കർണാടക കത്തുമ്പോൾ തിന്നും കുടിച്ചും ആഘോഷമാക്കി എംഎൽഎമാർ.. ശ്രദ്ധ ഈഗിൾടൺ റിസോർട്ടിൽ
ബെംഗളൂരു: ജയലളിതയുടെ മരണത്തിന് ശേഷം തമിഴ്‌നാട്ടില്‍ ഉടലെടുത്ത ഭരണ പ്രതിസന്ധിക്ക് പിന്നാലെയാണ് റിസോര്‍ട്ട് രാഷ്ട്രീയം കുപ്രസിദ്ധമായത്. ശശികല പക്ഷമായും പനീര്‍ശെല്‍വം പക്ഷമായും അണ്ണാ ഡിഎംകെ രണ്ടായി പിരിഞ്ഞപ്പോള്‍ ഭൂരിപക്ഷം തെളിയിക്കാന്‍ വേണ്ട എംഎല്‍എമാരെ പണം വാരിയെറിഞ്ഞാണ് ആഢംബര റിസോര്‍ട്ടുകളില്‍ താമസിപ്പിച്ചത്.
കര്‍ണാടകയില്‍ നടക്കുന്നതും ഇത് തന്നെ. റിസോര്‍ട്ട് രാഷ്ട്രീയം കര്‍ണാടകത്തിനും അത്ര പുതിയതല്ല. രാജ്ഭവനോ വിധാന്‍ സഭയോ അല്ല, ബെംഗളൂരുവിന് അടുത്തുള്ള പഞ്ചനക്ഷത്ര റിസോര്‍ട്ടായ ഈഗിള്‍ടണ്‍ ആണിപ്പോള്‍ കര്‍ണാടകയുടെ ശ്രദ്ധാകേന്ദ്രം.
ജയലളിതയുടെ മരണശേഷം
തമിഴ്‌നാട്ടിലെ ദിനകരന്‍ പക്ഷം ലക്ഷങ്ങള്‍ ചെലവിട്ട് എംഎല്‍എമാരെ ആഢംബര റിസോര്‍ട്ടുകളില്‍ താമസിപ്പിച്ചാണ് ഭരണം പിടിച്ചത്. ആവോളം തിന്നും കുടിച്ചും വോളിബോള്‍ കളിച്ചും റിസോര്‍ട്ട് ജീവിതം എംഎല്‍എമാര്‍ ആഘോഷമാക്കുക തന്നെ ചെയ്തു. മറുപക്ഷത്തേക്ക് ചാടുന്നത് ഒഴിവാക്കാന്‍ കൂടിയാണ് എംഎല്‍എമാര്‍ക്കുള്ള ഈ ആഢംബര റിസോര്‍ട്ട് ജീവിതം.
ആഢംബര റിസോർട്ട്
കര്‍ണാടകത്തില്‍ കോണ്‍ഗ്രസ് തങ്ങളുടെ എംഎല്‍എമാരെ സുരക്ഷിതരായി താമസിപ്പിക്കാന്‍ തെരഞ്ഞെടുത്തിരിക്കുന്ന റിസോര്‍ട്ടും ആഢംബരത്തില്‍ ഒട്ടും പിന്നില്‍ അല്ല. ലോകനിലവാരത്തിലുള്ള ഗോള്‍ഫ് റിസോര്‍ട്ടാണ് ബിജെപിയുടെ കയ്യില്‍പ്പെടാതെ സുരക്ഷിതരായിരിക്കാന്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്ക് വേണ്ടി തെരഞ്ഞെടുത്തിരിക്കുന്നത്.
എംഎൽഎമാർ ചോരുന്നു
തങ്ങളുടെ എംഎല്‍എമാര്‍ മറുകണ്ടം ചാടില്ലെന്ന് വീമ്പ് പറയുമ്പോഴും ഒട്ടും ആശ്വാസകരമല്ല കോണ്‍ഗ്രസിന് കാര്യങ്ങള്‍. ആനന്ദ് സിംഗ് എംഎല്‍എ നേരത്തെ തന്നെ ബിജെപി ക്യാമ്പിലെത്തിക്കഴിഞ്ഞു. ഇന്ന് പുലര്‍ച്ചെയോടെ മറ്റൊരു എംഎല്‍എയായ പ്രതാപ് സിംഗ് ഗൗഡ പാട്ടീല്‍ റിസോര്‍ട്ടില്‍ നിന്നും മുങ്ങി. ഇദ്ദേഹത്തെ സ്വകാര്യ വിമാനത്തില്‍ ബിജെപി ദില്ലിയിലേക്ക് കടത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍.
