നിർദേശം ലംഘിച്ചാല്‍ കടുത്ത നടപടി:കുപ്പിവെള്ള കൊള്ളയ്ക്കെതിരെ സർക്കാർ,മൾട്ടിപ്ലക്സുകൾക്കും താക്കീത്
ബെംഗളൂരു: കുപ്പിവെള്ളത്തിന് അമിത വില ഈടാക്കിയാല്‍ ജയിലടയ്ക്കുമെന്ന് കർണ്ണാടക സര്‍ക്കാർ. സംസ്ഥാനത്തെ ഷോപ്പിംഗ് മാളുകൾ, മൾട്ടിപ്ലക്സുകള്‍, ഹോട്ടലുകൾ, റസ്റ്റോറന്‍റുകൾ എന്നിവയ്ക്കാണ് സര്‍ക്കാരിന്റെ മുന്നറിയിപ്പ്.
സംസ്ഥാനത്ത് 188 ഇടങ്ങളിൽ ഉച്ചയ്ക്ക് 12 മണി വരെ ലീഗൽ മെട്രോളജി വകുപ്പ് നടത്തിയ റെയ്ഡിൽ 46 കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഹോട്ടലുകൾ,ഷോപ്പിംഗ് മാളുകൾ എന്നിവ കുപ്പിവെള്ളത്തിന്റെ വില കുത്തനെ ഉയർത്തി വിൽപ്പന നടത്തുന്നുവെന്ന് കണ്ടെത്തിയതിനെ തുടർന്നായിരുന്നു റെയ്ഡ്.

പരാതിയിൽ നടപടി
കുപ്പിവെള്ളത്തിന്റെ പേരിൽ ഷോപ്പിംഗ് മാളുകളും മൾട്ടി പ്ലക്സുകളും പണം കൊള്ള നടത്തുന്നുണ്ടെന്ന് നിരന്തരം പരാതികൾ ലഭിച്ചതിനെ തുടർന്നായിരുന്നു സംഭവമെന്നാണ് ഇത്തരത്തിൽ ഒരു താക്കീത് നൽകുന്നതെന്ന് സിവിൽ സപ്ലൈസ് മന്ത്രി യുടി ഖാദർ പറഞ്ഞു. കുപ്പിയ്ക്ക് മുകളിൽ രേഖപ്പെടുത്തിയിട്ടുള്ള എംആർപിയില്‍ അധികം കുപ്പിവെള്ളത്തിന് ഈടാക്കി വിൽപ്പന നടത്തുന്ന എല്ലാവർക്കുമുള്ള മുന്നറിയിപ്പാണ് ഇതെന്നും മന്ത്രി ചൂണ്ടിക്കാണിക്കുന്നു.

കുറ്റവും ശിക്ഷയും
സർക്കാരിന്റെ മുന്നറിയിപ്പ് ലംഘിച്ച് ഈ പ്രവണത തുടരുന്ന ഹോട്ടലുകള്‍ക്കും ഷോപ്പിംഗ് മാളുകൾക്കുമെതിരെ 2011ലെ ലീഗൽ മെട്രോളജി ആക്ട് പ്രകാരം കേസെടുക്കുമെന്നും 2000 രൂപ പിഴ ഈടാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

തടവും പിഴയും
കുപ്പിവെള്ളം വിലകൂട്ടി വിൽക്കുന്ന കുറ്റം രണ്ടാം തവണയും ചെയ്താൽ ആറ് മാസം തടവും കുറ്റക്കാരെന്ന് കണ്ടെത്തുന്നവർക്ക് ലഭിയ്ക്കുമെന്നും സിവിൽ സപ്ലൈസ് മന്ത്രി യുടി ഖാദർ വ്യക്തമാക്കുന്നു.

പരിശോധന ശക്തമാക്കി
ലീഗൽ മെട്രോളജി വകുപ്പിന്‍റെ എട്ട് സംഘം ബെംഗളൂരുവിലും 39 സംഘം സംസ്ഥാനത്തിൻറെ വിവിധ ഭാഗങ്ങളിലും റെയ്ഡുകൾ നടത്തിവരികയാണ്. ഷോപ്പിംഗ് മാളുകൾ, മൾട്ടി പ്ലക്സുകൾ, ഹോട്ടലുകൾ എന്നിവയാണ് കുപ്പിവെള്ളത്തിന്റെ പേരിൽ ഉപയോക്താക്കളെ പിഴിയുന്നത്.

ബെംഗൂരുവിൽ പരക്കെ റെയ്ഡ്
ബെംഗളൂരുവിലെ പ്രമുഖ മാളുകളായ ഓറിയോൺ, റോയൽ മീനാക്ഷി, ഗരുഡ, ഗോപാലൻ തുടങ്ങിയ മാളുകളില്‍ ഇതിനകം തന്നെ ലീഗൽ മെട്രോളജി വകുപ്പിന്റെ നേതൃത്വത്തിൽ റെയ്ഡ് നടന്നിരുന്നു. ആകെ 15 റെയ്ഡുകളാണ് ബെംഗളൂരു നഗരത്തിൽ നടന്നത്. 10 പേര്‍ക്കെതിരെ സംഘം കേസെടുക്കുകയും ചെയ്തിരുന്നു. കലബുർഗിയിലാണ് ഇത്തരത്തിൽ ഏറ്റവുമധികം കേസുകൾ രജിസ്റ്റർ ചെയ്തിട്ടുള്ളത്. 50 കേസുകൾ കലബുർഗിയിലും 17 കേസുകൾ ബെലഗാവിയിലും രജിസ്റ്റർ ചെയ്തിട്ടുണ്ട്.

വെള്ളം അടിസ്ഥാന ആവശ്യം
വെള്ളം അടിസ്ഥാനപരമായ ആവശ്യമാണെന്നും അതിനാൽ വെള്ളത്തിന്റെ വില നിർണ്ണയം സത്യസന്ധമായിരിക്കമെന്ന് ഉറപ്പുവരുത്തണമെന്നും വ്യാപാര രംഗത്തെ മോശം പ്രവണതകൾ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തയയ്ക്കുമെന്നും യുടി ഖാദർ പറഞ്ഞു.

മള്‍ട്ടിപ്ലക്സുകൾക്ക് പണി കിട്ടും
മൾട്ടിപ്ലക്സുകൾക്കുള്ളിലേയ്ക്ക് പുറത്തുനിന്ന് വെള്ളം കൊണ്ടുവരാനുള്ള സംവിധാനം ഉണ്ടാക്കുമെന്നും ഇത് സംബന്ധിച്ച് സർക്കാർ ഉടൻ തന്നെ നിര്‍ദേശം പുറത്തിറക്കുമെന്നും സിവിൽ സപ്ലൈസ് മന്ത്രി പറഞ്ഞു. വെള്ളം കൊണ്ടുവരാൻ അനുവദിക്കാത്ത തിയറ്ററുകൾ ഉപയോക്താക്കളെ നിർബന്ധിപ്പിച്ച് കുപ്പി വെള്ളം വാങ്ങിപ്പിക്കുകയാണെന്നും മന്ത്രി ചൂണ്ടിക്കാണിക്കുന്നു.












Click it and Unblock the Notifications