ബിജെപിക്ക് ഏറ്റവും അധികം ഫണ്ട് വേദാന്തയിൽ നിന്ന്! പോലീസിനെ സ്വകാര്യ ആർമിയാക്കിയെന്ന് യെച്ചൂരി
തൂത്തുക്കുടി: തമിഴ്‌നാട്ടിലെ തൂത്തുക്കുടിയില്‍ വേദാന്ത റിസോഴ്‌സിന് കീഴിലുള്ള സ്‌റ്റെറിലൈറ്റ് പ്ലാന്റിനെതിരെ നടന്ന സമരത്തില്‍ പോലീസ് വെടിവെച്ച് കൊന്നവരുടെ എണ്ണം പതിമൂന്നായിരിക്കുന്നു. എഴുപതിലധികം പേര്‍ പരിക്കേറ്റ് ചികിത്സയിലാണ്. ആദ്യത്തെ വെടിവെപ്പിന് പിന്നാലെ കഴിഞ്ഞ ദിവസവും പോലീസ് സമരക്കാര്‍ക്ക് നേരെ വെടിയുതിര്‍ത്തിരുന്നു.
സ്ഥിതിഗതികൾ കൈവിട്ട് പോകുന്നത് തടയാൻ തൂത്തുക്കുടിയിൽ ഇന്റർനെറ്റ് സേവനങ്ങൾ അടക്കം സർക്കാർ റദ്ദ് ചെയ്തിരിക്കുകയാണ് എന്നാണ് റിപ്പോർട്ടുകൾ. കോര്‍പ്പറേറ്റ് കമ്പനിക്ക് വേണ്ടി സാധാരണക്കാരനെ വെടിവെച്ച് കൊല്ലുന്ന പോലീസിനും സര്‍ക്കാരിനുമെതിരെ രാജ്യവ്യാപകമായി ശക്തമായ വിമര്‍ശനമാണ് ഉയരുന്നത്.
കടുത്ത വിമർശനവുമായി യെച്ചൂരി
കോർപ്പറേറ്റ് കമ്പനിയായ വേദാന്തയ്ക്ക് വേണ്ടിയാണ് പതിമൂന്ന് പേരെ എടപ്പാടി സർക്കാരിന്റെ പോലീസ് ചുട്ട് തള്ളിയിരിക്കുന്നത്. തൂത്തുക്കുടി വെടിവെപ്പിൽ വേദാന്ത കമ്പനിക്കും കേന്ദ്രം ഭരിക്കുന്ന ബിജെപിക്കുമെതിരെ ശക്തമായ വിമര്‍ശനമാണ് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉന്നയിച്ചിരിക്കുന്നത്. തമിഴ്‌നാട്ടിലെ എടപ്പാടി സര്‍ക്കാരിന് കേന്ദ്രസര്‍ക്കാരിനോട് ചായ്വ് ഉള്ളതാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുടേയും ചിത്രങ്ങള്‍ സഹിതമാണ് യെച്ചൂരിയുടെ ഫേസ്ബുക്ക് പോസ്റ്റ്.
സർക്കാർ നടത്തിയ കൂട്ടക്കൊല
വേദാന്ത കമ്പനി തലവന്‍ അനില്‍ അഗര്‍വാളിന്റെ ചുമലില്‍ മോദിയും മോദിയുടെ ചുമലില്‍ എടപ്പാളി പളനിസ്വാമിയും അതിന് മുകളില്‍ സമരക്കാര്‍ക്ക് നേരെ ഉന്നം പിടിച്ച് വെടിയുതിര്‍ക്കുന്ന പോലീസുകാരനും അടങ്ങുന്നതാണ് ചിത്രം. വെടിയേറ്റ് വീണ് കിടക്കുന്ന സമരക്കാരെയും ചിത്രത്തില്‍ കാണാം. കേന്ദ്ര സര്‍ക്കാര്‍ സ്‌പോണ്‍സേഡ് കൂട്ടക്കൊലയാണ് തൂത്തുക്കുടിയില്‍ നടന്നത് എന്ന് സൂചിപ്പിക്കുന്നതാണ് യെച്ചൂരി പങ്ക് വെച്ചിരിക്കുന്ന ചിത്രം.
ബിജെപിയുടെ സാമ്പത്തിക സ്രോതസ്സ്
തൂത്തുക്കുടിയിലെ നിരപരാധികളായ ജനങ്ങളെ വെടിവെച്ച് കൊന്നത് മദ്രാസ് ഹൈക്കോടതിയിലെ സിറ്റിംഗ് ജഡ്ജ് അന്വേഷിക്കണമെന്ന് സീതാറാം യെച്ചൂരി ആവശ്യപ്പെട്ടു. രാജ്യം ഭരിക്കുന്ന പാര്‍ട്ടിയായ ബിജെപിക്ക് ഏറ്റവും അധികം സംഭാവന നല്‍കുന്നത് വേദാന്ത കമ്പനിയാണ്. അതുകൊണ്ടാണ് ഫോറിന്‍ കോണ്‍ട്രിബ്യൂഷന്‍ റെഗുലേഷന്‍ ആക്ട് കേന്ദ്രസര്‍ക്കാര്‍ ഭേദഗതി ചെയ്തത് എന്നും സീതാറാം യെച്ചൂരി ആരോപിച്ചു.
പോലീസ് സ്വകാര്യ ആർമി
ബിജെപിക്ക് വേദാന്തയില്‍ നിന്നും ലഭിച്ച സംഭാവനയുടെ ഫലമായിട്ടാണോ പോലീസിനെ മാരക ആയുധങ്ങള്‍ ഉപയോഗിക്കാനുള്ള സ്വകാര്യ ആര്‍മിയാക്കി മാറ്റിയതെന്നും യെച്ചൂരി ചോദിക്കുന്നു. ഇത്തരം കാര്യങ്ങള്‍ പൊതുജനം അറിയണമെന്ന് ബിജെപി ആഗ്രഹിക്കുന്നില്ല. ഇത് രഹസ്യമാക്കി സൂക്ഷിക്കുന്നതിന് വേണ്ടിയാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുള്ള കോര്‍പ്പറേറ്റ് സംഭാവനകള്‍ക്കുള്ള പരിധി ബിജെപി നീക്കിയത്.
Recommended Video
തുടക്കത്തിലേ എതിർത്തു
അതിന് ശേഷം ഇലക്ടോറല്‍ ബോണ്ട് അവതരിപ്പിച്ചു. അതുകൊണ്ട് തന്നെ ഭരിക്കുന്ന പാര്‍ട്ടി ആരുടെ താല്‍പര്യങ്ങളെയാണ് സംരക്ഷിക്കുന്നതെന്ന് ജനം ഒരിക്കലും അറിയുന്നില്ല. തുടക്കം മുതല്‍ക്കേ തന്നെ തൂത്തുക്കുടിയിലെ സ്‌റ്റെറിലൈറ്റ് പ്ലാന്റിനെ തങ്ങള്‍ എതിര്‍ത്തിരുന്നു. മലിനീകരണം മുതല്‍ ജലക്ഷാമം അടക്കമുള്ളവ ജനജീവിതം ദുസ്സഹമാക്കുകയും കൃഷി ചെയ്യുക അസാധ്യമാക്കുകയും ചെയ്തിരിക്കുകയാണ് എന്നും സീതാറാം യെച്ചൂരി അഭിപ്രായപ്പെട്ടു.
ഫേസ്ബുക്ക് പോസ്റ്റ്
സീതാറാം യെച്ചൂരിയുടെ ഫേസ്ബുക്ക് പോസ്റ്റ്