രാജ്നാഥ് സിംഗിന്റെ താക്കീത് ഏറ്റില്ല!! പാക് ഷെല്ലാക്രമണത്തിൽ നാല് സൈനികര്‍ കൊല്ലപ്പെട്ടു
ശ്രീനഗർ: ജമ്മു കശ്മീരില്‍ പാക് സൈന്യത്തിന്റെ വെടിവെയ്പിൽ നാല് ഇന്ത്യൻ സൈനികര്‍ വീരമൃത്യു വരിച്ചു. ഒരു സൈനികന് വെടിവെയ്പിൽ പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ജമ്മു കശ്മീരിലെ രജൗരി ജില്ലയിലാണ് പാക് സൈന്യം വെടിനിര്‍ത്തൽ കരാര്‍ ലംഘിച്ച് നടത്തിയ ഷെല്ലാക്രമണത്തിലാണ് ഇന്ത്യയ്ക്ക് മൂന്ന് സൈനികരെ നഷ്ടമായത്. ഞായറാഴ്ച നിയന്ത്രണ രേഖയ്ക്ക് സമീപത്താണ് ആക്രമണമുണ്ടായത്.
ഞായറാഴ്ച രാവിലെ മുതൽ തന്നെ പാക് സൈന്യം പൂഞ്ച്, രജൗരി സെക്ടറുകളിലെ സൈനിക പോസ്റ്റുകൾക്ക് നേരെ മോർട്ടാര്‍ ഷെല്ലുകളും ഓട്ടോമാറ്റിക് ആയുധങ്ങളും ഉപയോഗിച്ച് ആക്രമണം നടത്തിയിരുന്നു. പൂഞ്ച് സെക്ടറിൽ 16 കാരിയ്ക്കും ഒരു സൈനികനും പാക് ഷെല്ലാക്രമണത്തില്‍ പരിക്കേറ്റിരുന്നു.

അതിർത്തി പോസ്റ്റുകള്‍ക്ക് നേരെ
ബാലെക്കോട്ടെ സെക്ടര്‍ ഉൾപ്പെടെ 12 ലധികം ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെയാണ് കഴിഞ്ഞ ആഴ്ച പാകിസ്താന്റെ ഭാഗത്തുനിന്ന് വെടിവെയ്പുണ്ടായത്. ജമ്മു കശ്മീർ മേഖലയിൽ ജനുവരി 18നും 22 നും ഇടയിൽ ഏഴ് സാധാരണക്കാരും ആറ് സൈനികരും ഉൾപ്പെടെ 13 പേരാണ് കൊല്ലപ്പെട്ടത്. പാക്സൈന്യം നടത്തിയ വെടിവെയ്പിലാണ് ഇവര്‍ കൊല്ലപ്പെടുന്നത്.

സ്കൂളുകള്‍ അടച്ചിട്ടു
300 ഓളം സ്കൂളുകളാണ് അതിർത്തി പ്രദേശങ്ങളായ രജൗരി, പൂഞ്ച്, സാമ്പ, കത്വ, ജില്ലകളിലായി പ്രവര്‍ത്തിക്കുന്നത്. അന്താരാഷ്ട്ര അതിർത്തിയില്‍ നിയന്ത്രണ രേഖയ്ക്ക് സമീപത്തായാണ് ഈ സ്കൂളുകൾ സ്ഥിതി ചെയ്യുന്നത്. വെടിവെയ്പ് ശക്തമായതോടെ ഈ സ്കൂളുകളെല്ലാം അടച്ചിട്ട നിലയിലാണുള്ളത്. ജനുവരി 21നും 28 നും ഇടയിലാണ് ഈ സ്കൂളുകള്‍ അടച്ചിടുന്നത്. സുരക്ഷ കണക്കിലെടുത്ത് നിരവധി ഗ്രാമീണർ വീടും കന്നുകാലികളെയും ഉപേക്ഷിച്ച് സുരക്ഷിത സ്ഥാനങ്ങളിലേയ്ക്ക് പലായനം ചെയ്തിട്ടുണ്ട്.

രാജ് നാഥ് സിംഗിന്റെ താക്കീത്
പാകിസ്താനുമായി ഇന്ത്യയ്ക്ക് സമാധാനപരമായ ബന്ധം മതിയെന്ന് വ്യക്തമാക്കിയ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് അഭിപ്രായപ്പെട്ടിരുന്നു. അതിര്‍ത്തിക്ക് അപ്പുറത്തുനിന്ന് ഒരു വെടിയുണ്ട വന്നാല്‍ തിരിച്ചടിയായി കണക്കില്ലാതെ നിറയൊഴിക്കാന്‍ ഇന്ത്യൻ സൈനികരോട് പറഞ്ഞിട്ടുണ്ടെന്നും സിംഗ് ചൂണ്ടിക്കാണിച്ചിരുന്നു. അഗര്‍ത്തലയിൽ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴായിരുന്നു പാകിസ്താനുള്ള സിംഗിന്റെ താക്കീത്. പാക് സൈന്യത്തിൽ നിന്ന് ഒരു വെടിയുണ്ടയാണ് അതിർത്തി കടന്ന് വരുന്നതെങ്കിൽ കണക്കില്ലാത്ത വെടിയുണ്ടകൾ ഉപയോഗിച്ച് ഇന്ത്യൻ സൈന്യം തിരിച്ചടിക്കുമെന്ന താക്കീതും സിംഗ് പാകിസ്താന് നൽകിയിട്ടുണ്ട്.












Click it and Unblock the Notifications