രാമജന്മഭൂമി- ബാബറി മസ്ജിദ് കേസില്‍ ഉടന്‍ വാദം കേള്‍ക്കുമെന്ന സൂചന നല്‍കി സുപ്രീം കോടതി
അലഹബാദ് ഹൈക്കോടതി വിധി ചോദ്യം ചെയ്തുള്ള ഹര്‍ജികളാണ് പരിഗണിക്കുക
ദില്ലി: രാമജന്മഭൂമി- ബാബറി മസ്ജിദ് കേസില്‍ ഉടന്‍ വാദം കേള്‍ക്കുമെന്ന സൂചന നല്‍കി സുപ്രീം കോടതി. അലഹബാദ് ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സമര്‍പ്പിച്ചിട്ടുള്ള ഹര്‍ജികളാണ് കോടതി പരിഗണിക്കുക. ബിജെപി എംപി സുബ്രഹ്മണ്യന്‍ സ്വാമി സമര്‍പ്പിച്ചിട്ടുള്ള ഹര്‍ജിയില്‍ ഉടന്‍ വാദം കേള്‍ക്കുമെന്ന് വ്യക്തമാക്കിയ കോടതി വാദം കേള്‍ക്കുന്ന തിയ്യതി പ്രഖ്യാപിച്ചിട്ടില്ല. രാമജന്മഭൂമി- ബാബറി മസ്ജിദ് കേസില്‍ ഉടന്‍ വാദം കേട്ട് തീരുമാനം കൈക്കൊള്ളുമെന്ന് ചീഫ് ജസ്റ്റിസ് ജെഎസ് ഖേഹര്‍, ഡിവൈ ചന്ദ്രചൂഡ‍് എന്നിവര്‍ അംഗങ്ങളായ ബെഞ്ച് വ്യക്തമാക്കി.
അലബാഹാദ് ഹൈക്കോടതി വിധിയെ ചോദ്യം ചെയ്തുകൊണ്ടുള്ള നിരവധി ഹര്‍ജികളാണ് കഴിഞ്ഞ ഏഴ് വര്‍ഷമായി സുപ്രീം കോടതിയില്‍ കെട്ടിക്കിടക്കുന്നതെന്നും അവ ഉടന്‍ പരിഗണിച്ച് വാദം കേള്‍ക്കണമെന്നുമാണ് സുബ്രഹ്മണ്യന്‍ സ്വാമി ഉന്നയിച്ചിട്ടുള്ള ആവശ്യം. തര്‍ക്കപ്രദേശത്ത് തടസ്സമില്ലാതെ ആരാധന നടത്താനുള്ള സാഹചര്യം ഉണ്ടാകണമെന്നാവശ്യപ്പെട്ട് സുബ്രഹ്മണ്യന്‍ സ്വാമി മറ്റൊരു ഹര്‍ജിയും സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.
അയോദ്ധ്യയിലെ തര്‍ക്കപ്രദേശത്തെ മൂന്നായി വിഭജിച്ചുകൊണ്ടുള്ളതായിരുന്നു 2010 സെപ്തംബര്‍ 30 ന് അലഹബാദ് ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ്. ഏഴ് വര്‍ഷം മുമ്പത്തെ ഉത്തരവില്‍ 2.77 ഏക്കര്‍ തര്‍ക്ക ഭൂമിയെയാണ് മൂന്നാക്കി വിഭജിച്ചത്. തര്‍ക്കത്തിലിരിക്കുന്ന പ്രദേശത്തിന്‍റെ മൂന്നിലൊന്ന് ഭാഗം ശ്രീരമാന്‍റെ ജന്മസ്ഥലമായ രാംലാലയ്ക്ക് വേണ്ടിയും മൂന്നില്‍ ഒന്ന് നിര്‍മോഹി അഖാഡെയ്ക്കുമായി നിര്‍ണയിച്ചുകൊണ്ടാണ് കോടതി വിധി പുറപ്പെടുവിച്ചത്. അവശേഷിക്കുന്ന ഭാഗം മാത്രമാണ് വഖഫ് ബോര്‍ഡിന് വേണ്ടി അനുവദിച്ചത്. രാമക്ഷേത്രം നിര്‍മിക്കാന്‍ രാംലാലയ്ക്ക് വേണ്ടി അനുവദിച്ച സ്ഥലം ഉപയോഗിക്കാനായിരുന്നു കോടതി വിധിയില്‍ പറയുന്നത്.
ജസ്റ്റിസുമാരായ എസ് യു ഖാന്‍, സുധീര്‍ അഗര്‍വാള്‍, ഡിവി ശര്‍മ എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് കേസില്‍ വിധി പ്രസ്താവിച്ചത്. ബാബ്റി മസ്ജിദ് ഗൂഡാലോചന കേസിൽ നേരത്തെ പ്രത്യേക സിബിഐ കോടതി എൽകെ അദ്വാനി, മുരളി മനോഹർ, ജോഷി, ഉമാഭാരതി എന്നിവര്‍ക്കാണ് കോടതി ജാമ്യം അനുവദിച്ചത്. നേരിട്ട് കോടതിയിൽ ഹാജരാകണമെന്ന ലഖ്നൊ വിചാരണ കോടതിയുടെ നിർദേശമനുസരിച്ചാണ് മുതിർന്ന ബിജെപി നേതാക്കളായ എൽകെ അദ്വാനി, മുരളി മനോഹർ, ജോഷി, ഉമാഭാരതി എന്നിവർ ഉൾപ്പെടെ പ്രതിചേർക്കപ്പെട്ട എല്ലാവരും മെയ് 31ന് ലഖ്നൊവിലെ പ്രത്യേക സിബിഐ കോടതിയില്‍ ഹാജരായത്. ഇവർക്ക് പുറമേ മറ്റ് ഒമ്പത് പേർക്കും കോടതി ജാമ്യം അനുവദിച്ചിട്ടുണ്ട്. എന്നാല്‍ അദ്വാനി സമർപ്പിച്ച വിടുതൽ ഹര്‍ജി കോടതി തള്ളിക്കളഞ്ഞു. സുപ്രീം കോടതി ഉത്തരവിനെ തുടർന്നാണ് റായ്ബറേലി കോടതിയുടെ പരിഗണനയിലായിരുന്ന കേസ് ലഖ്നൊ കോടതിയിലേയ്ക്ക് മാറ്റിയത്. എന്നാല്‍ സുബ്രഹ്മണ്യന്‍ സ്വാമിയുടെ ഇടപെടലിനെ തുടര്‍ന്നാണ് വീണ്ടും കേസ് കോടതി പരിഗണനയിലെടുക്കുന്നത്.