അമിത് ഷായുടെ പദ്ധതി പൊളിച്ചവരിൽ സോണിയ എന്ന 28കാരിയും! പാതിരാത്രി നടന്ന എൻസിപി 'റെസ്ക്യൂ ഓപറേഷൻ'!
Recommended Video
മുംബൈ: ശിവസേന-കോണ്‍ഗ്രസ്-എന്‍സിപി സഖ്യത്തിന്റെ എല്ലാ കണക്ക് കൂട്ടലുകളും തെറ്റിച്ച് ഒറ്റ രാത്രി കൊണ്ടൊരു അട്ടിമറി സര്‍ക്കാര്‍, അജിത് പവാര്‍ വഴി എന്‍സിപി എംഎല്‍എമാര്‍ സ്വന്തം കൂടാരത്തിലേക്ക്.. അങ്ങനെ മഹാരാഷ്ട്രയില്‍ കൃത്യമായ ആസൂത്രണത്തോടെയായിരുന്നു ബിജെപിയുടെ നീക്കങ്ങള്‍.
എന്നാല്‍ കുതിരക്കച്ചവടത്തിന് വിട്ട് കൊടുക്കാതെ എംഎല്‍എമാരെ പ്രതിപക്ഷം ഒരുമിച്ച് നിര്‍ത്തിയതോടെ ബിജെപിയുടെ തന്ത്രങ്ങളെല്ലാം പാളി. അജിത് പവാറിനൊപ്പം പോയ എംഎല്‍എമാരെ തിരഞ്ഞ് പിടിച്ച് എന്‍സിപി ശരദ് പവാറിനടുക്കലെത്തിച്ചു. അമിത് ഷായുടെ പദ്ധതി പൊളിച്ചതില്‍ സോണിയ ധൂഹന്‍ എന്ന 28കാരിക്കും ചെറുതല്ലാത്ത പങ്കുണ്ട്.
മാറി ചിന്തിച്ച് അജിത് പവാർ
80കാരനായ എന്‍സിപി തലവന്‍ ശരദ് പവാറിനേക്കാള്‍ പാര്‍ട്ടിയില്‍ ശക്തനായിരുന്നു ദിവസങ്ങള്‍ക്ക് മുന്‍പ് വരെ അജിത് പവാര്‍. ശരദ് പവാറിന്റെ പിന്‍ഗാമിയാകും എന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്ന നേതാവ്. ശരദ് പവാറിന്റെ മകള്‍ സുപ്രിയ സൂലെ പാര്‍ട്ടിയില്‍ കരുത്താര്‍ജ്ജിച്ചതോടെ പവാര്‍ കുടുംബത്തിലെ അധികാര തര്‍ക്കങ്ങള്‍ക്ക് തുടക്കമായി. ഇതോടെയാണ് അജിത് പവാര്‍ മാറി ചിന്തിച്ച് തുടങ്ങിയത്.
എംഎൽഎമാരെ കടത്തി
ശിവസേനയുമായി മുഖ്യമന്ത്രി സ്ഥാനം പങ്കിടേണ്ട എന്ന് ശരദ് പവാര്‍ തീരുമാനിക്കുക കൂടി ചെയ്തതോടെ തന്റെ വഴി ഇതല്ലെന്ന് അജിത് പവാര്‍ ഉറപ്പിച്ചു. പത്തോളം എംഎല്‍എമാരാണ് ബിജെപി പാളയത്തിലേക്ക് അജിത് പവാറിന് കൂട്ട് പോയത്. മൂന്ന് പേരെ മഹാരാഷ്ട്രയ്ക്ക് പുറത്തേക്ക് കടത്തി.
കയ്യോടെ പൊക്കി
വിമത എംഎല്‍എമാരില്‍ ഒരാളെ ശിവസേനയുടെ നേതാക്കള്‍ മുംബൈ വിമാനത്താവളത്തില്‍ വെച്ചാണ് കയ്യോടെ പിടികൂടി ഹോട്ടലില്‍ എത്തിച്ചത്. വിമത എംഎല്‍എ സഞ്ജയ് ബന്‍സോദിനെയാണ് ഏകനാഥ് ഷിന്‍ഡെ, മിലിന്ദ് നര്‍വേക്കര്‍ എന്നിവര്‍ ചേര്‍ന്ന് എന്‍സിപി എംഎല്‍എമാരെ പാര്‍പ്പിച്ച ഹോട്ടലിലേക്ക് തിരികെ എത്തിച്ചത്.
ചുക്കാൻ പിടിച്ച വനിതാ നേതാവ്
ഗുഡ്ഗാവിലേക്ക് മാറ്റിയ നാല് എംഎല്‍എമാരെയാണ് ഏറ്റവും ഒടുവിലായി എന്‍സിപി ക്യാമ്പിലേക്ക് തിരികെ എത്തിച്ചത്. സോണിയ ധൂഹന്‍ എന്ന 28കാരിയായ എന്‍സിപി നേതാവാണ് ഈ നീക്കത്തിന് ചുക്കാന്‍ പിടിച്ചത്. എന്‍സിപിയുടെ വിദ്യാര്‍ത്ഥി സംഘടനയുടെ ദേശീയ നേതാവാണ് സോണിയ ധൂഹന്‍.
