വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലേക്ക് പോകാൻ ധൈര്യമുണ്ടോ? അമിത് ഷായെ വെല്ലുവിളിച്ച് സോണിയാ ഗാന്ധി
Recommended Video
ദില്ലി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്ന വിദ്യാർത്ഥികൾക്ക് നേരെയുണ്ടായ പോലീസ് നടപടിയിൽ രൂക്ഷ വിമർശനവുമായി കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി. പൗരത്വ ഭേദഗതിക്കെതിരെ പ്രതിഷേധം കത്തുന്നതിനിടെ വടക്ക് കിഴക്കൻ സംസ്ഥാനങ്ങൾ സന്ദർശിക്കാൻ ആഭ്യന്തര മന്ത്രി അമിത് ഷായെ സോണിയാ ഗാന്ധി വെല്ലുവിളിച്ചു.
'' മോദി സർക്കാരിന്റെ ഉദ്ദേശങ്ങൾ വ്യക്തമാണ്, രാജ്യത്ത് അശാന്തി സൃഷ്ടിക്കുക, അക്രമം പ്രചരിപ്പിക്കുക രാജ്യത്തെ യുവാക്കളുടെ അവകാശങ്ങൾ കവർന്നെടുക്കുക. രാജ്യത്ത് മതപരമായി വിവേചനം കൊണ്ടുവന്ന് അതിലൂടെ രാഷ്ട്രീയ ലാഭമുണ്ടാക്കുക. ഇവയെല്ലാം ആരംഭിച്ചത് മറ്റാരിൽ നിന്നുമല്ല, മോദിയിൽ നിന്നും അമിത് ഷായിൽ നിന്നുമാണ്'' പ്രസ്താവനയിൽ സോണിയാ ഗാന്ധി കുറ്റപ്പെടുത്തി.

അസമും ത്രിപുരയും മേഘാലയയുമെല്ലാം കത്തുകയാണ്, ഈ സാഹചര്യത്തിൽ വടക്ക് കിഴക്കൻ സംസ്ഥാനങ്ങൾ സന്ദർശിക്കാൻ ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് പോലും ധൈര്യമില്ല, ബംഗ്ലാദേശ് വിദേശ കാര്യമന്ത്രിയും ജപ്പാൻ പ്രധാനമന്ത്രിയും ഇന്ത്യാ സന്ദർശനം റദ്ദാക്കുന്ന സാഹചര്യം വരെയുണ്ടായി- സോണിയാ ഗാന്ധി ചൂണ്ടിക്കാട്ടി.
അതേ സമയം രാജ്യത്ത് പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധം കത്തുകയാണ്. വലിയ പ്രതിഷേധങ്ങളും അക്രമ സംഭവങ്ങളും നടന്ന അസമിൽ സ്ഥിതിഗതികൾ ശാന്തമാവുകയാണെന്ന് അസം ധനകാര്യ വകുപ്പ് മന്ത്രി ഹിമാന്ത ബിശ്വ ശർമ പ്രതികരിച്ചു. ഇൻർനെറ്റ് സേവനങ്ങൾ എത്രയും വേഗം പുന:സ്ഥാപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് പോലീസ് സംസ്ഥാനത്ത് ഇതുവരെ 136 കേസുകൾ രജിസ്റ്റർ ചെയ്യുകയും 190 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.












Click it and Unblock the Notifications