രാഹുൽ ഗാന്ധിക്ക് പിന്നാലെ സോണിയയും, 130 കോടി ജനങ്ങളുളള രാജ്യത്ത് വെറും 15,701 കൊറോണ പരിശോധന!
ദില്ലി: കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ച് കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധി. കൊറോണ വൈറസിന്റെ വ്യാപനം മനസ്സിലാക്കാന്‍ കൂടുതല്‍ പരിശോധനകള്‍ ആവശ്യമുണ്ടെന്നാണ് സോണിയാ ഗാന്ധി കത്തില്‍ പറയുന്നത്. 130 കോടി ജനങ്ങളുളള രാജ്യമാണ് ഇന്ത്യ. എന്നാല്‍ ഇതുവരെ 15,701 കൊറോണ ടെസ്റ്റുകള്‍ മാത്രമാണ് സര്‍ക്കാര്‍ നടത്തിയിട്ടുളളതെന്ന് സോണിയാ ഗാന്ധി ചൂണ്ടിക്കാട്ടി.
കൊറോണയുടെ പശ്ചാത്തലത്തില്‍ നേരത്തെ രാഹുല്‍ ഗാന്ധി കേന്ദ്ര സര്‍ക്കാരിനെതിരെ രംഗത്ത് വന്നിരുന്നു. രാജ്യത്തിന്റെ സാമ്പത്തിക അടിത്തറ ഇളക്കുന്നതാണ് കൊറോണ വൈറസിന്റെ വ്യാപനമെന്നും അടിയന്തിരമായി കേന്ദ്രം ഇടപെടണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടിരുന്നു. കൈയടിക്കലല്ല വേണ്ടതെന്നും സാമ്പത്തിക പാക്കേജുകളും ഇളവുകളുമാണ് വേണ്ടത് എന്നും രാഹുല്‍ ഗാന്ധി തുറന്നടിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സോണിയാ ഗാന്ധിയും വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്.
കൊറോണയെ പ്രതിരോധിക്കാന്‍ രാജ്യത്തെ ആരോഗ്യ സംവിധാനങ്ങള്‍ ഇപ്പോഴും പൂര്‍ണമായും ഉപയോഗപ്പെടുത്തിയിട്ടില്ലെന്ന് സോണിയാ ഗാന്ധി കുറ്റപ്പെടുത്തി. കൊറോണ വ്യാപനം കണ്ടെത്തുന്നതിന് വേണ്ടി പരിശോധനകള്‍ ശക്തമാക്കേണ്ടതുണ്ട്. മറ്റ് രാജ്യങ്ങളുടെ പാഠങ്ങള്‍ നമുക്ക് മുന്നിലുണ്ട്. അതുകൊണ്ട് തന്നെ ഇന്നത്തെ അവസ്ഥയില്‍ മാറ്റം വരണമെന്നും സോണിയാ ഗാന്ധി പറഞ്ഞു.

കൊറോണയെ കുറിച്ച് ജനങ്ങള്‍ പരിഭ്രാന്തരാകരുതെന്നും കോണ്‍ഗ്രസ് അധ്യക്ഷ ആവശ്യപ്പെട്ടു. കൊറോണയുടെ പശ്ചാത്തലത്തില്‍ ഓരോ മേഖല തിരിച്ച് റിലീഫ് പാക്കേജുകള്‍ സര്‍ക്കാര്‍ പ്രഖ്യാപിക്കണം. കൊറോണ കാരണം ബാധിക്കപ്പെട്ടവരെ സഹായിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. കൊറോണയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാകുന്ന തരത്തില്‍ പോര്‍ട്ടല്‍ തുടങ്ങണമെന്നും സോണിയാ ഗാന്ധി ആവശ്യപ്പെട്ടു. ആശുപത്രികളെ കുറിച്ചും മറ്റ് സൗകര്യങ്ങളെ കുറിച്ചും പൊതുജനത്തിന് വിവരങ്ങള്‍ ഈ പോര്‍ട്ടല്‍ വഴി കൈമാറണം.ആവശ്യമെങ്കില്‍ സഹായത്തിന് ബന്ധപ്പെടാനുളള ഫോണ്‍ നമ്പറുകളും പോര്‍ട്ടലില്‍ ലഭ്യമാക്കണം. സാനിറ്റൈസര്‍ അടക്കമുളള അവശ്യ വസ്തുക്കളുടെ ലഭ്യത ഉറപ്പാക്കണം എന്നും സോണിയാ ഗാന്ധി പ്രധാനമന്ത്രിക്കയച്ച കത്തിൽ ചൂണ്ടിക്കാട്ടുന്നു.
കൊറോണയുടെ പശ്ചാത്തലത്തിൽ പ്രത്യേക ബജറ്റ് നീക്കിയിരിപ്പും വേണമെന്നും കേന്ദ്ര സര്‍ക്കാരിനോട് സോണിയാ ഗാന്ധി ആവശ്യപ്പെട്ടു. അസാധാരണ സാഹചര്യങ്ങള്‍ അസാധാരണ നടപടി ആവശ്യപ്പെടുന്നു. കൊറോണ കാരണം ലക്ഷക്കണക്കിന് ദിവസ വേതന തൊഴിലാളികളും തൊഴിലുറപ്പ് തൊഴിലാളികളും താല്‍ക്കാലിക ജീവനക്കാരും അടക്കമാണ് ദുരിതത്തിലായിരിക്കുന്നത്. ഇവര്‍ക്ക് വേണ്ടിയും സര്‍ക്കാര്‍ ഇടപെടണമെന്നും സോണിയാ ഗാന്ധി കത്തില്‍ ആവശ്യപ്പെട്ടു.












Click it and Unblock the Notifications