അത്യാധുനിക സൌകര്യങ്ങൾ
120 മുറികളാണ് ഈ റിസോര്‍ട്ടില്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്ക് വേണ്ടി ബുക്ക് ചെയ്തിരിക്കുന്നത്. എല്ലാ വിധ അത്യാധുനിക, ആഢംബര സൗകര്യങ്ങളും ഇവിടെ എംഎല്‍എമാര്‍ക്ക് ലഭ്യമാണ്. പുറത്ത് കന്നടനാട് കത്തുമ്പോൾ റിസോർട്ടിൽ എംഎൽഎമാർ സുഖവാസത്തിലാണ്. തായ് ഭക്ഷണം മുതല്‍ കര്‍ണാടകത്തിലെ നാട്ടുരുചികള്‍ വരെ എംഎല്‍എമാരുടെ തീന്‍മേശയിലെത്തും. സസ്യഭുക്കുകള്‍ക്കും മാംസം കഴിക്കുന്നവര്‍ക്കും പ്രത്യേകം പ്രത്യേകം മെനു തന്നെ ഒരുക്കിയിട്ടുണ്ട്.
വിലകൂടിയ വിഭവങ്ങൾ
ചിക്കന്‍ സൂപ്പാണ് നോണ്‍ വെജുകാര്‍ക്കുള്ള മെനുവിലെ ആദ്യത്തെ വിഭവം. സസ്യഭുക്കുകള്‍ക്കാവട്ടെ പ്രത്യേകം തയ്യാറാക്കിയ പച്ചക്കറി സൂപ്പും. മട്ടണ്‍ ദം ബിരിയാണി, ചിക്കന്‍ വിഭവങ്ങള്‍, വില കൂടിയ മീന്‍ വിഭവങ്ങള്‍ എന്നിവയെല്ലാം എംഎല്‍എമാര്‍ക്ക് കഴിക്കാനായി ഒരുക്കിയിരിക്കുന്നു. വിധാന്‍ സഭയ്ക്ക് മുന്നിലെ പ്രതിഷേധത്തിന് ശേഷം കോണ്‍ഗ്രസ് തങ്ങളുടെ എംഎല്‍എമാരെയെല്ലാം സുരക്ഷിതരായി റിസോര്‍ട്ടിലേക്ക് തന്നെ തിരിച്ച് എത്തിച്ചിട്ടുണ്ട്.
Recommended Video
റിസോർട്ട് രാഷ്ട്രീയ കേന്ദ്രം
നേരത്തെ തന്നെ റിസോര്‍ട്ട് രാഷ്ട്രീയത്തിന്റെ കേന്ദ്രമാണ് ഈഗിള്‍ടണ്‍ ഗോള്‍ഫ് റിസോര്‍ട്ട്. 2017ലെ രാജ്യസഭാ തെരഞ്ഞെടുപ്പില്‍ ഗുജറാത്തിലെ കോണ്‍ഗ്രസ് എംഎല്‍എമാരെ ഇതേ റിസോര്‍ട്ടില്‍ താമസിപ്പിച്ചിരുന്നു. 2006-07 കാലഘട്ടത്തില്‍ കോണ്‍ഗ്രസ്- ജനതാദള്‍ സര്‍ക്കാര്‍ പ്രതിസന്ധിയിലായ ഘട്ടത്തില്‍ തന്റെ എംഎല്‍എമാരെ താമസിപ്പിക്കാന്‍ എച്ച്ഡി കുമാരസ്വാമി തെരഞ്ഞെടുത്തതും ഇതേ റിസോര്‍ട്ട് തന്നെയായിരുന്നു.