പൗരത്വ ഭേദഗതിക്കെതിരായ പ്രതിഷേധം, പോലീസ് നടപടിയെ വിമർശിച്ച് യുഎസിലെ സർവകലാശാല വിദ്യാർത്ഥികൾ
ദില്ലി: കേന്ദ്രസര്‍ക്കാരിന്റെ പൗരത്വ ഭേദഗതി നിയമത്തിനെതിരായി പ്രതിഷേധിക്കുന്ന വിദ്യാര്‍ഥികള്‍ക്കെതിരെ പൊലീസ് ക്രൂരമായി അടിച്ചമര്‍ത്തിയതിനെ അപലപിച്ച് യുഎസിലെ വിവിധ സര്‍വകലാശാലകളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍. പ്രതിഷേധക്കാര്‍ക്കെതിരെ പൊലീസ് നടത്തിയ ക്രൂരതയെ കുറിച്ച് അന്വേഷിക്കണമെന്നും അല്ലാത്ത പക്ഷം അമിത് ഷാ ആഭ്യന്തര മന്ത്രിസ്ഥാനം രാജിവെക്കണമെന്നും വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടു.
യുഎസിലെ പ്രശസ്തമായ സര്‍വകലാശാലകളില്‍ നിന്നുള്ള 400 വിദ്യാര്‍ഥികളും പൂര്‍വ വിദ്യാര്‍ഥികളുമാണ് ഇക്കാര്യം ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുന്നത്. പോലീസ് വെടിവയ്പില്‍ നിരവധി പേര്‍ കൊല്ലപ്പെട്ട അസമില്‍ സുരക്ഷാ സേനയുടെ അക്രമത്തെയും അവര്‍ അപലപിച്ചു. ഹാര്‍വാര്‍ഡ്, യേല്‍, ബ്രൗണ്‍, കൊളംബിയ എന്നീ സര്‍വകാലാശാലകളിലെ വിദ്യാര്‍ഥികളും പൂര്‍വ്വ വിദ്യാര്‍ഥികളുമാണ് ഇവര്‍.

ദില്ലി പോലീസ്, ഉത്തര്‍പ്രദേശ് പോലീസ്, സെന്‍ട്രല്‍ റിസര്‍വ് പോലീസ് ഫോഴ്സ് എന്നിവരുടെ അധികാര ദുര്‍വിനിയോഗത്തെക്കുറിച്ച് അടിയന്തരവും സ്വതന്ത്രവും ശക്തവുമായ അന്വേഷണം വേണം. ദില്ലിയിലെ ജാമിയ മില്ലിയ ഇസ്ലാമിയ, ഉത്തര്‍പ്രദേശിലെ അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റി എന്നിവിടങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ നടന്ന ക്രൂരമായ പൊലീസ് അതിക്രമം അപലപനീയമാണ്. ഭരണഘടനാവിരുദ്ധവും വിവേചനപരവുമായ പൗരത്വ (ഭേദഗതി) നിയമം പാസാക്കിയതിനെതിരെ സമാധാനപരമായി പ്രതിഷേധിക്കുന്ന ഇന്ത്യയിലെ സര്‍വ്വകലാശാലകളിലുടനീളമുള്ള വിദ്യാര്‍ത്ഥികളോട് ഐക്യദാര്‍ഡ്യം പ്രകടിപ്പിക്കുന്നതായും അവര്‍ പറഞ്ഞു.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഞായറാഴ്ച ജാമിയയിലെ വിദ്യാര്‍ഥികള്‍ നടത്തിയ പ്രതിഷേധം അക്രമാസക്തമായതോടെയാണ് ദില്ലി പൊലീസ് സര്‍വകലാശാല ക്യാംപസിലേക്ക് പ്രവേശിച്ചത്. ക്യാംപസിലെത്തിയ പൊലീസുകാര്‍ വിദ്യാര്‍ഥികളെ തിരഞ്ഞു പിടിച്ച് മര്‍ദ്ദിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. ലൈബ്രറിയിലേക്ക് കണ്ണീര്‍ വാതക ഷെല്ലുകള്‍ പ്രയോഗിച്ച പൊലീസ് ക്ലാര്‍ക്കിനെയും ഗാര്‍ഡിനെയും അക്രമിക്കുകയും ചെയ്തു. സ്ഥിതിഗതികള്‍ നിയന്ത്രിക്കാനാണ് ജാമിയയിലെ ക്യാംപസിനകത്തേക്ക് കയറിയതെന്ന് പൊലീസ് പറയുന്നു. എന്നാല്‍ ആസൂത്രിതമായ ഗൂഢാലോചന പൊലീസ് നടപ്പാക്കുകയായിരുന്നവെന്ന ആരോപണമാണ് വിദ്യാര്‍ഥികള്‍ ഉയര്‍ത്തുന്നത്.












Click it and Unblock the Notifications