ബംഗാള്‍ ഇളക്കിമറിച്ച് അമിത് ഷാ, മമതയെ പൂട്ടാന്‍ 6 മന്ത്രിമാര്‍, 24 മണിക്കൂറില്‍ 6 നേതാക്കള്‍ ബിജെപിയില്‍!!
കൊല്‍ക്കത്ത: ബംഗാള്‍ തിരഞ്ഞെടുപ്പിന് മുമ്പ് മമതാ ബാനര്‍ജിയുടെ സര്‍ക്കാര്‍ വീഴുമെന്ന് ഘട്ടത്തില്‍. തുടര്‍ച്ചയായി എംഎല്‍എമാരും മന്ത്രിമാരും പാര്‍ട്ടി വിട്ടുകൊണ്ടിരിക്കുകയാണ്. പ്രതിപക്ഷ നിരയില്‍ നിന്ന് നിരവധി നേതാക്കളും ബിജെപിയിലേക്ക് വന്നുകൊണ്ടിരിക്കുകയാണ്. അമിത് ഷായുടെ വരവ് ഈ ആഴ്ച്ച ഉണ്ടാവും. അദ്ദേഹത്തിന്റെ സാന്നിധ്യത്തില്‍ നിരവധി പേരാണ് ബിജെപി അംഗത്വത്തിനായി കാത്തിരിക്കുന്നത്. ബംഗാളിനെ അക്ഷരാര്‍ത്ഥത്തില്‍ അമിത് ഷാ ഇളക്കി മറിക്കുകയാണ്. 40ലധികം എംഎല്‍എമാര്‍ എങ്ങോട്ട് വേണമെങ്കില്‍ ചാടുമെന്ന് സൂചന തൃണമൂലിന് കിട്ടിയിട്ടുണ്ട്.
മമതയ്ക്ക് വിറച്ചില്‍
മമത ആകെ അങ്കലാപ്പിലാണ്. ഇത്ര നേതാക്കള്‍ ഒരുമിച്ച് പോകുമെന്ന് ഇതുവരെ കരുതിയിരുന്നില്ല. എല്ലാ നേതാക്കളുടെയും അടിയന്തര യോഗം ചേര്‍ന്നിരിക്കുകയാണ് അവര്‍. അഞ്ച് നേതാക്കളാണ് കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ പാര്‍ട്ടി വിട്ടത്. അവസാനമായി സിലഭദ്ര ദത്തയാണ് പാര്‍ട്ടി വിട്ടത്. തൃണമൂല്‍ കോണ്‍ഗ്രസിന്റെ എംഎല്‍എയാണ് അദ്ദേഹം. സുവേന്ദു അധികാരി, ജിതേന്ദ്ര തിവാരി, അഭിജിത്ത് ആചാര്യ. ദീപ്തംഗ്ഷു ചൗധരി എന്നിവരാണ് ടിഎംസി വിട്ടത്. മമതയുടെ വെല്ലുവിളിയെ തള്ളിയാണ് ഇവര്‍ മുന്നോട്ട് പോയത്.
രാജിവെച്ചവര്‍ പ്രമുഖര്‍
ജിതേന്ദ്ര തിവാരി അസന്‍സോള്‍ മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ ഭരണകാര്യ സമിതിയുടെ ചെയര്‍മാനാണ്. പശ്ചിം ബര്‍ദമാന്റെ വൈസ് പ്രസിഡന്റും. എസ്ബിഎസ്ടിസിയുടെ ചെയര്‍മാനുമാണ് ദീപ്തംഗ്ഷു ചൗധരി. ഇത്രയും പ്രമുഖര്‍ക്കൊപ്പമാണ് സുവേന്ദു അധികാരിയും പാര്‍ട്ടി വിട്ടത്. 50 സീറ്റില്‍ അധികം സുവേന്ദുവിന്റെ സ്വാധീന മേഖലയായി ഉണ്ട്. സുവേന്ദുവിനൊപ്പം പോവാന്‍ 40 എംഎല്‍എമാരും റെഡിയായി ഇരിക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. ഇവര്‍ പോയാല്‍ ആ നിമിഷം മമത ബംഗാളില്‍ ഒന്നുമല്ലാതാവും. പിന്നെ ഒരു തിരിച്ചുവരവും ബംഗാളില്‍ ഉണ്ടാവില്ല.
ഇളക്കി മറിച്ച് അമിത് ഷാ
അമിത് ഷായുടെ തന്ത്രങ്ങളാണ് ഇപ്പോഴത്തെ രാജിക്ക് പിന്നില്‍. ഇനിയും ധാരാളം പേരെ അമിത് ഷാ തൃണമൂലില്‍ നിന്ന് ചാടിക്കും. ആറ് കേന്ദ്ര മന്ത്രിമാരെ ബംഗാളില്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാനായി നിയമിച്ചിരിക്കുകയാണ് അമിത് ഷാ. നിയമസഭാ തിരഞ്ഞെടുപ്പിന് അഞ്ച് മാസം മുമ്പുള്ള വന്‍ തന്ത്രമാണിത്. ഇവര്‍ ഇനി മമതയുടെ ഓരോ കോട്ടയും പൊളിക്കും. ബിജെപിയുടെ ലോക്‌സഭാ സീറ്റുകളില്‍ ഇവര്‍ ആദ്യം പണി തുടങ്ങും. മമതയെ മുസ്ലീങ്ങളോട് താല്‍പര്യമുള്ള നേതാവായി ഉയര്‍ത്തി കാണിക്കാനുള്ള ബിജെപിയുടെ നീക്കം വന്‍ വിജയവുമായി. പ്രകടനപത്രികയില്‍ പോലും മമത ഇത്തവണ മുസ്ലീങ്ങളെ പരാമര്‍ശിച്ചിട്ടില്ല.
