തുടര്‍ച്ചയായ സാങ്കേതിക തകരാറുകള്‍; സ്പൈസ് ജെറ്റിന്‍റെ സര്‍വീസുകള്‍ വെട്ടിക്കുറച്ച് ഡിജിസിഎ
ന്യൂഡല്‍ഹി: സ്വകാര്യ വിമാന കമ്പനിയായി സ്പൈസ് ജെറ്റിനെതിരെ നടപടിയുമായി ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ. രണ്ട് മാസത്തേക്ക് സ്പൈസ് ജെറ്റിന്റെ വിമാന സർവീസ് വെട്ടിക്കുറച്ചു. തുടർച്ചയായി സാങ്കേതിക തകരാറുകള്‍ റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് നടപടി. അടുത്ത എട്ട് ആഴ്ചത്തേക്ക് നിലവിൽ ഉള്ളതിന്റെ 50 ശതമാനം വിമാന സർവീസുകൾ മാത്രമേ പാടുള്ളൂവെന്ന് ഡിജിസിഎ നിർദേശിച്ചു.
ഡിജിസിഎ നടത്തിയ പരിശോധനയിൽ, സ്പൈസ് ജെറ്റിന്റെ സുരക്ഷാ മുൻകരുതലുകളും മെയിന്റനൻസും പര്യാപ്‌തമല്ല എന്ന് കണ്ടെത്തിയിരുന്നു. അടുത്ത എട്ടാഴ്ച സ്‌പൈസ് ജെറ്റിന്റെ പ്രവർത്തനങ്ങൾ ഡിജിസിഎ നിരീക്ഷിക്കും. ഇതിന്റെ അടിസ്ഥാനത്തിൽ ആകും തുടർ നടപടികൾ എന്നും ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ വ്യക്തമാക്കി.

18 ദിവസത്തിനുള്ളിൽ വിമാന സുരക്ഷയുമായി ബന്ധപ്പെട്ട എട്ട് സംഭവങ്ങളാണ് സപൈസ് ജെറ്റുമായി ബന്ധപ്പെട്ടുണ്ടായത്. ഇതുമായി ബന്ധപ്പെട്ട് കാരണം കാണിക്കൽ നോട്ടിസ് നേരത്തേ ഡിജിസിഎ അയച്ചിരുന്നു. ജൂലൈ 6ന് നൽകിയ കാണിക്കൽ നോട്ടിസിന്റെ കാലാവധി ഇന്നലെ അവസാനിച്ചു. ഇതിനു രണ്ടു ദിവസം മുൻപ് നോട്ടിസിന് സ്പൈസ്‌ജെറ്റ് മറുപടി നൽകിയിരുന്നു. മറുപടിയിൽ തൃപ്തരാകാത്തതിനെ തുടർന്നാണ് കടുത്ത നടപടിയിലേക്കു നീങ്ങിയത്.
സ്പൈസ് ജെറ്റിന്റെ 48 വിമാനങ്ങളിൽ ഈ മാസം 9നും 13നും ഇടയിൽ ഡിജിസിഎ പരിശോധനയും നടത്തിയിരുന്നു. ഇപ്രകാരം നടത്തിയ 53 പരിശോധനകളെ കൂടി വിലയിരുത്തിയാണ് നടപടി എന്ന് ഡിജിസിഎ വിശദീകരിച്ചു. വിമാന സുരക്ഷയുമായി ബന്ധപ്പെട്ട് സ്പൈസ് ജെറ്റ് സ്വീകരിച്ചിട്ടുള്ള നടപടികൾ അപര്യാപ്തമാണെന്നാണ് ഡിജിസിഎ വിലയിരുത്തുന്നത്.
സൂപ്പർ ലുക്കിൽ നിവേദ... നടിയുടെ സെൽഫ് പോർട്രേറ്റ് സോഷ്യൽ മീഡിയയിൽ ഹിറ്റാവുന്നു












Click it and Unblock the Notifications