അയോധ്യ കേസ് സുപ്രീംകോടതി 26ന് പരിഗണിക്കും; വാദം കേള്‍ക്കുന്നത് അഞ്ചംഗ ഭരണഘടനാ ബെഞ്ച്
ദില്ലി: അയോധ്യ കേസില്‍ സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച് ഈ മാസം 26ന് വാദം കേള്‍ക്കും. രാവിലെ 10.30നാണ് വാദം കേള്‍ക്കുക. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ചാണ് വാദം കേള്‍ക്കുന്നത്. ചീഫ് ജസ്റ്റിസിന് പുറമെ, ഡിവൈ ചന്ദ്രചൂഢ്, അശോക് ഭൂഷണ്‍, അബ്ദുല്‍ നസീര്‍, എസ്എ ബോബ്‌ഡെ എന്നിവരാണ് ബെഞ്ചിലെ മറ്റംഗങ്ങള്‍. കഴിഞ്ഞ ജനുവരി 27ന് കേസ് പരിഗണിക്കേണ്ടതായിരുന്നു. എന്നാല്‍ ജസ്റ്റിസ് എസ്എ ബോബ്‌ഡെയുടെ അവധി കാരണമാണ് വീണ്ടും മാറ്റിവെച്ചത്.
മുഗള്‍ ചക്രവര്‍ത്തി ബാബറുടെ നിര്‍ദേശ പ്രകാരം 16ാം നൂറ്റാണ്ടിലാണ് അയോധ്യയില്‍ ബാബരി മസ്ജിദ് നിര്‍മിച്ചത്. 1992ല്‍ സംഘപരിവാരം പള്ളി തകര്‍ത്തു. പള്ളി പൊളിച്ച സമയത്ത് പ്രദേശത്തെ 67 ഏക്കര്‍ സ്ഥലം സര്‍ക്കാര്‍ ഏറ്റെടുത്തിരുന്നു. ഇതില്‍ 2.77 ഏക്കര്‍ മാത്രമാണ് തര്‍ക്കത്തിലുള്ളത്.
പള്ളി നിന്നിരുന്ന സ്ഥലത്തും സമീപ പ്രദേശങ്ങളിലും തല്‍സ്ഥിതി തുടരാന്‍ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് നീക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞമാസം പ്രത്യേക ഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ട്. തര്‍ക്കത്തില്‍ അല്ലാത്ത ഭൂമിയുടെ കാര്യത്തില്‍ ഉത്തരവ് ഇളവ് ചെയ്യണമെന്ന്് കേന്ദ്രം ആവശ്യപ്പെടുന്നു. തര്‍ക്ക സ്ഥലത്തോട് ചേര്‍ന്ന പ്രദേശങ്ങള്‍ രാമജന്‍മഭൂമി ന്യാസിന് കൈമാറണമെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ ആവശ്യം. സംഘപരിവാരം നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്ന രാമക്ഷേത്ര പദ്ധതിക്ക് മേല്‍ന്നോട്ടം വഹിക്കുന്ന ട്രസ്റ്റാണ് രാമജന്‍മഭൂമി ന്യാസ്.
2010ല്‍ അയോധ്യ കേസില്‍ അലഹാബാദ് ഹൈക്കോടതി വിധി പ്രഖ്യാപിച്ചിരുന്നു. തര്‍ക്ക സ്ഥലം മൂന്ന് കക്ഷികള്‍ക്കും വീതിച്ചു നല്‍കുകയായിരുന്നു ഹൈക്കോടതി. രാംലല്ല, നിര്‍മോഹി അഖാര, വഖഫ് ബോര്‍ഡ് എന്നിവര്‍ക്കാണ് വീതിച്ചുനല്‍കിയത്. ഈ വിധിക്കെതിരെ സമര്‍പ്പിച്ച ഹര്‍ജികളാണ് സുപ്രീംകോടതി പരിഗണിക്കുന്നത്.
അയോധ്യ കേസ് നീട്ടികൊണ്ടുപോകാതെ വേഗം തീര്‍പ്പാക്കണമെന്ന് നിയമമന്ത്രി രവി ശങ്കര്‍ പ്രസാദ് അടുത്തിടെ പറഞ്ഞിരുന്നു. കഴിഞ്ഞ 70 വര്‍ഷമായി കേസ് തുടരുന്നു. അലഹാബാദ് ഹൈക്കോടതി ക്ഷേത്രത്തിന് അനുകൂലമായിട്ടാണ് വിധിച്ചത്. എന്നാല്‍ സുപ്രീംകോടതി ഈ വിധി സ്‌റ്റേ ചെയ്യുകയായിരുന്നു. വേഗത്തില്‍ തീര്‍പ്പാക്കണമെന്നും നിയമമന്ത്രി പറഞ്ഞു. കോടതി തീരുമാനത്തിന് കാത്തിരിക്കുകയാണെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത്. കോടതി തീരുമാനത്തിന് ശേഷം സര്‍ക്കാര്‍ ദൗത്യം പൂര്‍ത്തിയാക്കുമെന്നും മോദി പറഞ്ഞു.