കശ്മീരിലെ ഭീകരാക്രമണം; അഞ്ച് സൈനികർക്ക് വീരമൃത്യു, നാല് ഭീകരരെ സൈന്യം വധിച്ചു... തിരച്ചിൽ തുടരുന്നു
ക്യാമ്പിൽ തമ്പടിച്ചിരിക്കുന്ന ഭീകരർക്ക് വേണ്ടിയുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്.
ശ്രീനഗർ: ജമ്മു കശ്മീരിലെ സുഞ്ച്വാനിൽ സൈനിക ക്യാമ്പിന് നേരെയുണ്ടായ ഭീകരാക്രമണത്തിൽ മരിച്ചവരുടെ എണ്ണം ആറായി. അഞ്ച് സൈനികരും ഒരു നാട്ടുകാരനുമാണ് മരിച്ചത്. കഴിഞ്ഞദിവസമുണ്ടായ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന മൂന്ന് സൈനികരാണ് ഞായറാഴ്ച മരിച്ചത്. ആക്രമണത്തിൽ രണ്ട് സൈനികർ കഴിഞ്ഞദിവസം വീരമൃത്യു വരിച്ചിരുന്നു.
അതേസമയം, സൈനിക ക്യാമ്പിന് നേരെ ആക്രമണം നടത്തിയ നാല് ഭീകരരെ വധിച്ചതായി സൈന്യം അറിയിച്ചു. ക്യാമ്പിൽ തമ്പടിച്ചിരിക്കുന്ന ഭീകരർക്ക് വേണ്ടിയുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്. ഇതിനോടകം 24 മണിക്കൂർ പിന്നിട്ട സുഞ്ച്വാനിലെ ഏറ്റുമുട്ടലിൽ സൈനികരും അവരുടെ ബന്ധുക്കളുമടക്കം നിരവധിപേർക്ക് പരിക്കേറ്റിട്ടുണ്ട്.

സുഞ്ച്വാനിലെ സ്ഥിതിഗതികൾ അതീവഗുരുതരമായി തുടരുന്നതിനാൽ കരസേന മേധാവി ബിപിൻ റാവത്ത് ഞായറാഴ്ച കശ്മീരിലെത്തി. ഇതിനിടെ, നിയന്ത്രണരേഖയിൽ വെടിനിർത്തൽ കരാർ ലംഘിച്ച് പാക്ക് സൈന്യം നടത്തിയ വെടിവെയ്പ്പിൽ ഒരു സ്ത്രീയും കൊല്ലപ്പെട്ടു.
സൈനികരും കുടുംബങ്ങളും താമസിക്കുന്ന സുഞ്ച്വാനിലെ ക്വാർട്ടേഴ്സുകൾക്ക് നേരെ ശനിയാഴ്ച പുലർച്ചെയാണ് ആക്രമണമുണ്ടായത്. പുലർച്ചെ 4.55 ഓടെ സൈനിക ക്യാമ്പിലേക്ക് ഇരച്ചെത്തിയ ഭീകരർ തുരുതുരാ വെടിയുതിർക്കുകയായിരുന്നു. ജെയ്ഷെ മുഹമ്മദ് തീവ്രവാദികളാണ് സുഞ്ച്വാനിൽ ആക്രമണം നടത്തിയത്.












Click it and Unblock the Notifications