പണം, സ്ഥാനാർത്ഥികൾ, 4 മുതിർന്ന നേതാക്കൾ, ഉപതിരഞ്ഞെടുപ്പ് തോൽവിയുടെ കാരണം നിരത്തി സിദ്ധരാമയ്യ
ബെംഗളൂരു: കർണാടകയിൽ സഖ്യ സർക്കാർ താഴെ വീണതിന് പിന്നാലെ നടന്ന ഉപതിരഞ്ഞെടുപ്പിൽ വൻ തിരിച്ചടിയാണ് കോൺഗ്രസിന് നേരിടേണ്ടി വന്നത്. കോൺഗ്രസ്-ജെഡിഎസ് സഖ്യ സർക്കാരിനെ താഴെയിറക്കാനായി ഇരു പാർട്ടികളിൽ നിന്നുമായി 17 എംഎൽഎമാരാണ് രാജിവച്ചത്. ഇതെ തുടർന്ന് നടന്ന ഉപതിരഞ്ഞെടുപ്പിൽ മികച്ച വിജയം സ്വന്തമാക്കി ബിജെപി സർക്കാർ ഭാവി സുരക്ഷിതമാക്കി.
സംസ്ഥാനത്ത് പാർട്ടിയുടെ സംഘടനാ സംവിധാനം കുത്തഴിഞ്ഞ നിലയിലാണെന്നതിന് ഏറ്റവും ഒടുവിലത്തെ ഉദാഹരണമായിരുന്നു ഇത്. ദേശീയ നേതൃത്വത്തിന്റെയടക്കം വിമർശനം സംസ്ഥാന നേതാക്കൾക്ക് നേരിടേണ്ടി വന്നു. ഈ സാഹചര്യത്തിൽ തോൽവിയുടെ കാരണങ്ങൾ ദേശീയ നേതൃത്വത്തിന് മുമ്പിൽ നിരത്തിയിരിക്കുകയാണ് സിദ്ധരാമയ്യ. വരും ദിവസങ്ങളിൽ പാർട്ടിയിൽ കൂടുതൽ പൊട്ടിത്തെറികൾക്ക് വഴിവെച്ചേക്കാവുന്നതാണ് സിദ്ധരാമയ്യ പറയുന്ന കാരണങ്ങൾ. വിശദാംശങ്ങൾ ഇങ്ങനെ

ദയനീയ തോൽവി
15 മണ്ഡലങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ മികച്ച വിജയം നേടാൻ കോൺഗ്രസിന് സാധിച്ചിരുന്നെങ്കിൽ യെഡിയൂരപ്പ സർക്കാരിന്റെ ഭാവി അനിശ്ചിതത്വത്തിലായേനെ. എന്നാൽ 15ൽ 12 സീറ്റിലും വിജയിച്ച ബിജെപി നില ഭദ്രമാക്കി. കോൺഗ്രസ് 2 സീറ്റുകളിൽ വിജയിച്ചപ്പോൾ ജെഡിഎസിന് ഒരു സീറ്റുപോലും നേടാനായില്ല. കഴിഞ്ഞ തവണ മത്സരിച്ച 10 സീററുകളാണ് കോൺഗ്രസിന് നഷ്ടമായത്.

വിമതരെ ഇറക്കി ബിജെപി
കോൺഗ്രസ്, ജെഡിഎസ് പാർട്ടികൾ വിട്ടു വന്ന വിമത എംഎൽഎമാരെയാണ് ബിജെപി 13 സീറ്റുകളിലും സ്ഥാനാർത്ഥികളാക്കിയത്. ഇതിൽ 11 കൂറുമാറ്റക്കാരും വിജയിച്ചതോടെയാണ് കോൺഗ്രസിന് കാലിടറിയത്. പാർട്ടി മാറിയെങ്കിലും എംഎൽഎമാരുടെ ജനപിന്തുണയ്ക്ക് ഇടിവുണ്ടായില്ല. എങ്കിലും കൃത്യമായ ആസൂത്രണം ചെയ്ത് പ്രചാരണം നടത്തിയിരുന്നെങ്കിൽ പകുതി സീറ്റുകളിലെങ്കിലും വിജയം നേടാൻ കഴിയുമായിരുന്നുവെന്ന വിമർശനം പ്രാദേശിക നേതാക്കളടക്കം ഉന്നയിച്ചിരുന്നു.

രാജി
ഉപതിരഞ്ഞെടുപ്പ ഫലം വന്നതിന് പിന്നാലെ പ്രതിപക്ഷ നേതാവ് പദവിയില്‍ നിന്ന് സിദ്ധരാമയ്യയും കെപിസിസി അധ്യക്ഷ പദവിയില്‍ നിന്ന് ഗുണ്ടുറാവുവും രാജിവച്ചിരുന്നു. തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്തായിരുന്നു ഇരുവരുടെയും രാജി. നേതാക്കള്‍ക്കിടയിലെ ഭിന്നത കാരണം കര്‍ണാടക കോണ്‍ഗ്രസ് നിര്‍ജീവമാകുന്നു എന്ന ആക്ഷേപം ഉന്നത നേതൃത്വത്തിനുണ്ട്.