ഹിന്ദി ഹൃദയ ഭൂമിയില്‍ നിന്ന്
ഹിന്ദി ഹൃദയ ഭൂമിയില്‍ നിന്ന് കളി പഠിച്ച മന്ത്രിമാരെയാണ് ഇവിടെ ഇറക്കിയിരിക്കുന്നത്. രാജസ്ഥാനില്‍ നിന്ന് ഗജേന്ദ്ര സിംഗ് ഷെഖാവത്ത്, അര്‍ജുന്‍ മുണ്ട, പ്രഹ്ലാദ് പട്ടേല്‍, സഞ്ജീവ് ബല്യണ്‍, നിത്യാനന്ദ് റായ്, മന്‍ഷുക് ഭായ് മാണ്ഡവ്യ, യുപി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ, മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര എന്നിവര്‍ക്കാണ് മണ്ഡലങ്ങളുടെ ചുമതല. ഇവര്‍ നേരിട്ട് അമിത് ഷായ്ക്ക് റിപ്പോര്‍ട്ട് നല്‍കും. നിരവധി എംഎല്‍എമാര്‍ ഇവരെ ബന്ധപ്പെട്ട് കഴിഞ്ഞു. അധികവും പ്രശാന്ത് കിഷോറിന്റെ വരവില്‍ മമതയുമായി തെറ്റിയവരാണ്.
ചുമതലകള്‍ ഇങ്ങനെ
പ്രഹ്ലാദ് പട്ടേലിന് ആറ് ലോക്‌സഭാ മണ്ഡലങ്ങളുടെ ചുമതലയാണ് നല്‍കിയത്. ബാക്കിയുള്ളവര്‍ക്ക് അഞ്ച് ലോക്‌സഭാ മണ്ഡലങ്ങളുടെ വീതം ചുമതല നല്‍കി. എല്ലാ മാസവും ഈ മണ്ഡലത്തില്‍ സന്ദര്‍ശനം നടത്തണമെന്ന് അമിത് ഷാ നിര്‍ബന്ധം പിടിക്കുന്നുണ്ട്. മാസത്തില്‍ 15 ദിവസരം വരെയെങ്കിലും ഈ ലോക്‌സഭാ മണ്ഡലങ്ങളില്‍ തുടരണം. നിയമസഭാ തിരഞ്ഞെടുപ്പ് വരെ ഇത് തുടരും. താഴെ തട്ടില്‍ മുതല്‍ ബിജെപി തൃണമൂലിനെ വിറപ്പിച്ച് തുടങ്ങിയിട്ടുണ്ട്. ബിജെപി കേന്ദ്ര നേതൃത്വം നേരിട്ടാണ് ഇവരെ നിയന്ത്രിക്കുന്നത്. ബിഎല്‍ സന്തോഷും ജെപി നദ്ദയും അമിത് ഷായ്‌ക്കൊപ്പം ഇവരുമായി എല്ലാ കാര്യങ്ങളും ചര്‍ച്ച ചെയ്യും.
ആറാമത്തെ നേതാവ്
തൃണമൂലിന് പിന്നാലെ സിപിഎമ്മില്‍ നിന്ന് എംഎല്‍എ കൂറുമാറി. ബിജെപിയില്‍ ചേരുമെന്ന് സിപിഎം എംഎല്‍എ തപ്‌സി മൊണ്ഡാല്‍ പറഞ്ഞു. അമിത് ഷായുടെ റാലിയില്‍ വെച്ചാണ് ബിജെപി പ്രവേശം. സിപിഎം പാവപ്പെട്ടവരിലേക്ക് എത്തുന്നില്ല. മാനസികമായി തകര്‍ന്നുപോയി. പ്രാദേശിക തലത്തില്‍ സംഘടന മുരടിച്ചിരിക്കുകയാണ്. ഇനിയും ജനങ്ങള്‍ക്കായി ഈ പാര്‍ട്ടിയില്‍ നിന്ന് ഒന്നും ചെയ്യാനാവില്ല. അതേസമയം സിപിഎം അവരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുകയും ചെയ്തു. ആറാമത്തെ നേതാവാണ് ബംഗാളില്‍ നിന്ന് ബിജെപിയിലേക്ക് എത്തുന്നത്.
സുവേന്ദുവിനെ വിടില്ല
സുവേന്ദുവിനെ ഒഴിവാക്കാനാവാത്ത അവസ്ഥയിലാണ് മമത. സ്പീക്കര്‍ അദ്ദേഹത്തിന്റെ രാജി സ്പീക്കര്‍ തടഞ്ഞിരിക്കുകയാണ്. രാജിക്കത്ത് അംഗീകരിക്കാനാവില്ലെന്ന് സ്പീക്കര്‍ പറഞ്ഞു. കത്ത് ശരിയായ രീതിയില്‍ ഉള്ളതല്ലെന്ന് സ്പീക്കര്‍ ബിമന്‍ ബാനര്‍ജി പറഞ്ഞു. തിങ്കളാഴ്്ച്ച തന്നെ നേരിട്ട് വന്ന് കാണാനാണ് സുവേന്ദുവിനോട് ബിമന്‍ ബാനര്‍ജി ആവശ്യപ്പെട്ടു. 2 ദിവസം സുവേന്ദുവിനെ അനുനയിപ്പിക്കാന്‍ അവസരം ലഭിക്കും. എന്നാല്‍ പ്രാദേശിക തലം മുതല്‍ നിരവധി നേതാക്കള്‍ കൊഴിഞ്ഞുപോകുന്നത് മമതയുടെ പാര്‍ട്ടിയുടെ സംഘടനാ അടിത്തറ തകര്‍ക്കും.