പൗരത്വ നിയമ ഭേദഗതിക്കെതിരെ ആഞ്ഞടിച്ച് സോണിയാ ഗാന്ധി, ജനങ്ങളെ ഭിന്നിപ്പിക്കുന്ന നിയമമെന്ന് വിമർശനം
ദില്ലി: കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിൽ പൗരത്വ നിയമ ഭേദഗതിക്കെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി. നിയമം വിവേചനപരവും മതത്തിന്റെ പേരിൽ രാജ്യത്തെ ജനങ്ങളെ വിഭജിക്കുന്നതുമാണെന്ന് സോണിയാ ഗാന്ധി കുറ്റപ്പെടുത്തി.
'വിവേചനപരവും ഭിന്നിപ്പിക്കുന്നതുമാണ് പൗരത്വ നിയമ ഭേദഗതി. മതേതരത്വവും സഹിഷ്ണുതയും ദേശസ്നേഹമുള്ള എല്ലാ ഇന്ത്യക്കാർക്കും ഈ നിയമത്തിന്റെ ലക്ഷ്യം വ്യക്തമായിക്കഴിഞ്ഞു. പൗരത്വ നിയമ ഭേദഗതി രാജ്യത്തെ ജനങ്ങളെ മതത്തിന്റെ പേരിൽ വിഭജിക്കാനുള്ളതാണ്'-സോണിയാ ഗാന്ധി പറഞ്ഞു.

പൗരത്വ നിയമ ഭേദഗതിക്കെതിരെ നടക്കുന്ന പ്രതിഷേധങ്ങളക്കുറിച്ച് പറഞ്ഞ സോണിയാ ഗാന്ധി ഈ നിയമം നടപ്പിലാക്കുന്നത് വഴിയുള്ള ഗുരുതര പ്രത്യാഘാതങ്ങളെക്കുറിച്ച് രാജ്യത്തെ യുവാക്കളും സ്ത്രീകളും പ്രത്യേകിച്ച് വിദ്യാർത്ഥികളും മനസിലാക്കിക്കഴിഞ്ഞുവെന്ന് കൂട്ടിച്ചേർത്തു.
ചില സംസ്ഥാനങ്ങളിലെ സ്ഥിതി ആശങ്കാജനകമാണ്. ഉത്തർപ്രദേശ്, ദില്ലി തുടങ്ങിയ സംസ്ഥാനങ്ങൾ പോലീസ് ഭരിക്കുന്ന സംസ്ഥാനങ്ങളായി മാറിക്കഴിഞ്ഞു. ഉത്തർപ്രദേശിലെ പല നഗരങ്ങളിലും ജാമിയ മിലിയ, ജെഎൻയു, ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി, അലഹബാദാ് യൂണിവേഴ്സിറ്റി ഗുജറാത്ത് യൂണിവേഴ്സിറ്റി, ബെംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എന്നിവിടങ്ങളിലുണ്ടായ പോലീസ് അതിക്രമങ്ങൾ ഞെട്ടിക്കുന്നതാണെന്ന് സോണിയാ ഗാന്ധി പറഞ്ഞു.
പൗരത്വ നിയമ ഭേദഗതിക്കെതിരെ നടന്ന പ്രതിഷേധങ്ങളെക്കുറിച്ച് അന്വേഷിക്കാൻ ഉന്നതാധികാര സമിതിയം നിയോഗിക്കണമെന്നും ബാധിക്കപ്പെട്ടവർക്ക് നീതി ഉറപ്പാക്കണമെന്നും സോണിയാ ഗാന്ധി ആവശ്യപ്പെട്ടു. ദേശീയ ജനസംഖ്യ രജിസ്റ്റർ രൂപം മാറിയ എൻആർസിയാണെന്നും സോണിയാ ഗാന്ധി വിമർശിച്ചു.












Click it and Unblock the Notifications