കാരണം നിരത്തി സിദ്ധരാമയ്യ
ഫണ്ടുകളുടെ അപര്യാപ്തത, വിജയസാധ്യതയുള്ള സ്ഥാനാർത്ഥികളെ കണ്ടെത്താനുള്ള ബുദ്ധിമുട്ട്, 4 നേതാക്കളുടെ നിസഹകരണം എന്നീവയാണ് ഉപതിരഞ്ഞെടുപ്പ് തോൽവിയുടെ കാരണങ്ങളായി സിദ്ധരാമയ്യ ചൂണ്ടിക്കാട്ടുന്നത്. എഐസിസി നേതാക്കൾക്കും കോൺഗ്രസ് ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധിക്കും മുമ്പിലാണ് സിദ്ധരാമയ്യ ഇക്കാര്യങ്ങൾ വിശദീകരിച്ചത്. സംസ്ഥാനത്തെ നാല് പ്രമുഖ നേതാക്കൾ പ്രചാരണത്തിൽ നിന്നും വിട്ടുനിന്നെന്നും പ്രചാരണത്തിന്റെ ദിശമാറ്റിയെന്നും സിദ്ധരാമയ്യ ആരോപിക്കുന്നു.

നാല് നേതാക്കൾ
മല്ലികാർജ്ജുൻ ഖാർഗെ മഹാരാഷ്ട്ര പ്രശ്നങ്ങളുടെ തിരക്കിലായിരുന്നു, ആരോഗ്യ പരമായ പ്രശനങ്ങൾ ചൂണ്ടിക്കാട്ടി ഉപമുഖ്യമന്ത്രിയായിരുന്ന ജി പരമേശ്വര വിട്ടുനിന്നു. ബിജെപി ഹരിപ്രസാദ്, കെഎച്ച് മുനിയപ്പ എന്നീ മുതിർന്ന നേതാക്കളും പല കാരണങ്ങൾ പറഞ്ഞ് വിട്ടുനിന്നെന്നും തിരഞ്ഞെടുപ്പിന് നാല് ദിവസം മുമ്പുമാത്രമാണ് പ്രചാരണത്തിനെത്തിയതെന്നും സിദ്ധരാമയ്യ പറയുന്നു. 15 മണ്ഡലങ്ങളിലും കോൺഗ്രസ് പ്രചാരണത്തിന് ഒറ്റയ്ക്ക് നേതൃത്വം നൽകിയെന്നും സിദ്ധരാമയ്യ അവകാശപ്പെടുന്നു.

ഫണ്ടില്ല
ആവശ്യത്തിന് ഫണ്ടില്ലാതെ വന്നത് വലിയ തിരിച്ചടിയായെന്ന് സിദ്ധരാമയ്യ ചൂണ്ടിക്കാട്ടുന്നു. ബിജെപി ഒരു സ്ഥാനാർത്ഥിക്ക് 25-30 ലക്ഷം വരെയാണ് ചെലവഴിച്ചത്. തിരഞ്ഞെടുപ്പിന് മുമ്പ് ഓരോ മണ്ഡലങ്ങളിലെയും നിരവധി പ്രാദേശിക നേതാക്കൾ ബിജെപിയിൽ ചേർന്നതും തിരിച്ചടിയായി. വോട്ടർമാരെ സ്വാധീനക്കാൻ കെൽപ്പുണ്ടായിരുന്ന നേതാക്കൾ വൈകി മാത്രമാണ് പ്രചാരണത്തിനെത്തിയത്. ജെഡിഎസ് സഖ്യത്തെക്കുറിച്ചും വീണ്ടുമൊരു തിരഞ്ഞെടുപ്പ് നടക്കുന്നതിനെക്കുറിച്ചും സംസാരിച്ച് അവർ പ്രചാരണത്തിന്റെ ദിശ മാറ്റിയെന്നും സിദ്ധരാമയ്യ കുറ്റപ്പെടുത്തുന്നു.

വിമർശനം
കൂറുമാറ്റക്കാരായ നേതാക്കൾക്കെതിരെയുണ്ടായിരുന്ന ജനവികാരം ആളിക്കത്തിക്കാൻ നേതാക്കൾക്ക് സാധിച്ചിട്ടില്ലെന്നാണ് ആഭ്യന്തര അന്വേഷണ റിപ്പോർട്ടിൽ വിമർശിക്കുന്നത്. സഖ്യ സർക്കാരിനെ ജനം മടുത്ത് തുടങ്ങിയിരുന്നു. എന്നാൽ പ്രചാരണത്തിനെത്തിയ നേതാക്കൾ പുതിയ സഖ്യത്തെക്കുറിച്ച് സംസാരിച്ചത് തിരിച്ചടിയായി. സംസ്ഥാന നേതൃത്വത്തിലെ വിഭാഗിയതയും തോൽവിക്ക് കാരണമായെന്ന് റിപ്പോർട്ടിൽ പറയുന്നുണ്ട്.












Click it and Unblock the Notifications