അപ്രത്യക്ഷരായ നാല് പേർ
ശനിയാഴ്ച രാവിലെ അജിത് പവാര്‍ മഹാരാഷ്ട്ര മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെയാണ് നാല് എന്‍സിപി എംഎല്‍എമാര്‍ അപ്രത്യക്ഷരായത്. സഹാപൂര്‍ എംഎല്‍എ ദൗലത് ദറോഡ, ദിന്‍ഡോരി എംഎല്‍എ നര്‍ഹാരി സിര്‍വാരി, കല്‍വാന്‍ എംഎല്‍എ നിതിന്‍ പവാര്‍, അമല്‍നേര്‍ എംഎല്‍എ അനില്‍ പാട്ടീല്‍ എന്നിവരായിരുന്നു അവര്‍.
അതേ ഹോട്ടലിൽ മുറിയെടുത്തു
തങ്ങളെ നിര്‍ബന്ധിച്ച് തടവിലിട്ടിരിക്കുകയാണ് എന്ന് എംഎല്‍എമാരില്‍ ഒരാള്‍ ശരദ് പവാറിന് മെസ്സേജ് അയച്ചതോടെയാണ് സോണിയയുടെ നേതൃത്വത്തിലുളള രക്ഷാ പ്രവര്‍ത്തനങ്ങളുടെ തുടക്കം. എംഎല്‍എമാരെ പാര്‍പ്പിച്ച ഗുഡ്ഗാവിലെ 5 സ്റ്റാര്‍ ഹോട്ടലില്‍ തന്നെ സോണിയയും സംഘവും മുറിയെടുത്തു. 150ഓളം പേരാണ് എംഎല്‍എമാര്‍ക്ക് കാവലിനായി ഹോട്ടലില്‍ ഉണ്ടായിരുന്നത്.
പുലർച്ചെ പുറത്ത് കടത്തി
100 പേരുളള രണ്ട് സംഘങ്ങളായി പിരിഞ്ഞായിരുന്നു സോണിയയുടേയും കൂട്ടരുടേയും പ്രവര്‍ത്തനം. ഞായറാഴ്ച രാത്രി എംഎല്‍എമാര്‍ക്ക് കാവല്‍ നിന്നവര്‍ ഭക്ഷണം കഴിക്കുന്നതിനായി പുറത്തേക്ക് പോയ തക്കം നോക്കിയാണ് സിര്‍വാള്‍ ഒഴികെയുളള എംഎല്‍എമാരെ ഹോട്ടലിന് പുറത്തേക്ക് എത്തിച്ചത്. ഇവരെ പുലര്‍ച്ചെ 2.30നുളള വിമാനത്തില്‍ കയറ്റി മുംബൈയില്‍ എത്തിച്ചു.
കാവൽക്കാരുടെ ശ്രദ്ധ തിരിച്ചു
രോഗിയായ സിര്‍വാളിനെ സമാനമായ രീതിയില്‍ തിങ്കളാഴ്ച പുലര്‍ച്ചയോടെയാണ് ഹോട്ടലില്‍ നിന്ന് പുറത്തേക്ക് കടത്തിയെതെന്ന് എന്‍സിപി യുവജന വിഭാഗം നേതാവ് ധീരജ് ശര്‍മ പറയുന്നു. പ്രവര്‍ത്തകരില്‍ ചിലര്‍ കാവല്‍ക്കാരോട് പ്രശ്‌നമുണ്ടാക്കി ശ്രദ്ധ തിരിച്ചു. അതേസമയം മറ്റുളളവര്‍ ഹോട്ടല്‍ ജീവനക്കാര്‍ക്കുളള വഴിയിലൂടെ എംഎല്‍എയെ പുറത്തേക്ക് എത്തിക്കുകയായിരുന്നു.
തെറ്റിദ്ധരിപ്പിച്ച് കൊണ്ടുപോയി
സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അടക്കമുളളവര്‍ കാവലിനായി ഉണ്ടായിരുന്നുവെന്നും ഔദ്യോഗിക സംവിധാനങ്ങളെ ബിജെപി ദുരുപയോഗം ചെയ്യുകയായിരുന്നുവെന്നും എന്‍സിപി നേതാക്കള്‍ ആരോപിക്കുന്നു. തങ്ങളെ തെറ്റിദ്ധരിപ്പിച്ച് കൊണ്ട് പോയതാണ് എന്നും ദില്ലിയില്‍ എത്തിയപ്പോള്‍ പോലീസുകാരും ബിജെപിക്കാരും അടക്കം 200ഓളം പേര്‍ സ്ഥലത്തുണ്ടായിരുന്നുവെന്നും ഭയന്ന് പോയെന്നും അനില്‍ പാട്ടീല്‍ എംഎല്‍എ പിന്നീട് വെളിപ്പെടുത്തി.
യുവനേതാക്കളുടെ രക്ഷാ ദൌത്യം
'എന്താണ് സംഭവിക്കുന്നതെന്ന് ആദ്യം തങ്ങള്‍ക്ക് മനസ്സിലായിരുന്നില്ല. തുടര്‍ന്ന് കാര്യം പിടി കിട്ടിയപ്പോള്‍ ഉടനെ ശരദ് പവാറിനെ ബന്ധപ്പെടുകയായിരുന്നു'. തങ്ങള്‍ക്ക് തിരികെ വരണമെന്നും തങ്ങള്‍ എന്‍സിപിക്ക് ഒപ്പമാണെന്നും എംഎല്‍എമാര്‍ ശരദ് പവാറിനെ അറിയിച്ചു. ഇതോടെയാണ് സോണിയ അടക്കം ദില്ലിയില്‍ ഉളള യുവ നേതാക്കളെ എന്‍സിപി നേതൃത്വം രക്ഷാ ദൗത്യത്തിന് വേണ്ടി നിയോഗിച്ചത്.