അന്നങ്ങനെ ചെയ്തിരുന്നെങ്കില്‍ ഞങ്ങള്‍ക്കും പ്രധാനമന്ത്രിയുണ്ടാകുമായിരുന്നു; ബിജെപിയെ വിടാതെ ശിവസേന
മുംബൈ: ബി ജെ പിയ്ക്കായി ഉത്തരേന്ത്യ വിട്ടുകൊടുത്തില്ലായിരുന്നെങ്കില്‍ ശിവസേനയ്ക്ക് ഒരു പ്രധാനമന്ത്രി ഉണ്ടാകുമായിരുന്നെന്ന് പാര്‍ട്ടി നേതാവ് സഞ്ജയ് റാവത്ത്. മഹാരാഷ്ട്രയില്‍ ബി ജെ പിയെ താഴെത്തട്ടില്‍ നിന്ന് ഉയര്‍ത്തിയത് ശിവസേനയാണെന്നും അദ്ദേഹം അവകാശപ്പെട്ടു. ബാബ്രി മസ്ജിദ് തകര്‍ന്നതിന് ശേഷം ഉത്തരേന്ത്യയിലാകെ ശിവസേന തരംഗമുണ്ടായിരുന്നു. ആ സമയം തങ്ങള്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നെങ്കില്‍ തങ്ങളുടെ പാര്‍ട്ടിയ്ക്ക് പ്രധാനമന്ത്രിയെ ലഭിക്കുമായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.നേരത്തെ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെയും ബി ജെ പിയ്‌ക്കെതിരെ രംഗത്തെത്തിയിരുന്നു.
ബി ജെ പിയുമായി സഖ്യത്തിലിരുന്ന 25 വര്‍ഷം ശിവസേനയ്ക്ക് പാഴായെന്നായിരുന്നു ഉദ്ദവ് താക്കറെ പറഞ്ഞത്. ശിവസേനയെ ഒറ്റുകൊടുക്കുകയും നശിപ്പിക്കാന്‍ ശ്രമിക്കുകയുമാണ് ബി ജെ പി ചെയ്തത്. ബി ജെ പി പറയുന്ന ഹിന്ദുത്വ ആശയം അധികാരത്തിന് വേണ്ടിയുള്ള അവസരവാദം മാത്രമാണെന്നും അദ്ദേഹം തുറന്നടിച്ചു. ദേശീയ തലത്തില്‍ ബി ജെ പി നയിക്കുകയും മഹാരാഷ്ട്രയില്‍ ശിവസേന നോക്കുകയും ചെയ്യട്ടെ എന്നായിരുന്നു ഇരു പാര്‍ട്ടികളും തമ്മിലുണ്ടാക്കിയ ധാരണയെന്നും എന്നാല്‍ അവര്‍ തങ്ങളെ വഞ്ചിക്കുകയായിരുന്നെന്നും താക്കറെ പറഞ്ഞു. അതുകൊണ്ടാണ് തങ്ങള്‍ക്ക് തിരിച്ചടിക്കേണ്ടി വന്നതെന്നും അദ്ദേഹം പറഞ്ഞു.

മഹാരാഷ്ട്രയ്ക്ക് പുറത്ത് ദേശീയ തലത്തില്‍ ശിവസേനയുടെ സ്വാധീനം വര്‍ധിപ്പിക്കാനുള്ള ശ്രമങ്ങളാണ് തങ്ങള്‍ ഇനി നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. അധികാരത്തിലൂടെ ഹിന്ദുത്വ അജണ്ടയെ മുന്നോട്ടു നയിക്കുകയായിരുന്നു ശിവസേനയെന്നും അധികാരത്തിന് വേണ്ടി ശിവസേന ഒരിക്കലും ഹിന്ദുത്വത്തെ ഉപയോഗിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ബി ജെ പിയുടെ ദേശീയ സ്വപ്നങ്ങള്‍ നിറവേറ്റാന്‍ ശിവസേന പൂര്‍ണ പിന്തുണ നല്‍കിയിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. അധികാരത്തിലെത്താന്‍ വേണ്ടി മാത്രമാണ് ബി ജെ പി പ്രാദേശിക പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കുന്നതെന്ന് ഉദ്ദവ് ആരോപിച്ചു.

