ബിജെപിക്ക് റെക്കോര്‍ഡിംഗ് ആപ്പിനെ ഭയം: കോണ്‍ഗ്രസ് എംഎല്‍എമാരെ റാഞ്ചാന്‍ വാട്സ്ആപ്പ് കോളിംഗ്!
ബെംഗളുരു: കര്‍ണാടകത്തില്‍ അധികാരം തിരിച്ച് പിടിക്കാനുള്ള തന്ത്രങ്ങള്‍ മെനഞ്ഞ് ബിജെപി. വാട്സ്ആപ്പ് കോളുകള്‍ വഴി ബിജെപി കുതിരക്കച്ചവടം നടത്തുകയാണെന്നാണ് കോണ്‍ഗ്രസ് ഉന്നയിക്കുന്ന ആരോപണം. വാട്സ്ആപ്പില്‍ എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ സംഭാഷണം റെക്കോര്‍ഡ് ചെയ്യാന്‍ അനുവദിക്കാത്തതിനാല്‍ തെളിവുകള്‍ ശേഖരിക്കാന്‍ മറ്റ് മാര്‍ഗ്ഗങ്ങള്‍ തേടുകയാണ് ഭരണകക്ഷിയിലെ എംഎല്‍എമാര്‍.
ശനിയാഴ്ച കോണ്‍ഗ്രസിന്റെ മൂന്ന് സ്വതന്ത്ര എംഎല്‍എമാരെ കാണാതായതോടെ ബിജെപി 'ഓപ്പറേഷന്‍ കമല്‍ ടു' വീണ്ടും തിരിച്ച് വന്നതായുള്ള സൂചനകള്‍ പുറത്തുവരുന്നിരുന്നു. മൂന്ന് എംഎല്‍എമാര്‍ ബെംഗളൂരുവില്‍ നിന്ന് ചെന്നൈയിലേക്ക് പോകുകയായിരുന്നുവെന്ന് പിന്നീട് കണ്ടെത്തി. ചെന്നൈയില്‍ നിന്ന് മുംബൈയിലെത്തുന്ന സംഘം ബിജെപിയുടെ ഉന്നത നേതാക്കളുമായി കൂടിക്കാഴ്ച നടത്തുമെന്ന വാര്‍ത്തകളും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.

വാദം തെളിയിക്കാന്‍
എച്ച്ഡി കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെ താഴെയിറക്കാന്‍ ബിജെപി ശ്രമിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ ബിജെപിയുടെ കുതിരക്കച്ചവടത്തിനുള്ള തെളിവുകള്‍ ശേഖരിച്ച് ഹാജരാക്കാന്‍ കോണ്‍ഗ്രസ് പാര്‍ട്ടിയിലെ എംഎല്‍എമാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ബിജെപി കോണ്‍ഗ്രസ് എംഎല്‍എമാരെ കൂറുമാറ്റാനുള്ള ശ്രമം നടത്തുന്നുണ്ടെന്ന വാദം തെളിയിക്കാനാണിത്. ടെലിഫോണ്‍ സംഭാഷണങ്ങള്‍ റെക്കോര്‍ഡ് ചെയ്ത് സൂക്ഷിക്കാനാണ് പാര്‍ട്ടി എംഎല്‍എമാര്‍ക്ക് നല്‍കിയ നിര്‍ദേശം.

വാട്സ്ആപ്പ് കോള്‍ വഴി
കോണ്‍ഗ്രസ് എംഎല്‍എമാരെ തങ്ങള്‍ക്കൊപ്പം നിര്‍ത്തുന്നതിനായി ബിജെപി വാട്സ്ആപ്പ് കോള്‍ വഴി ആശയവിനിമയം നടത്തുന്നുണ്ടെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ സാക്ഷ്യപ്പെടുത്തിയിരുന്നു. ബിജെപി പ്രസിഡന്റ്, മുന്‍ മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ, എന്നിവര്‍ കോണ്‍ഗ്രസ് എംഎല്‍എമാരുമായി വാട്സ്ആപ്പ് കോളില്‍ സംസാരിച്ചതായി എഐസിസി ജനറല്‍ സെക്രട്ടറിയും കോണ്‍ഗ്രസ് ഇന്‍ചാര്‍ജുമായ കെ സി വേണുഗോപാല്‍ പറയുന്നു. കൂറുമാറ്റാന്‍ തന്ത്രങ്ങള്‍ മെനയുന്നത് ബിഎസ് യെദ്യൂരപ്പ ആണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. യെദ്യൂരപ്പ വാട്സ്ആപ്പ് കോളിലാണ് കോണ്‍ഗ്രസ് എംഎല്‍എമാരോട് സംസാരിച്ചതെന്നും കെസി വേണുഗോപാല്‍ പറയുന്നു. വീണ്ടും കര്‍ണാടകത്തില്‍ മുഖ്യമന്ത്രിയാവാന്‍ തങ്ങളെ തമ്മില്‍ തല്ലിക്കുന്ന നയമാണ് സ്വീകരിക്കുന്നതെന്നും കെസി വേണുഗോപാല്‍ പറയുന്നു. എന്നാല്‍ കോണ്‍ഗ്രസിന്റെ ആരോപണങ്ങളെ തള്ളിക്കളഞ്ഞ് യെദ്യൂരപ്പ തന്നെ രംഗത്തെത്തുകയും ചെയ്തുു.

