കശ്മീരിലെ സൈന്യത്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഷെഹ്ല റാഷിദ്, വ്യാജ ആരോപണങ്ങളെന്ന് സൈന്യം
Recommended Video
ശ്രീനഗര്‍: ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് ശേഷമുളള ജമ്മു കശ്മീരിലെ സാഹചര്യങ്ങളെ കുറിച്ച് ഷെഹ്ല റാഷിദ് ഉന്നയിച്ച ആരോപണങ്ങള്‍ തളളി സൈന്യം. ജെഎന്‍യു മുന്‍ വിദ്യാര്‍ത്ഥി നേതാവും കശ്മീര്‍ പീപ്പിള്‍സ് മൂവ്‌മെന്റ് നേതാവുമായ ഷെഹ്ല റാഷിദ് പോലീസിനെതിരെയും സൈന്യത്തിന് എതിരെയും ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. ട്വിറ്ററിലാണ് ഷെഹ്ല ആരോപണങ്ങളുമായി രംഗത്ത് വന്നത്.
അതേസമയം ഷെഹ്ല റാഷിദിന് എതിരെ കേസെടുക്കണം എന്നാവശ്യപ്പെട്ട് സുപ്രീം കോടതി അഭിഭാഷകന്‍ രംഗത്ത് എത്തിയിരിക്കുകയാണ്. ഇന്ത്യന്‍ സൈന്യത്തിനും സര്‍ക്കാരിനും എതിരെ വ്യാജ പ്രചാരണം നടത്തുന്നതിന് ഷെഹ്ലയെ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ടാണ് അഭിഭാഷകനായ അലാഖ് അലോക് ശ്രീവാസ്തവ സുപ്രീം കോടതിയിൽ ക്രിമിനല്‍ കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. ഷെഹ്ലയെ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ട് സോഷ്യൽ മീഡിയയിൽ വ്യാപക ക്യാംപെയ്ൻ നടക്കുന്നുണ്ട്.

|
'അധികാരമില്ലാതെ പോലീസ്'
ജമ്മു കശ്മീർ വിഷയത്തിൽ ട്വിറ്ററിലൂടെ നിരന്തരമായി പ്രതികരണങ്ങൾ നടത്തുകയാണ് കശ്മീർ സ്വദേശി കൂടിയായ ഷെഹ്ല റാഷിദ്. ''ജമ്മു കശ്മീര്‍ പോലീസിന് ക്രമസമാധാന പാലനത്തില്‍ ഒന്നും ചെയ്യാനില്ല എന്നാണ് ജനം പറയുന്നത്. അവര്‍ അധികാരമില്ലാത്തവരായി മാറിയിരിക്കുന്നു. എല്ലാം പാരാമിലിറ്ററി സേനയുടെ കയ്യിലാണ്. സിആര്‍പിഎഫ് ഉദ്യോഗസ്ഥനെതിരെ പരാതി നല്‍കിയ ഓഫീസറെ സ്ഥലം മാറ്റിയിരിക്കുന്നു. പോലീസുകാരുടെ കയ്യില്‍ ലാത്തി മാത്രമാണ്. അവരുടെ കയ്യില്‍ തോക്കുകള്‍ കാണാനേ ഇല്ല'' എന്നാണ് ഷെഹ്ലയുടെ ഒരു ട്വീറ്റ്.
|
കശ്മീരിൽ നിന്നുളള വിവരങ്ങൾ
മറ്റൊരു ട്വീറ്റ് ഇങ്ങനെ: '' കശ്മീരില്‍ നിന്നും വരുന്ന ചില ആളുകള്‍ തരുന്ന വിവരങ്ങള്‍ ഇങ്ങനെയാണ്.
1) ശ്രീനഗറിന് അകത്തും പുറത്തെ ജില്ലകളിലേക്കുമുളള സഞ്ചാര സ്വാതന്ത്ര്യം നിയന്ത്രിച്ചിരിക്കുന്നു. പ്രാദേശിക മാധ്യമങ്ങള്‍ക്കും നിയന്ത്രണമുണ്ട്.
2) ഗ്യസ് ഏജന്‍സികള്‍ അടച്ചിട്ടിരിക്കുകയാണ്. അതുകൊണ്ട് തന്നെ പാചക വാതകത്തിന് ക്ഷാമം നേരിടുന്നുണ്ട് ''.
|
'ആണ്‍കുട്ടികളെ പിടിച്ച് കൊണ്ട് പോകുന്നു'
സായുധ സേന രാത്രി വീടുകളില്‍ അതിക്രമിച്ച് കയറുന്നതായും ഷെഹ്ല റാഷിദ് ട്വീറ്റില്‍ ആരോപിക്കുന്നു. 'രാത്രി വീടുകളില്‍ കയറി സൈന്യം ആണ്‍കുട്ടികളെ പിടിച്ച് കൊണ്ട് പോകുന്നു. വീടുകള്‍ കൊളളയടിക്കുന്നു. ഭക്ഷണ സാധനങ്ങള്‍ ബോധപൂര്‍വ്വം തറയിലിട്ട് നശിപ്പിക്കുന്നു. അരിയില്‍ എണ്ണ കലര്‍ത്തുന്നു' എന്നാണ് ഷെഹ്ലയുടെ ട്വീറ്റ്.
|
'നിലവിളി മൈക്കിലൂടെ കേൾപ്പിച്ചു'
ഷോപ്പിയാനില്‍ നാല് യുവാക്കളെ സൈന്യം ക്യാംപിലേക്ക് വിളിപ്പിക്കുകയും ചോദ്യം ചെയ്യുകയെന്ന പേരിൽ ഭേദ്യം ചെയ്തതായും ഷെഹ്ല ആരോപിക്കുന്നു. ''ആ യുവാക്കളുടെ സമീപത്തായി മൈക്ക് വെച്ചിരുന്നു. ആ പ്രദേശം മുഴുവന്‍ അവരുടെ നിലവിളി കേള്‍പ്പിക്കുന്നതിനും ഭയപ്പെടുത്തുന്നതിനും വേണ്ടിയായിരുന്നു അത്. അത് മൂലം ആ പ്രദേശം മുഴുവന്‍ ഭീതിയിലാണ്'' എന്നും ഷെഹ്ല ആരോപിച്ചു.
|
നിഷേധിച്ച് സൈന്യം
അതേസമയം ഷെഹ്ല ഉന്നയിച്ച ആരോപണങ്ങള്‍ ഇന്ത്യന്‍ സൈന്യം തളളിക്കളഞ്ഞു. അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് ഷെഹ്ല റാഷിദ് ഉന്നയിച്ചിരിക്കുന്നത്. വസ്തുതകള്‍ പരിശോധിക്കാതെയുളള വ്യാജവാര്‍ത്തകള്‍ ചില ദേശവിരുദ്ധ ശക്തികള്‍ പ്രചരിപ്പിക്കുന്നത് കശ്മീരിലെ ജനങ്ങളെ എരികയറ്റുന്നതിനാണ് എന്നാണ് സൈന്യത്തിന്റെ പ്രതികരണം. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് ശേഷം ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ കശ്മീരില്‍ ഇളവ് വരുത്തിയിരിക്കുകയാണ്. ചില സ്ഥലങ്ങളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളടക്കം ഇന്ന് മുതല്‍ തുറന്ന് പ്രവര്‍ത്തിക്കുന്നുണ്ട്.












Click it and Unblock the Notifications