'ഉപയോഗം കഴിഞ്ഞാല്‍ വലിച്ചെറിയുക എന്ന നയമാണ് ബി ജെ പി പുലര്‍ത്തുന്നത്. തെരഞ്ഞെടുപ്പില്‍ ബി ജെ പി സ്ഥാനാര്‍ത്ഥികളുടെ കെട്ടിവെച്ച കാശ് നഷ്ടപ്പെട്ട നാളുകള്‍ ഉണ്ടായിരുന്നെന്നും അന്ന് ശിവസേനയടക്കമുള്ള പ്രാദേശിക പാര്‍ട്ടികളായിരുന്നു ബി ജെ പിയ്‌ക്കൊപ്പം നിലനിന്നിരുന്നതെന്നും അദ്ദേഹം പറഞ്ഞു. അവര്‍ എല്ലാവരെയും ഒരുമിപ്പിച്ച് വാജ്പേയി സര്‍ക്കാര്‍ രൂപീകരിച്ചു. ഞങ്ങള്‍ അവരെ പൂര്‍ണ്ണഹൃദയത്തോടെ പിന്തുണച്ചുവെന്നായിരുന്നു താക്കറെ പറഞ്ഞു.

അതേസമയം താക്കറെയുടെ പരാമര്‍ശത്തിനെതിരെ ബി ജെ പി രംഗത്തെത്തിയിട്ടുണ്ട്. പാര്‍ട്ടി സ്ഥാപകന്‍ ബാല്‍ താക്കറെയുടെ നയമാണോ ശിവസേന ഇപ്പോള്‍ പിന്തുടരുന്നതെന്ന് ബി ജെ പി നേതാവ് രാം കദം ചോദിച്ചു. ഹിന്ദുത്വത്തെക്കുറിച്ച് പ്രഭാഷണം നടത്തുന്നതിന് മുമ്പ്, രാഷ്ട്രീയത്തിലും ജീവിതത്തിലും തന്റെ പാര്‍ട്ടി ഒരിക്കലും കോണ്‍ഗ്രസില്‍ ചേരില്ലെന്നും അത്തരം സാഹചര്യങ്ങള്‍ ഉണ്ടായാല്‍ പാര്‍ട്ടി ഓഫീസ് പൂട്ടിയിടാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും പറഞ്ഞ അന്തരിച്ച ബാല്‍ താക്കറെയുടെ പ്രത്യയശാസ്ത്രമാണോ ശിവസേന പിന്തുടരുന്നതെന്ന് ഉദ്ദവ് താക്കറെ ആത്മപരിശോധന നടത്തണമെന്നായിരുന്നു രാം കദം പറഞ്ഞത്.
Recommended Video

ബി ജെ പിയുടെ ഏറ്റവും പഴയ സഖ്യകക്ഷികളിലൊന്നായ ശിവസേന, മഹാ വികാസ് അഘാഡി സര്‍ക്കാര്‍ രൂപീകരിക്കുന്നതിനായി 2019 ലെ സംസ്ഥാന തെരഞ്ഞെടുപ്പിനുശേഷം എന്‍ സി പിയുമായും കോണ്‍ഗ്രസുമായും സഖ്യം ഉണ്ടാക്കുകയായിരുന്നു. മുഖ്യമന്ത്രി സ്ഥാനം പങ്കിടുന്ന വിഷയത്തിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്നായിരുന്നു ബി ജെ പിയുമായുള്ള സഖ്യത്തില്‍ നിന്ന് ശിവസേന വേര്‍പിരിഞ്ഞത്. ശിവസേനയ്ക്ക് 54 ഉം കോണ്‍ഗ്രസിന് 44 ഉം, എന്‍ സി പിയ്ക്ക് 51 ഉം സീറ്റുകളായിരുന്നു തെരഞ്ഞെടുപ്പില്‍ ലഭിച്ചിരുന്നത്. 105 സീറ്റ് നേടി ബി ജെ പി ഏറ്റവും വലിയ ഒറ്റക്കക്ഷിയായെങ്കിലും മഹാ വികാസ് അഘാഡി വന്നതോടെ സര്‍ക്കാര്‍ രൂപീകരിക്കാനായില്ല.












Click it and Unblock the Notifications