'ചിലർ രാഷ്ട്രീയം കളിക്കുന്നു', മുഖ്യമന്ത്രിമാരുടെ യോഗത്തിൽ രാഹുലിനെ പരോക്ഷമായി വിമർശിച്ച് മോദി
ദില്ലി: കൊവിഡ് സാഹചര്യം വിലയിരുത്തുന്നതിനായി വിളിച്ച് ചേര്‍ത്ത മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ പരോക്ഷമായി വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊവിഡ് വാക്‌സിനുമായി ബന്ധപ്പെട്ട് രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാരിനോട് ചോദ്യങ്ങള്‍ ചോദിച്ചിരുന്നു. കൊവിഡ് വാക്‌സിനെ രാഷ്ട്രീവല്‍ക്കരിക്കരുതെന്ന് പ്രധാനമന്ത്രി യോഗത്തില്‍ പറഞ്ഞു.
കൊവിഡ് വാക്‌സിന്‍ എപ്പോഴെത്തും എന്നത് നമുക്ക് തീരുമാനിക്കാന്‍ സാധിക്കുന്നതല്ല. അക്കാര്യം നമ്മുടെ കയ്യിലുളളതല്ല. ശാസ്ത്രജ്ഞരാണ് അക്കാര്യം തീരുമാനിക്കുന്നത്. ചിലര്‍ ഇക്കാര്യത്തിലും രാഷ്ട്രീയം കളിക്കാന്‍ നോക്കുകയാണ്. രാഷ്ട്രീയം കളിക്കുന്നതില്‍ നിന്നും ഒന്നിനും ചിലരെ പിന്തരിപ്പിക്കാനാവില്ലെന്നും നരേന്ദ്ര മോദി മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ പറഞ്ഞു. രാഹുല്‍ ഗാന്ധിയുടെ പേരെടുത്ത് പറയാതെയാണ് വിമര്‍ശനം.

കേരളം അടക്കം എട്ട് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായാണ് പ്രധാനമന്ത്രി വീഡിയോ കോണ്‍ഫറന്‍സിലൂടെ കൂടിക്കാഴ്ച നടത്തിയത്. കൊവിഡ് നിയന്ത്രണത്തിന് സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. കൊവിഡ് കാരണം സൃഷ്ടിക്കപ്പെട്ട സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ജിഎസ്ടി കുടിശ്ശിക അടിയന്തരമായി കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നല്‍കണം എന്നും കേരളം യോഗത്തില്‍ ആവശ്യപ്പെട്ടു. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും ഇതേ ആവശ്യം മുന്നോട്ട് വെച്ചു.
കൊവിഡിനെ രാജ്യം മികച്ച രീതിയില്‍ തന്നെ കൈകാര്യം ചെയ്യുന്നതായി പ്രധാനമന്ത്രി യോഗത്തില്‍ വ്യക്തമാക്കി. മികച്ച രോഗമുക്തി നിരക്ക് കണ്ട് പലരും കരുതുന്നത് കൊവിഡ് വൈറസ് ശക്തി ക്ഷയിച്ചെന്നും വേഗം പോകുമെന്നുമാണ്. ഇതോടെ കടുത്ത ശ്രദ്ധക്കുറവുണ്ടായി. കൊവിഡ് വാക്‌സിനായി പ്രയത്‌നിക്കുന്നവര്‍ അത് ചെയ്യുന്നുണ്ട്. മറുവശത്ത് സര്‍ക്കാരുകള്‍ ജനങ്ങളെ ജാഗരൂകരാക്കുകയും കൊവിഡ് വ്യാപനം തടയുകയും വേണം. കൊവിഡ് പോസിറ്റീവ് കേസുകളുടെ നിരക്ക് 5 ശതമാനത്തില്‍ താഴെ എത്തിക്കണം എന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. കേരള മുഖ്യമന്ത്രി പിണറായി വിജയന്‍, പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍, മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ, ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി അടക്കമുളളവരാണ് പ്രധാനമന്ത്രി വിളിച്ച് ചേര്‍ത്ത യോഗത്തില്‍ പങ്കെടുത്തത്.












Click it and Unblock the Notifications