവന്മാരുടെ ഉച്ചകോടി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയിൽ ചൊവ്വാഴ്ച നടക്കും. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്, പാകിസ്താൻ പ്രധാനമന്ത്രി ഷഹബാസ് ഷരീഫ്, റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ എന്നിവർ പങ്കെടുക്കും.
'സുരക്ഷിതമായ എസ് സി ഒ യിലേക്ക്' എന്നതാണ് ഇത്തവണത്തെ ഉച്ചകോടിയുടെ പ്രമേയം. തീവ്രവാദത്തെ ചെറുക്കുന്നതിനും ഡിജിറ്റൽ പരിവർത്തനത്തെ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള സംയുക്ത പ്രസ്താവനകൾ സമ്മേളനം അവതരിപ്പിക്കും. ബെൽറ്റ് ആൻഡ് റോഡ് ഇനിഷ്യേറ്റീവ് (BRI) സംബന്ധിച്ച് ചൈനയുമായുള്ള മുൻകാല അഭിപ്രായവ്യത്യാസങ്ങളും ചർച്ചയാകും.
ഇറാനെ സമിതിയിൽ അംഗമായി ഉൾപ്പെടുത്താനുള്ള ചർച്ചകളും നടന്നേക്കും.

അതിനിടെ യോഗം ഓൺലൈനായി നടത്താനുള്ള ഇന്ത്യയുടെ തീരുമാനത്തിൽ അംഗ രാജ്യങ്ങൾക്ക് അതൃപ്തിയുണ്ട്. 'ഉച്ചകോടിയിൽ റഷ്യ നേരിട്ട് പങ്കെടുക്കാനാണ് തയ്യാറെടുത്തിരുന്നത്. അതേസമയം വെർച്വൽ ആക്കാനുള്ള തീരുമാനത്തെ ഞങ്ങൾ മാനിക്കുന്നു', ഇന്ത്യയിലെ റഷ്യൻ അംബാസഡർ ഡെനിസ് അലിപോവ് പറഞ്ഞു.ഈ വർഷത്തെ ഉച്ചകോടി ഇന്ത്യയിൽ വെച്ച് നേരിട്ട് നടത്താനായിരുന്നു ആദ്യ തീരുമാനമെങ്കിലും പിന്നീട് തീരുമാനം മാറ്റുകയായിരുന്നു. എന്നാൽ എന്തുകൊണ്ട് വെർച്വലായി പരിപാടി നടത്തുവെന്നത് സംബന്ധിച്ച് വ്യക്തത ഇല്ല.
നേരത്തേ ജൂൺ 23,24 തീയതികളിലായിരുന്നു ഉച്ചകോടി നിശ്ചയിച്ചിരുന്നത്. ഇത് പിന്നീട് മാറ്റുകയായിരുന്നു. എന്നാൽ ചൈനയും പാക്കിസ്ഥാനും പങ്കാളിത്തം ഉറപ്പാക്കാതിരുന്നതാണ് പരിപാടി മാറ്റിവെക്കാൻ തീരുമാനമെന്നാണ് ഔദ്യോഗിക വിശദീകരണം.












Click it and Unblock the Notifications