വിമത എംഎൽഎമാർ 6 മണിക്ക് മുമ്പ് സ്പീക്കറുടെ മുമ്പിൽ ഹാജരാകണമെന്ന് സുപ്രീം കോടതി; നീക്കം പാളുന്നു
ദില്ലി: അകാരണമായി സ്പീക്കർ തങ്ങളുടെ രാജി നിരസിച്ചു എന്നാരോപിച്ച് സുപ്രീം കോടതിയെ സമീപിച്ച എംഎൽഎമാരോട് ഇന്ന് വൈകുന്നേരം ആറ് മണിക്കകം സ്പീക്കറെ നേരിട്ട് കാണാൻ സുപ്രീം കോടതിയുടെ നിർദ്ദേശം. സ്പീക്കറെ കാണാനെത്തുന്ന എംഎൽഎമാർക്ക് പോലീസ് സംരക്ഷണം നൽകണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്. രാജിക്കാര്യത്തിൽ ഇന്നു തന്നെ സ്പീക്കർ തീരുമാനം എടുക്കണമെന്നും ഇത് കോടതിയെ അറിയിക്കണമെന്നും സുപ്രീം കോടതി നിർദ്ദേശിച്ചു.
ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി അധ്യക്ഷനായ ബെഞ്ചാണ് വിമത എംഎൽഎമാരുടെ ഹർജി പരിഗണിച്ചത്. കഴിഞ്ഞ ശനിയാഴ്ചയാണ് എംഎൽഎാർ രാജിക്കത്ത് സ്പീക്കറുടെ പ്രൈവറ്റ് സെക്രട്ടറിക്ക് കൈമാറിയ ശേഷം മുംബൈയിലേക്ക് പോയത്. ചൊവ്വാഴ്ച കത്ത് പരിഗണിച്ച സ്പീക്കർ 8 എഎൽഎമാർ രാജിക്കത്ത് നടപടി ക്രമങ്ങൾ പാലിച്ചല്ലെന്നും അംഗീകരിക്കാനാവില്ലെന്നും വ്യക്തമാക്കുകയായിരുന്നു. കോൺഗ്രസ് -ജെഡിഎസ് സർക്കാരിനെ സഹായിക്കാനാണ് സ്പീക്കറുടെ നീക്കമെന്നും അകാരണമായി രാജി നിരസിക്കുകയായിരുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് എംഎൽഎമാർ സുപ്രീം കോടതിയെ സമീപിച്ചത്.

ജൂലൈ 17ന് മുമ്പ് എംഎൽഎമാർ തന്നെ നേരിട്ട് വന്ന് കാണണമെന്നായിരുന്നു സ്പീക്കർ നിർദ്ദേശിച്ചത്. വെള്ളിയാഴ്ച വിമത എംഎൽഎമാരുടെ ഹർജി കോടതി വീണ്ടും പരിഗണിക്കും. അതേസമയം മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കില്ലെന്ന് കുമാരസ്വാമി വ്യക്തമാക്കി. രാജി വയ്ക്കേണ്ട സാഹചര്യം നിലവിൽ ഇല്ലെന്നാണ് കുമാരസ്വാമിയുടെ വിശദീകരണം. കോൺഗ്രസ് നേതാക്കളും എംഎൽഎമാരുമായി ചർച്ച നടത്തിയ ശേഷമാണ് കുമാരസ്വാമിയുടെ പ്രതികരണം.
കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 18 ഭരണകക്ഷി എംഎൽഎമാർ രാജി സമർപ്പിച്ചതോടെയാണ് കോൺഗ്രസ്-ജെഡിഎസ് സർക്കാർ പ്രതിസന്ധിയിലാകുന്നത്. കഴിഞ്ഞ ദിവസം അനുനയ ചർച്ചകൾക്കായി മുംബൈയിലെത്തിയ ഡികെ ശിവകുമാറിനെ കാണാനും എംഎൽഎമാർ വിസമ്മതിച്ചു. മടങ്ങിപ്പോകാൻ തയാറാകാതെ ഇരുന്ന ശിവകുമാറിനെ പോലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.












Click it and Unblock the Notifications