കോണ്‍ഗ്രസിന് ഞെട്ടല്‍: രാജസ്ഥാനിലെ രണ്ട് മുന്‍മന്ത്രിമാർ ഉള്‍പ്പെടെ നിരവധി പേർ ബിജെപിയില്‍ ചേർന്നു
ജയ്പൂർ: ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി രാജസ്ഥാനിലെ മുൻ മന്ത്രിമാരായ രാജേന്ദ്ര യാദവും ലാൽ ചന്ദ് കതാരിയയും ഉൾപ്പെടെ നിരവധി കോൺഗ്രസ് നേതാക്കൾ ബിജെപിയിൽ ചേർന്നു. മുൻ കോൺഗ്രസ് എംഎൽഎമാരായ റിച്ച്പാൽ മിർധ, വിജയ്പാൽ മിർധ, ഖിലാഡി ബൈർവ, മുൻ സ്വതന്ത്ര എംഎൽഎ അലോക് ബെനിവാൾ, മുൻ സംസ്ഥാന കോൺഗ്രസ് സേവാദൾ മേധാവി സുരേഷ് ചൗധരി, രാംപാൽ ശർമ, റിജു ജുൻജുൻവാല തുടങ്ങിയ നേതാക്കളും എന്നിവരും കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചു.
രാജസ്ഥാൻ മുഖ്യമന്ത്രി ഭജൻലാൽ ശർമ്മ, സംസ്ഥാന ബിജെപി അധ്യക്ഷൻ സി പി ജോഷി, കേന്ദ്രമന്ത്രി ഭൂപേന്ദ്ര യാദവ് എന്നിവരുടെ നേതൃത്വത്തില്‍ രാജിവെച്ച് വന്നവർക്ക് ബി ജെ പി സ്വീകരണം നല്‍കി. അശോക് ഗെലോട്ടിൻ്റെ നേതൃത്വത്തിലുള്ള മുൻ കോൺഗ്രസ് സർക്കാരിലെ മന്ത്രിമാരായിരുന്നു രാജേന്ദ്ര യാദവും ലാൽ ചന്ദ് കതാരിയയും. മുൻ യുപിഎ സർക്കാരിൽ കേന്ദ്ര സഹമന്ത്രി കൂടിയായിരുന്നു കതാരിയ.

2023 ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിയിൽ ചേർന്ന മുൻ കോൺഗ്രസ് എംപി ജ്യോതി മിർധയുടെ അമ്മാവനാണ് റിച്ച്പാൽ മിർധ. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ നാഗൗറിൽ നിന്നുള്ള ബിജെപി സ്ഥാനാർത്ഥിയായി ജ്യോതി മിർധയെ പ്രഖ്യാപിച്ചിട്ടുണ്ട്. റിച്ച്പാൽ മിർധയുടെ മകനാണ് വിജയ്പാൽ മിർധ. ജാട്ട് ആധിപത്യമുള്ള നാഗൗറിലും സമീപ പ്രദേശങ്ങളിലും മിർധ കുടുംബത്തിന് വലിയ രാഷ്ട്രീയ സ്വാധീനമാണുള്ളത്.
ഇവരെ കൂടാതെ, നേരത്തെ പാർട്ടിയിൽ നിന്ന് വേർപിരിഞ്ഞ് ജനതാ സേന രൂപീകരിച്ച മുൻ ബിജെപി എംഎൽഎ രൺധീർ സിംഗ് ഭിന്ദറും ബിജെപിയിൽ ലയിച്ചു. ഗുജറാത്ത് മുൻ ഗവർണർ കമല ബേനിവാളിൻ്റെ മകനാണ് അലോക് ബേനിവാൾ.
അതേസമയം, ബിജെപിക്ക് കനത്ത തിരിച്ചടി നല്‍കൊണ്ട് ഹരിയാനയില്‍ നിന്നുള്ള പാർട്ടി എംപി കോണ്‍ഗ്രസില്‍ ചേർന്നു. ഹിസാറില്‍ നിന്നുള്ള ബി ജെ പി എംപിയും മുന്‍ കേന്ദ്രമന്ത്രി ബീരേന്ദർ സിങ്ങിൻ്റെ മകനുമായ ബ്രിജേന്ദ്ര സിംഗാണ് പാർട്ടി വിട്ടത്. ചില നിർബന്ധിത രാഷ്ട്രീയ കാരണങ്ങളാലാണ് ബി ജെ പി വിടുന്നതെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. 2019 ല്‍ മൂന്ന് ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു അദ്ദേഹം വിജയിച്ചത്.
"നിർബന്ധിത രാഷ്ട്രീയ കാരണങ്ങളാൽ ഞാൻ ബിജെപിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് രാജിവച്ചു. ഹിസാറിലെ പാർലമെൻ്റ് അംഗമായി പ്രവർത്തിക്കാൻ എനിക്ക് അവസരം നൽകിയതിന് ഞാൻ പാർട്ടിയോട് നന്ദി പറയുന്നു. ദേശീയ അധ്യക്ഷൻ ശ്രീ. ജെ പി നദ്ദ, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി, അമിത് ഷാ എന്നിവർക്കും അറിയിക്കുന്നു"- ബ്രിജേന്ദ്ര സിംഗ് ട്വിറ്ററില്‍ കുറിച്ചു.












Click it and Unblock the Notifications