വാട്സ്ആപ്പോ ടെലഗ്രാമോ ആവട്ടെ
വാട്സ്ആപ്പോ ടെലഗ്രാമോ ഉപയോഗിച്ചാലും തങ്ങളെ തമ്മില്‍ തെറ്റിക്കാന്‍ കഴിയില്ലെന്നാണ് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ദിനേഷ് ഗുണ്ടുറാവു അവകാശപ്പെടുന്നത്. സര്‍ക്കാര്‍ സുരക്ഷിതവും ഞങ്ങള്‍ ഐക്യത്തോടെയുമാണ് കഴിയുന്നതെന്നുമുള്ളതാണ് യാഥാര്‍ത്ഥ്യം. മാധ്യമങ്ങള്‍ കര്‍ണാടകത്തിലെ അസ്ഥിരത സംബന്ധിച്ച് കഥകള്‍ മെനയുകയാണെന്നും ഗുണ്ടുറാവു ആരോപിക്കുന്നു.

ആയുസ്സ് 56 മണിക്കൂര്‍ മാത്രം
കര്‍ണാടകത്തില്‍ ബിജെപി രൂപീകരിച്ച സര്‍ക്കാരിന് 56 മണിക്കൂര്‍ മാത്രമായിരുന്നു ആയുസ്സ്. ഭൂരിപക്ഷം തെളിയിക്കുന്നതില്‍ പരാജയപ്പെട്ടതോടെ ജെഡിഎസ്- കോണ്‍ഗ്രസ് സര്‍ക്കാരിന് വേണ്ടി വഴിമാറി നല്‍കേണ്ടിവരികയായിരുന്നു. കോണ്‍ഗ്രസില്‍ നിന്നും ജെഡിഎസില്‍ നിന്നുമുള്ള എംഎല്‍എമാരുടെ പിന്തുണ തേടാന്‍ ശ്രമിച്ചെങ്കിലും അവസാന നിമിഷവും നിരാശയായിരുന്നു ഫലം. തുടര്‍ന്ന് കര്‍ണാടക ഗവര്‍ണര്‍ ജെഡിഎസിനെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിക്കുകയായിരുന്നു. ബിജെപി നേതാക്കളായ ബിഎസ് യെദ്യൂരപ്പ, മുരളീധര്‍ റാവു എന്നിവരുടെ ഫോണ്‍കോളുകള്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ പുറത്തുവിട്ടതും വിവാദത്തിലേക്ക് നയിച്ചിരുന്നു.

മൂന്ന് എംഎല്‍എമാരെ കാണാതായി
ഹോസ്കോട്ട് എംഎല്‍എ എംടിബി നാഗരാജ്, ചിക്കബെല്ലാപൂര്‍ എംഎല്‍എ ഡോ. സുധാകര്‍, മുലബാഗിലു, സ്വതന്ത്ര എംഎല്‍എ എച്ച് നാഗേഷ് എന്നിവരെയാണ് ബെംഗളൂരുവിലെ ഹോട്ടലില്‍ നിന്ന് ഉച്ച ഭക്ഷണത്തിന് ശേഷം കാണാതായത്. പിന്നീട് ഇവര്‍ ചെന്നൈയില്‍ എത്തിയെന്ന വിവരമാണ് ലഭിച്ചത്. തമിഴ്നാട് വഴി ഇവര്‍ മുംബൈക്ക് പോയിട്ടുണ്ടെന്നും കോണ്‍ഗ്രസിന്റെയും ജെഡിഎസിനെയും ആശയക്കുഴപ്പത്തിലാക്കാനാണ് ഇത്തരമൊരു മാര്‍ഗ്ഗം കണ്ടെത്തിയതെന്നുമാണ് നിരീക്ഷണം. ഈ സംഭവത്തോടെ ഇരു പാര്‍ട്ടികളും മൂന്ന് എംഎല്‍എമാരിലും ഒര് കണ്ണുവെച്ചിട്ടുണ്ട്. കോണ്‍ഗ്രസ് വിട്ട് ബിജെപിക്ക് പിന്തുണ പ്രഖ്യാപിക്കുന്നതിനായി ബിജെപി എംഎല്‍എമാര്‍ക്ക് പണവും മറ്റ് ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്നുണ്ടെന്നും കോണ്‍ഗ്രസ് ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍ കോണ്‍ഗ്രസിന്റെ ആരോപണങ്ങള്‍ ബിജെപി തന്നെ തള്ളിക്കളഞ്ഞിരുന്നു.

ബിജെപി പണം വാഗ്ദാനം ചെയ്തെന്ന്
കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്ക് ബിജെപി അഞ്ച് കോടി വാഗ്ദാനം ചെയ്തെന്ന് കോണ്‍ഗ്രസ് പ്രസിഡന്റ് ദിനേഷ് ഗുണ്ടു ശനിയാഴ്ച വ്യക്തമാക്കിയിരുന്നു. പണം നല്‍കാമെന്ന വാഗ്ദാനവുമായി ബിജെപി കോണ്‍ഗ്രസ് എംഎല്‍എമാരെ സമീപിച്ചിരുന്നതായും ദിനേഷ് ഗുണ്ടു ചൂണ്ടിക്കാണിക്കുന്നു. ബിജെപി കള്ളപ്പണം ശേഖരിച്ച് കുതിരക്കച്ചവടത്തിനുള്ള ശ്രമം നടത്തുകയാണെന്ന് ആരോപിച്ച് കോണ്‍ഗ്രസ് കഴിഞ്ഞ ആഴ്ച ആദായനികുതി വകുപ്പിനെ സമീപിച്ചിരുന്നു.













Click it and Unblock the Notifications