ബീഹാർ തിരഞ്ഞെടുപ്പ്: താരപ്രചാരക പട്ടികയിൽ നിന്ന് റൂഡിയേയും ഷാനവാസ് ഹുസൈനേയും വെട്ടി ബിജെപി
പാറ്റ്‌ന: ബീഹാറില്‍ ഇക്കുറി ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയാവും എന്നാണ് ടൈംസ് നൗ-സി വോട്ടര്‍ സര്‍വ്വേ പറയുന്നത്. ശക്തമായ പ്രചാരണ പ്രവര്‍ത്തനങ്ങളിലേക്ക് കടന്നിരിക്കുകയാണ് സംസ്ഥാനത്ത് പാര്‍ട്ടി. അതേസമയം ബിജെപിയുടെ താരപ്രചാരകരുടെ പട്ടികയില്‍ രണ്ട് പ്രമുഖ നേതാക്കളുടെ പേരില്ലാത്തത് ഇതിനകം ചര്‍ച്ചയായിരിക്കുകയാണ്.
മൂക്കില്‍ പഞ്ഞി വെച്ചോ എന്നൊക്കെ ചോദിച്ചാല്‍ ഉത്തരമില്ലെന്ന് ഇടവേള ബാബു, പാർവ്വതിക്കും വിമർശനം
ബീഹാറിലെ ബിജെപിയുടെ മുഖം എന്ന് വിളിക്കാവുന്ന മുതിര്‍ന്ന നേതാക്കളായ ഷാനവാസ് ഹുസൈനേയും രാജീവ് പ്രതാവ് റൂഡിയേയും ആണ് പ്രചാരണത്തില്‍ നിന്നും പാര്‍ട്ടി നേതൃത്വം മാറ്റി നിര്‍ത്തിയിരിക്കുന്നത്. അടല്‍ ബിഹാരി വാജ്‌പേയ് സര്‍ക്കാരിലെ മന്ത്രിമാര്‍ കൂടിയായിരുന്നു ഈ രണ്ട് നേതാക്കളും. എന്നാല്‍ ബിജെപി പുറത്ത് വിട്ട 30 താരപ്രചാരകരുടെ പട്ടികയില്‍ ഇരുവരും ഇല്ല.
2014ന് ശേഷം ബിജെപിയില്‍ എത്തിയ എംപിമാരായ രാം കൃപാല്‍ യാദവ്, സുശീല്‍ സിംഗ്, ഛേദി പാസ്വാന്‍ അടക്കമുളള നേതാക്കള്‍ നരേന്ദ്ര മോദിയും അമിത് ഷായും ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയും അടക്കമുളളവര്‍ ഉള്‍പ്പെട്ട താരപ്രചാരകരുടെ പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. എന്നാല്‍ ഒഴിവാക്കപ്പെട്ടതില്‍ പ്രശ്‌നമില്ലെന്നാണ് രാജീവ് പ്രതാപ് റൂഡി പ്രതികരിച്ചിരിക്കുന്നത്.
ഇതൊരു വലിയ പ്രശ്‌നം അല്ലെന്നും തന്നെ ഒഴിവാക്കിയിട്ടില്ലെന്നും റൂഡി പ്രതികരിച്ചു. താനിപ്പോഴും പാര്‍ട്ടിയുടെ ദേശീയ വക്താവ് തന്നെയാണ്. മൂന്ന് ഘട്ടമായി നടക്കുന്ന ബീഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിലേക്കുളള താരപ്രചാരകരുടെ പട്ടികയാണ് പാര്‍ട്ടി പുറത്ത് വിട്ടിരിക്കുന്നത്. തന്റെ മേഖല തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തില്‍ ആണ് ഉള്‍പ്പെട്ടിരിക്കുന്നത്. ഓരോ ഘട്ടത്തിലും പാര്‍ട്ടിയുടെ പ്രചാരകരുടെ പട്ടികയില്‍ മാറ്റം വരുമെന്നും റൂഡി പറഞ്ഞു.
ഷാനവാസ് ഹുസൈന്‍ ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല. അതേസമയം ബിജെപി നേതൃത്വം പ്രതികരിച്ചിട്ടുണ്ട്. രാജീവ് പ്രതാപ് റൂഡിയും ഷാനവാസ് ഹുസൈനും ബിജെപിയുടെ ബീഹാര്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ വലിയ പങ്ക് വഹിക്കുന്നുണ്ടെന്ന് ബിജെപി വക്താവ് പ്രേം രജ്ഞന്‍ പട്ടേല്‍ പ്രതികരിച്ചു. രണ്ട് നേതാക്കളും കേന്ദ്ര മന്ത്രി രവി ശങ്കര്‍ പ്രസാദ് നേതൃത്വം നല്‍കുന്ന പ്രചാരണ സമിതിയിലെ അംഗങ്ങളാണ്. താരപ്രചാരകരുടെ പട്ടികയില്‍ ഇല്ല എന്നതിന് അര്‍ത്ഥം അവര്‍ പ്രചാരണത്തിനില്ല എന്നല്ല. ആവശ്യമെങ്കില്‍ അവരോട് പ്രചാരണത്തിന് ഇറങ്ങാന്‍ പാര്‍ട്ടി ആവശ്യപ്പെടും എന്നും പട്ടേല്‍ പറഞ്ഞു.